ചൊവ്വാഴ്ച്ചവരെ അറസ്റ്റില്ല , ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചു

യുവമോർച്ചയുടെ പരിപാടിക്കിടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തിന്‍റെ പേരിൽ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള ഹൈക്കോടതിയിൽ . പ്രസംഗത്തിന്റെ പേരിൽ കേസ് എടുക്കാനാവില്ലെന്നും ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ശ്രീധരൻ പിള്ള കോടതിയെ ധരിപ്പിച്ചിട്ടുള്ളത്ത് . ഏതായാലും ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കോഴിക്കോട് കസബ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തത്. കലാപാഹ്വാനം, നാടിന്റെ സമാധാനാന്തരീഷം തകർക്കാൻ ഗൂഢാലോചന എന്നീ കുറ്റങ്ങളിൽ ഐപിസി 505 (1) (ബി) വകുപ്പ് പ്രകാരമാണ് കേസ് .
യുവതീ പ്രവേശനമുണ്ടായാൽ നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്നോട് ആലോചിച്ച ശേഷമായിരുന്നെന്നു ശ്രീധരൻ പിള്ള പ്രസംഗത്തിൽ പറഞ്ഞിരുന്നു. ബിജെപിയുടെ അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമലയിലെ സുപ്രീം കോടതി വിധിക്കെതിരെ നടത്തുന്ന സമരമെന്നും ശ്രീധർ പിള്ള പ്രസംഗത്തിൽ സൂചിപ്പിച്ചു എന്നാണ് കേസ്.
എന്നാൽ നിലനില്‍ക്കാത്ത കേസാണ് തനിക്കെതിരെ ഉള്ളതെന്ന് ശ്രീധരന്‍പിള്ള ഹര്‍ജിയില്‍ പറയുന്നു. കേസിന് ആസ്പദമായ കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രഥയാത്ര നയിക്കുന്നത് ശ്രീധരൻ പിള്ളയാണ്. അതുകൊണ്ടുതന്നെ അറസ്റ്റ് നടന്നാൽ രഥയാത്ര പകുതിക്ക് വെച്ച് നിർത്തേണ്ടിവരും . അത്തരം സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് ഇപ്പോൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്
https://www.facebook.com/Malayalivartha

























