അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് നിയമസഭയിലെത്താനാകില്ല; കോടതിയുടെ വാക്കാൽ പരാമര്‍ശം മതിയാകില്ലെന്നും രേഖാമൂലം അറിയിപ്പ് കിട്ടണമെന്നും ശ്രീരാമകൃഷ്ണൻ

തിരഞ്ഞെടുപ്പ് കേസിൽ കേരള ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എംഎൽഎയ്ക്ക് നിയമസഭയിൽ എത്താനാകില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. കെ.എം.ഷാജിക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാകില്ലെന്നും കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടണമെന്നും ഇക്കാര്യം കെ.എം ഷാജിയെ അറിയിക്കുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം, കെ.എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി ഇന്ന് വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ ആനൂകൂല്യങ്ങൾ കൈപ്പറ്റാൻ കഴിയില്ല. കേസ് വേഗം പരിഗണിക്കണമെന്ന് രാവിലെ കെ.എം.ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങൾ.
ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോൾ ഇറക്കുന്ന ഉത്തരവ് തന്നെ ഈ കേസിലും ഉണ്ടാകുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, അതുപ്രകാരം കെ.എം.ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്താൻ തടസമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് കോടതിയുടെ ഉത്തരവല്ല, വാക്കാലുള്ള നിരീക്ഷണം മാത്രമാണ്
അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കെ.എം ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഒരു സ്റ്റേ ഉത്തരവിന്റെ ബലത്തിൽ എംഎൽഎ പദവി നിലനിർത്താനാണോ ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. സാധാരണ തിരഞ്ഞെടുപ്പ് കേസുകളിൽ ഇത്തരമൊരു മറുപടിയാണ് നൽകുകയെന്നും വിശദമായ വാദം പിന്നീട് കേൾക്കാമെന്നും കോടതി അറിയിച്ചു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തന്നെ വിലക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും അയോഗ്യത കൽപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും ഹർജിയിൽ ഉന്നയിക്കുന്നു. അഴീക്കോട് എംഎൽഎ. ആയ ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഈ മാസം ഒമ്പതിലെ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. അതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും.
നിയമസഭാസമ്മേളനം 27-നു തുടങ്ങുന്ന സാഹചര്യത്തിൽ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നും അഡ്വ. ഹാരിസ് ബീരാൻ വഴി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. എതിർസ്ഥാനാർത്ഥിയായി മത്സരിച്ച എം വി നികേഷ് കുമാറിന്റെ പരാതിയിലാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ കെ.എം ഷാജി വർഗീയ പ്രചാരണം നടത്തുകയും തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തുകയും ചെയ്‌തെന്നായിരുന്നു നികേഷ് കുമാറിന്റെ പരാതി.
അമുസ്‌ലിമായ തനിക്ക് വോട്ട് ചെയ്യരുതെന്ന് മുസ്‌ലിം വീടുകളിൽ പ്രചാരണം നടത്തിയെന്നും നികേഷ് കോടതിയെ അറിയിച്ചു. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും നികേഷ് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കർക്കും ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. 50000 രൂപ നികേഷിന് കോടതിച്ചെലവ് നൽകാൻ കെ.എം ഷാജിക്ക് കോടതി നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha


























