അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം കെങ്കേമമാക്കാൻ വട്ടവട ഗ്രാമവും, സിപിഎമ്മും: വിവാഹം ഈ മാസം 11ന്; വീടിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ...

മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം കെങ്കേമമാക്കാനുള്ള ഒരുക്കങ്ങളിലാണ് ഇടുക്കി വട്ടവടക്കാരും,സിപിഎമ്മും. ഈ മാസം 11നാണ് കൗസല്യയുടെ വിവാഹം. അഭിമന്യു ആഗ്രഹിച്ച പോലെ വിവാഹം നടത്താനാണ് വട്ടവടക്കാരുടെ തീരുമാനം.
അഭിമന്യുവിന്‍റെ വേർപാടിന്‍റെ വേദന ഈ വീടിനെയും വട്ടവട ഗ്രാമത്തെയും വിട്ടൊഴിഞ്ഞിട്ടില്ല. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. കോവിലൂർ സ്വദേശി മധുസൂദനനാണ് വരൻ. അഭിമന്യുവിന്‍റെ അഭാവത്തിൽ സഹോദരൻ പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത്. എന്നാൽ മൂന്നാറിലെ ഇടുക്കി സഹകരണ ബാങ്കിൽ ജോലി ലഭിച്ചതിനാൽ ആഴ്ചയിലൊരിക്കൽ മാത്രമാണ് പരിജിത്തിന് വീട്ടിലെത്താനാകുന്നത്.
കല്ല്യാണത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം സി.പി.എം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അഭിമന്യുവിന്റെ സഹോദരിയുട വിവാഹം വലിയ ആഘോഷമാക്കി മാറ്റുവാനൊരുങ്ങുകയാണ് വട്ടവടയെന്ന കുടിയേറ്റ ഗ്രാമം. കേരളം മുഴുവന്‍ തന്നെ സ്വന്തംപെങ്ങളായി ഏറ്റെടുത്തതില്‍ സന്തോഷമെന്ന് കൗസല്യ പറയുന്നു.
സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. നവംബർ 11ന് 10.30ന്‍റെ മുഹൂർത്തത്തിൽ കോവിലൂരിലെ സ്കൂളിൽ വച്ചാണ് വിവാഹം. സിപിഎം അഭിമന്യുവിന്‍റെ കുടുംബത്തിന് നിർമിച്ച് നൽകുന്ന വീടിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.
https://www.facebook.com/Malayalivartha

























