ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ടി.പി. സെന്‍കുമാർ ഗവർണർ പദവിയിലേക്കോ? കേരളത്തിൽ ശബരിമല യുവതി പ്രവേശന വിവാദം കൊഴുക്കുമ്പോൾ മറ്റൊരു സുപ്രധാന നീക്കത്തിനൊരുങ്ങി കേന്ദ്ര സർക്കാർ; കേരളത്തില്‍ തന്നെ നിയമനം നടത്താൻ സാധ്യത

കേരളത്തിൽ ശബരിമല യുവതി പ്രവേശന വിവാദം കൊഴുക്കുമ്പോൾ മറ്റൊരു സുപ്രധാന നീക്കത്തിനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ടി.പി. സെന്‍കുമാറിനെ ഗവർണറാക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കീഴ്‌വഴക്കമില്ലെങ്കിലും, കേരളത്തില്‍ത്തന്നെ അദ്ദേഹത്തെ ഗവര്‍ണറാക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണു കേന്ദ്രവൃത്തങ്ങളില്‍നിന്നുള്ള വിവരം.
സെന്‍കുമാറിനെ ഇന്നോ നാളെയോ ഡല്‍ഹിയിലേക്കു വിളിപ്പിച്ചേക്കും. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവും കേരള കേഡര്‍ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്‌ഥനുമായ അജിത് ഡോവലാണ് ഈ നിര്‍ണായകനീക്കത്തിന്റെ ബുദ്ധികേന്ദ്രം. സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് പി. സദാശിവത്തെ മോഡി സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ചതും കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചായിരുന്നു. ഇത് അന്നു വന്‍വിമര്‍ശനങ്ങള്‍ക്കു വഴിവച്ചെങ്കിലും പിന്നീടു കെട്ടടങ്ങി. തന്നെ പോലീസ് മേധാവി സ്‌ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരേ സെന്‍കുമാര്‍ സുപ്രീം കോടതിവരെ നിയമപോരാട്ടം നടത്തിയാണ് ഇടതുസര്‍ക്കാരിനെ മുട്ടുകുത്തിച്ചത്. സെന്‍കുമാര്‍ വ്യാജരേഖയുണ്ടാക്കി നിയമനം നേടിയെന്ന അപ്പീല്‍ ഹര്‍ജിയാകട്ടെ സുപ്രീം കോടതി പരിഗണിക്കുകപോലും ചെയ്യാതെ തള്ളി. സ്‌ഥാനമൊഴിഞ്ഞശേഷം അദ്ദേഹത്തെ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കാനുള്ള ഫയല്‍ ഇതുവരെ സംസ്‌ഥാനസര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിട്ടില്ല.
ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കേരളത്തിലെത്തിയപ്പോള്‍ സെന്‍കുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അന്നു ഷായെ സന്ദര്‍ശിച്ച പ്രമുഖരില്‍ പലരും ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും സെന്‍കുമാര്‍ അംഗത്വമെടുക്കാതിരുന്നത്, അദ്ദേഹത്തെ തേടിയെത്താനിരിക്കുന്ന പദവിക്കു മുന്നോടിയായാണെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ശബരിമല വിവാദം മുന്‍നിര്‍ത്തി, വിവിധ മേഖലകളില്‍നിന്നു കൂടുതല്‍ പ്രമുഖരെയും മറ്റു പാര്‍ട്ടി അണികളെയും ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ ജി. രാമന്‍ നായര്‍, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, സംസ്‌ഥാന വനിതാ കമ്മിഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോണ്‍, ജനതാദള്‍ (എസ്) തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവര്‍ അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം ബി.ജെ.പി. മുഖപത്രമായ "ജന്മഭൂമി"യുടെ പരിപാടിയില്‍ പങ്കെടുത്തതോടെയാണു സെന്‍കുമാറിനെ കാവിക്കൂടാരത്തില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
ശബരിമലയിലെ പോലീസ് നടപടികളെ സെന്‍കുമാര്‍ നിശിതമായി വിമര്‍ശിച്ചത് ആര്‍.എസ്.എസ് ബന്ധമുള്ള ചാനലിലൂടെയായിരുന്നു. ശബരിമലയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതു തെറ്റാണെന്നും തന്ത്രിയുടെ ചുമതല പോലീസ് ഏറ്റെടുക്കുകയാണെന്നുമാണ് അദ്ദേഹം ആരോപിച്ചത്. ശബരിമലയെക്കുറിച്ചു വ്യക്‌തമായ ധാരണയുള്ള നിരവധി ഉദ്യോഗസ്‌ഥര്‍ പോലീസിലുണ്ടെന്നും അവരെ തനിക്കറിയാമെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. പോലീസില്‍ താക്കോല്‍സ്‌ഥാനത്തുള്ള ഒട്ടേറെ ഐ.പി.എസുകാര്‍ സെന്‍കുമാറിന്റെ അടുപ്പക്കാരാണ്. സെന്‍കുമാറിനെ കേരളത്തില്‍തന്നെ ഗവര്‍ണറാക്കണമെന്നു ബി.ജെ.പിയിലെ ചില നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഗവര്‍ണറാക്കുന്നയാള്‍ക്ക് അതേ സംസ്‌ഥാനത്തുതന്നെ നിയമനം നല്‍കുന്ന കീഴ്‌വഴക്കമില്ല. അങ്ങനെ ചെയ്യരുതെന്നു ഭരണഘടനയില്‍ പറയുന്നുമില്ല.
https://www.facebook.com/Malayalivartha

























