തമിഴകം ഇളകുന്നു; ശബരിമല സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ എസ്.പി യതീഷ് ചന്ദ്ര അപമാനിച്ചതില്‍ പ്രതിഷേധിച്ച് കന്യാകുമാരിയില്‍ ബി.ജെ.പി ഹര്‍ത്താൽ ; ആക്രമണത്തിൽ 7 ബസുകള്‍ തകര്‍ത്തു

ബി.ജെ.പി കന്യാകുമാരി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. കല്ലേറില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഏഴു ബസുകള്‍ തകര്‍ത്തു. മാര്‍ത്താണ്ഡം, ഇരവിപുത്തൂര്‍ക്കട,കരിങ്കല്‍ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. ശബരിമല സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ എസ്.പി യതീഷ് ചന്ദ്ര അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് കന്യാകുമാരി ജില്ലയില്‍ ഇന്ന് ഹർത്താൽ. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
അക്രമത്തെ തുടര്‍ന്ന് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ സര്‍വ്വീസ് നിറുത്തിവച്ചെങ്കിലും പതിനൊന്നുമണിയോടെ പൊലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ശ്രമം തുടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഹര്‍ത്താലായതിനാല്‍ അക്രമത്തിനുള്ള സാദ്ധ്യത കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി തമിഴ്നാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ ഇന്നലെ രാത്രി തന്നെ നിറുത്തിയിരുന്നു. കെ. എസ്.ആര്‍.ടി.സി കളിയിക്കാവിളവരെ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് തിങ്കള്‍ച്ചന്ത, തിരുവട്ടാര്‍, തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട്, നാഗര്‍കോവില്‍, പദ്മനാഭപുരം, കുഴിത്തുറ എന്നിവിടങ്ങളില്‍ ഹര്‍ത്താലുനുകൂലികള്‍ രാവിലെ പ്രകടനം നടത്തി. ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടയാനും കടകള്‍ അടപ്പിക്കാനുള്ള ശ്രമങ്ങളും വാക്കേറ്റങ്ങള്‍ക്കും ഇടയാക്കി.പ്രശ്നബാധിത സ്ഥലങ്ങളിലും പ്രധാന സ്ഥലങ്ങളിലും പൊലീസ് പിക്കറ്റ് ക്രമീകരിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തി. പനച്ചമൂട്, മണിവിള,ചെറിയകൊല്ല,തോലടി, കുന്നത്തുകാല്‍, കളിയിക്കാവിള, ഊരമ്ബ് എന്നിവിടങ്ങളിലാണ് പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയത്.
പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയ വേളയിലായിരുന്നു കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അവഹേളിക്കുന്ന രീതിയില്‍ യതീഷ് ചന്ദ്ര സംസാരിച്ചത്.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് സര്‍ക്കാര്‍ സര്‍വീസുകള്‍ അനുവദിക്കുന്നതു പോലെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ തടസ്സമെന്തെന്ന് മന്ത്രി ചോദിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്കുചെയ്യാത്തതിനാല്‍ ഗതാഗതകുരുക്ക് ഉണ്ടാകുകയില്ല എന്ന് യതീഷ് ചന്ദ്ര അറിയിച്ചു. എന്നാല്‍ സമാനമായ രീതിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും സൗകര്യം ഏര്‍പ്പെടുത്താന്‍ പാടില്ലേയെന്ന മന്ത്രിയുടെ ചോദ്യത്തിന് അത്തരത്തില്‍ വാഹനങ്ങള്‍ കടത്തി വിട്ടാല്‍ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും, അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ‘ നിങ്ങള്‍ ‘ ഏറ്റെടുക്കുമോയെന്നുമാണ് യതീഷ് ചന്ദ്ര ചോദിച്ചത്. കൂടാതെ ശബരിമല ദര്‍ശനത്തിനെത്തി തിരികെ പോകവേ പമ്ബയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പോലീസ് തടഞ്ഞു. പമ്ബ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് അടുത്ത് വച്ചാണ് പോലീസ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. സ്വകാര്യ വാഹനത്തിലാണ് കേന്ദ്രമന്ത്രി സഞ്ചരിച്ചിരുന്നത്. അകമ്ബടിയായി മറ്റ് രണ്ട് വാഹനങ്ങളും ഉണ്ടായിരുന്നു. ഇതിലൊരു വാഹനമാണ് പോലീസ് തടഞ്ഞത്. നാമജപ പ്രതിഷേധത്തിനെത്തിയവര്‍ ഈ വാഹനത്തിലുണ്ടെന്ന സംശയത്താലാണ് പോലീസ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha

























