കോടിയേരിയുടെ വെല്ലുവിളി സ്വീകരിക്കുന്നു ! ; ശബരിമല വിഷയത്തിൽ തെരുവിൽ ആശയ സംവാദത്തിന് തയ്യാറെന്ന് ശ്രീധരൻപിള്ള

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി സ്വീകരിച്ചെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ള. സംവാദത്തിനായുള്ള സമയവും തീയതിയും കോടിയേരി ബാലകൃഷ്ണൻ തന്നെ തീരുമാനിക്കട്ടയെന്നും ശ്രീധരൻപിള്ള പറഞ്ഞു.
അമിത് ഷായെ നേരില്‍ കണ്ട് ശബരിമലയിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. പൊലീസ് രാജിനെതിരെ ആഭ്യന്തര മന്ത്രാലയത്തിനും പഴ്സനൽ മന്ത്രാലയത്തിനും പരാതി നൽകിയതായും ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിനിടെ കോടിയേരി ശ്രീധരൻപിള്ളയെ പരസ്യമായി ആശയസംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ശബരിമല വിഷയത്തിൽ ആശയപരമായ സംവാദത്തിനു ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയെ വെല്ലുവിളിക്കുന്നെന്നും യുവതീ പ്രവേശത്തിനെതിരല്ല, കമ്യൂണിസ്റ്റുകൾക്കെതിരാണ് സമരമെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കിയ സ്ഥിതിക്ക് തെരുവിൽ ആശയപ്രചാരണത്തിന് തയാറാകണമെന്നും കോടിയേരി പറഞ്ഞിരുന്നു.
അതേസമയം മാധ്യമ രംഗത്തെ സിപിഎം ഫ്രാക്ഷൻ ഉപയോഗിച്ച് ബിജെപിയെ വേട്ടയാടുകയാണെന്നും കള്ളക്കേസുകളില്‍ കുടുക്കുന്നതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. കേരളത്തിലെ സംഘപരിവാര്‍ അംഗങ്ങള്‍ക്കെതിരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. പൊലീസിനെ സുരേന്ദ്രൻ ആക്രമിച്ചു എന്ന് കേസുണ്ട്. എന്നാല്‍ എത് പൊലീസുകാരനാണ് പരിക്കേറ്റതെന്നും ശ്രീധരന്‍ പിള്ള ചോദിക്കുന്നു.
https://www.facebook.com/Malayalivartha

























