ഗതാഗതക്കുരുക്കിന്റ ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന എസ്പിയുടെ ചോദ്യം ശരിയായില്ല ! ; ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനേയും പോലീസ് നടപടികളെയും വിമർശിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍
ശബരിമലയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനേയും പോലീസ് നടപടികളെയും ശക്തമായ ഭാഷയിൽ വിമർശിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിയിരിക്കുകയാണ്. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ട തന്നോട് ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന എസ്പി യതീഷ് ചന്ദ്രയുടെ ചോദ്യം ശരിയായില്ല. സംസ്ഥാനത്തെ മന്ത്രിമാരോട് ഈ ചോദ്യം ചോദിക്കുമോ എന്നും സര്‍ക്കാര്‍ സ്വയം തിരുത്താന്‍ തയ്യാറാവണമെന്നും പൊന്‍ രാധാകൃഷ്ണന്‍ തുറന്നടിച്ചു.
ശബരിമല ദർശനത്തിനായെത്തിയ കേന്ദ്രമന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാവൂ എന്നും കൂടെയുളളവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളിൽ പോകാം എന്നും പോലീസ് വ്യകത്മാക്കിയിരുന്നു. എന്നാൽ എല്ലാ വാഹനങ്ങളും കടത്തിവിടാനാവില്ലെന്ന് പറഞ്ഞതോടെ ബിജെപി നേതാക്കളും എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായി.
കെ.എസ്.ആര്‍.ടി.സി ബസ് കടത്തിവിടുന്ന സ്ഥലത്ത് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടല്ലോ എന്നായിരുന്നു മന്ത്രി എസ് പിയോട് ചോദിച്ചത്. കെ.എസ്ആര്‍ടിസി ബസ്സുകള്‍ പമ്പയിലേക്ക് പോയി വരികയാണെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലെന്നും പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്കിന്റ ഉത്തരവാദിത്തം മന്ത്രി ഏറ്റടുക്കുമോ എന്നും എസ്പി ചോദിച്ചു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് മന്ത്രിയും മറ്റുള്ളവരോടൊപ്പം കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിലേക്ക് പോവുകയായിരുന്നു.
എന്നാൽ ശബരിമല കേരളത്തിന്‍റെത് മാത്രമല്ലെന്നും രാജ്യത്തെ മുഴുവന്‍ ഭക്തര്‍ക്കും ശബരിമലയില്‍ എത്താനുള്ള അവസരം ഉണ്ടാക്കണമെന്നും ദർശനം കഴിഞ്ഞെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. തീര്‍ത്ഥാടകര്‍ക്ക് തടസ്സമില്ലാതെ വരാനാകണം. നിരോധനാജ്ഞ ഭക്തരെ തടയാന്‍ മാത്രമാണ് ഉപകരിക്കുന്നത്. സന്നിധാനത്ത് ശരണം വിളിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ തീരുമാനങ്ങള്‍ പറയാനില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചത്.
https://www.facebook.com/Malayalivartha