വികസന പാതയിലുള്ള മൂന്ന് ആശുപത്രികൾക്ക് 28.05 കോടിയുടെ ഭരണാനുമതി

കണ്ണൂര്‍ ഇരിവേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കൂത്തുപറമ്പ് താലൂക്കാശുപത്രി, ചാലക്കുടി താലൂക്ക് ആശുപത്രി എന്നിവയുടെ വികസനത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ 28.05 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നബാര്‍ഡിന്റെ വിഹിതമായി 23.84 കോടി രൂപയും സംസ്ഥാന വിഹിതമായി 4.20 കോടി രൂപയുമാണ് അനുവദിച്ചത്. ഇരിവേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കെട്ടിട നിര്‍മ്മാണത്തിനായി 10.9 കോടി രൂപയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 13.05 കോടി രൂപയും ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ട്രോമ കെയര്‍, സര്‍ജറി വാര്‍ഡ് നിര്‍മ്മാണത്തിന് 4.1 കോടി രൂപയുമാണ് അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
സ്ഥലപരിമിതിമൂലം ഏറെ ബുദ്ധിമുട്ടുന്ന ഇരിവേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ഏറെ അനുഗ്രഹമാണ് പുതിയ കെട്ടിട നിര്‍മ്മാണം. കൂത്തുപറമ്പ് ആശുപത്രിയില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും.
റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാന ആശുപത്രികളില്‍ ട്രോമകെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചാലക്കുടി താലൂക്ക് ആശുപത്രിയ്ക്ക് തുക അനുവദിച്ചത്. പ്രളയത്തില്‍ ഏറെ നാശനഷ്ടമുണ്ടായ ചാലക്കുടി താലൂക്കാശുപത്രിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്.
https://www.facebook.com/Malayalivartha

























