ഹവാല പണമിടപാട്;പി.ടി.എ റഹീം എം.എൽ.എയുടെ മകനും മരുമകനും ദമാമിൽ പിടിയിൽ; എംഎല്‍എയുടെയും കുടുംബത്തിന്‍റെയും ഹവാല ഇടപാടുകളെക്കുറിച്ചും സാമ്പത്തികസ്ത്രോതസിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ഇടത് എം.എൽ.എ പി.ടി.എ റഹീമിന്റെ മകനെയും മരുമകനെയും സൗദി അറേബ്യയിലെ ദമാമിൽ പോലീസ് അറസ്റ്റ് ചെയ്തെന്ന് സൂചന. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്.
എം.എൽ.എയുടെ മകൻ ഷബീർ.ടി.പി മകളുടെ ഭർത്താവ് ഷബീർ വായോളി എന്നിവരാണ് പിടിയിലായത്. അടുത്തിടെ സൗദി പൊലീസ് നടത്തിയ അന്വേഷണത്തിൽ സൗദി രാജകുടുംബാംഗം ഉൾപ്പെടെയുള്ളവർ ഹവാലക്കേസിൽ അറസ്‌റ്റിലായിരുന്നു. തുടർന്ന് സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മലയാളികൾ അടങ്ങുന്ന 20 അംഗ സംഘം പിടിയിലായത്. ഒരു മാസം മുമ്പ് തന്നെ ഇയാൾ സൗദി പൊലീസിന്റെ പിടിയിലായെന്നാണ് വിവരം. എന്നാൽ അറസ്‌റ്റുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.
നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.എൽ.എയ്‌ക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എം.എൽ.എ ഉപയോഗിക്കുന്ന കാർ സ്വർണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നൽകിയതെന്നായിരുന്നു ആരോപണം. എം.എൽ.എയ്‌ക്ക് അനധികൃത പണമിടപാടുകൾ ഉണ്ടെന്നും പ്രതിപക്ഷ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊടുവള്ളി മുസ്‌ലിം ലീഗ് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സി.പി.എം സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയ്‌ക്കിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉപയോഗിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ ആഡംബര വാഹനമായിരുന്നു. ഇതിന് പിന്നിലും പി.ടി.എ റഹീമാണെന്ന് ആരോപണം ഉയർന്നിരുന്നു.
എംഎല്‍എയുടെയും കുടുംബത്തിന്‍റെയും ഹവാല ഇടപാടുകളെക്കുറിച്ചും സാമ്പത്തികസ്ത്രോതസിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























