കെ.സുരേന്ദ്രന്‍ റിമാന്‍ഡില്‍; ശബരിമല ചിത്തിര ആട്ട വിശേഷ ദിവസം നട തുറന്നപ്പോള്‍ നടന്ന അക്രമ സംഭവങ്ങളുടെ പേരിലാണ് അറസ്റ്റ്; തനിക്കെതിരെ പ്രതികാര നടപടിയ്ക്കൊരുങ്ങുകയാണ് സര്‍ക്കാരെന്നും ജയിലിലടക്കാന്‍ ആസൂത്രിത നീക്കം നടന്നെന്നും സുരേന്ദ്രന്‍

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഡിസംബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു. റാന്നി കോടതിയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്‍റെ അറസ്റ്റ്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരെ പ്രതികാര നടപടിയ്ക്കൊരുങ്ങുകയാണ് സര്‍ക്കാരെന്നും ജയിലിലടക്കാന്‍ ആസൂത്രിത നീക്കം നടന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അയ്യപ്പധര്‍മം സംരക്ഷിക്കാന്‍ നിലകൊള്ളുമെന്നും എല്ലാം നിയമവഴിയില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഞാന്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയത്. സുതാര്യമല്ലാത്ത ഒന്നും ഇതുവരെ നടത്തിയിട്ടില്ല. ഇനി നടത്താനും പോകുന്നില്ല എന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
അതേസമയം സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. കൊട്ടാരക്കരയില്‍ നിന്നും പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ മാറ്റണം, തനിക്ക് ജാമ്യം അനുവദിക്കണം, കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി നാളെ പരിഗണിക്കും.
ശബരിമല അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രനെതിരെ, സന്നിധാനത്തിന് സമീപം തൃശൂര്‍ സ്വദേശിനി ലളിതയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ ഗൂഢാലോചന നടത്തിയെന്ന പേരിൽ കഴിഞ്ഞദിവസം പൊലീസ് മറ്റൊരു കേസുകൂടിയെടുത്തിരുന്നു. കേസില്‍ പ്രതിയായ സൂരജിന്റെ എഫ്.ബി പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.
ഗൂഢാലോചന കുറ്റത്തിന് സുരേന്ദ്രനെതിരെ 120 ബി ചുമത്തിയാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്.
https://www.facebook.com/Malayalivartha

























