വോട്ടുരാഷ്ട്രീയത്തിന് ആചാരവും അവകാശവും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍; സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ അന്തിമവിധി അത്രയെളുപ്പം മാറ്റിയെഴുതപ്പെടില്ല; പ്രതിഷേധങ്ങള്‍ക്ക് അയ്യപ്പ വിശ്വാസികളുടെ ശരണമന്ത്രങ്ങള്‍ കൂടിച്ചേര്‍ന്നതോടെ വിശ്വാസികളും ഭരണകൂടവും തമ്മിലുള്ള പോര് നേര്‍ക്കുനേര്‍

ആചാരങ്ങളും അവകാശങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ വിധി അവകാശങ്ങളുറപ്പിക്കുന്നതായിരുന്നു. തുല്യതയുടെ അവകാശം. സ്ത്രീപുരുഷ ലിംഗസമത്വം നടപ്പിലാക്കുക ഭരണഘടനാ ബാധ്യതയാണ്. അയ്യപ്പ വിശ്വാസികള്‍ ഒരു പ്രതേ്യക വിഭാഗമല്ല. ഹൈന്ദവ സമൂഹവും, ഹൈന്ദവ വിശ്വാസവു, ക്ഷേത്രങ്ങളിലെ ആരാധനാ സമ്പ്രദായങ്ങളും സുപ്രീംകോടതി പൊതുവായി വിലയിരുത്തി. ഒടുവില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രതേ്യക വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ല എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു. ഇത് അവകാശം. സ്ത്രീപുരുഷ സമത്വം. അതിനപ്പുറം ഈ വിധിക്ക് ഒരുപാട് തലങ്ങളുണ്ടായിരുന്നു. വിശ്വാസത്തിന്റെ, സംസ്‌ക്കാരത്തിന്റെ, ആചാരാനുഷ്ഠാനങ്ങളുടെ.
ശബരിമല കേരളത്തിന്റെ വികാരമായിരുന്നു. നവോത്ഥാനവും, പുരോഗമനവുമൊക്കെ ശരിതന്നെ. ഈ കേസിന്റെ വിസ്താര വേളയില്‍ മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യുവതീപ്രവേശനം വേണ്ട എന്നെടുത്ത ഉറച്ച നിലപാടില്‍ പിണറായി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരുന്നു. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ശബരിമല ക്ഷേത്രാചാരങ്ങള്‍ മാറ്റിയെഴുതുമ്പോള്‍ ആചാരങ്ങളുമായി ബന്ധപ്പെട്ടവരോട് അഭിപ്രായങ്ങളാരായണം എന്നുള്ള നിലപാടെടുത്തുവെങ്കിലും ശക്തമായ വാദമൊരുക്കാന്‍ ശ്രമിച്ചില്ല. അയ്യപ്പ വിശ്വാസികളെ പ്രതേ്യകമൊരു വിഭാഗമായി കാണാന്‍ കഴിയില്ല എന്നു സുപ്രീംകോടതി പറഞ്ഞപ്പോള്‍ ഇത് കേരളത്തിലെ ഹൈന്ദവാചാരം തന്നെയെന്നു ഉറപ്പിച്ചു പറയാനും സുപ്രീംകോടതിയില്‍ കേരളത്തിനു കഴിഞ്ഞില്ല.
സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ അന്തിമവിധി അത്രയെളുപ്പം മാറ്റിയെഴുതപ്പെടില്ല. അവകാശ സംരക്ഷണം ഉറപ്പിക്കുന്ന സെപ്തംബര്‍ 22 ലെ വിധി ചരിത്രപ്രാധാന്യമുള്ളതായിരുന്നു. അതുവരെയുള്ള നാള്‍വഴികള്‍ ചരിത്രമായി നമുക്കു മറക്കാം. പക്ഷേ അന്നുമുതല്‍ കേരളം ആളിക്കത്താന്‍ തുടങ്ങി. അത് പിടിപ്പുകേടിന്റെ, ധാര്‍ഷ്ട്യത്തിന്റെ, രാഷ്ട്രീയ ലാഭക്കൊയ്ത്തിന്റെ പോരാട്ട ദിനങ്ങളായി.
ഇവിടെ പിഴച്ചത് സര്‍ക്കാരിനുതന്നെ സുപ്രീംകോടതി വിധിക്കെതിരെ ഹൈന്ദവ സംഘടനകളും, ബി.ജെ.പിയും പ്രതിഷേധ അഗ്നി കൊളുത്തിയപ്പോള്‍ കേരളത്തില്‍ ആളിപ്പടര്‍ന്നു. അവയ്ക്കു നേരെ നെഞ്ചുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിലകൊണ്ടത് ഇത് നവോത്ഥാനത്തിലേക്കുള്ള മഹത്തായ ഒരു ചുവടുവയ്പായാണ് എന്ന പുരോഗമന ചിന്തയുയര്‍ത്തി തന്നെ. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരവും, മാറുമറക്കല്‍ സമരവുമൊക്കെ പിണറായിക്ക് ഉദാഹരണങ്ങളായി.
നിരീശ്വര വാദികളായ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ നീങ്ങുന്നു. എന്ന പ്രചരണം ബലപ്പെട്ടത് മണിക്കൂറുകള്‍ക്കുള്ളിലാണ്. ഹൈന്ദവ സമൂഹത്തിലെ വലിയൊരു വിഭാഗം ചേരി തിരിഞ്ഞു. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ തെരുവിലിറങ്ങി. പ്രതിഷേധങ്ങള്‍ക്ക് അയ്യപ്പ വിശ്വാസികളുടെ ശരണമന്ത്രങ്ങള്‍ കൂടിച്ചേര്‍ന്നതോടെ വിശ്വാസികളും ഭരണകൂടവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരായി.
സുപ്രീം കോടതി വിധി വന്നയുടന്‍ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് വിവിധ ഹൈന്ദവ സംഘടനകളെയും, തന്ത്രിമാരെയും, മറ്റു രാഷ്ട്രീയകക്ഷി നേതാക്കളെയും ഒരുമിച്ച് ഒരു ചര്‍ച്ചയ്ക്കിരുത്തുകയായിരുന്നു. സാവകാശ ഹര്‍ജിയുള്‍പ്പെടെയുള്ള നിലപാടുകളോട് ഒരു തുറന്ന മനസ്സുകാണിക്കുക. ഇപ്പോള്‍ ഇടതുപക്ഷം മാത്രം വിധി നടപ്പിലാക്കാന്‍ കയ്യൂക്കു കാണിക്കുന്നു എന്ന തോന്നല്‍ ഉണ്ടാവുമായിരുന്നില്ല. സാവകാശ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ യുവതികളോട് വിവിധ സംഘടനയില്‍പെട്ടവര്‍ക്ക് അഭ്യര്‍ത്ഥിക്കാമായിരുന്നു ഇപ്പോള്‍ സന്നിധാനത്തേക്കു വരണ്ട എന്ന്.
അതിനുശേഷം അവധാനതയോടെ ഒരുമിച്ച് സുപ്രീംകോടതിയില്‍ കേരളത്തിനു നീങ്ങാമായിരുന്നു. പക്ഷേ സര്‍ക്കാരിന്റെ വെല്ലുവിളിയും, ഭയപ്പെടുത്തലും വിശ്വാസികള്‍ക്ക് യുദ്ധപ്പുറപ്പാടായി. സമവായത്തിനു പകരം സംഘര്‍ഷാവസ്ഥയിലെത്തി. തീര്‍ത്ഥാടകര്‍ക്ക് ശബരിമല കലാപഭൂമിയായി. തോക്കിന്‍ മുനയില്‍ പോലീസ് നിയന്ത്രിക്കുന്ന സന്നിധാനം തീര്‍ത്ഥാടകരെ ഭയപ്പെടുത്തി. ഇതു കൈവിട്ട കളിയായിപ്പോയി. കോടി മനസ്സുകളില്‍ നൊമ്പരം വാരിയിട്ട് ഈ സര്‍ക്കാര്‍ എന്തുനേടി. ഈ പുരോഗമനം ജനങ്ങള്‍ക്കു വേണ്ടിയാണോ? നവോത്ഥാനമൊരുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇടതുപക്ഷം രാഷ്ട്രീയക്കൊയ്ത്തിന് ശ്രമിച്ചപ്പോള്‍ അതേ നാണയത്തില്‍ ബി.ജെ.പിയും തിരിച്ചടിച്ചു. തകര്‍ന്നത് ശബരിമലയുടെ പാവനത്വമാണ്. ഭാരതത്തിനു മുന്നില്‍ നമ്മള്‍ നാണംകെട്ടു.
നാല്‍പത്തൊന്നു ദിവസം കഠിനവ്രതമെടുത്ത്, കഴിയുമെങ്കില്‍ വീടിനോട് ചേര്‍ന്ന് ഷെഡൊരുക്കി, സ്വയം പാചകം ചെയ്ത് മലയ്ക്കു നഗ്നപാദനായി ഇരുമുടിക്കെട്ടുമായിപ്പോകുന്ന ഭക്തമനസ്സുകളിലെ വിശ്വാസവും ആചാരവും നമ്മള്‍ കാണേണ്ടതായിരുന്നു. വില കൊടുക്കേണ്ടതായിരുന്നു. അവിടെ മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും തെറ്റുപറ്റി. ഒടുവില്‍ സന്നിധാനം പോലീസ് കസ്റ്റഡിയിലാക്കി. തോക്കിന്‍ മുനയില്‍ തീര്‍ത്ഥാടനമൊരുക്കി. എതിരാളികളെ വെല്ലുവിളിച്ചു അടിയന്തരാവസ്ഥ മോഡലില്‍ അവരെ അകത്താക്കി. വിജയിക്കാന്‍ മാര്‍ഗമല്ല പ്രധാനം. അതു സര്‍ക്കാരിനും, പ്രതിഷേധക്കാര്‍ക്കും.
ഇവിടെ തോല്‍ക്കുന്നത് വിശ്വാസി സമൂഹമാണ്. നാളെയുടെ വോട്ടുരാഷ്ട്രീയത്തിന്റെ വിജയക്കൊയ്ത്ത് അവരുടെ കണ്ണീരിലാണ്. അതു മറക്കരുത്. സമഭാവനയുടെ, വിട്ടുവീഴ്ചയുടെ ഒരു സ്വരം ഭരണാധികാരികളില്‍ നിന്ന് കേരളം കൊതിച്ചത് അതു മാത്രമാണ്. ഈ ധാര്‍ഷ്ട്യമല്ല.
https://www.facebook.com/Malayalivartha


























