വിവാദമായ സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പി.ജെ കുര്യനെ സി.പി.എം അനുഭാവിയായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജനാര്‍ദ്ദനക്കുറുപ്പ് കുരുക്കിയതാണെന്ന് വിരമിച്ച സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ്, പത്രത്തില്‍ വന്ന കുര്യന്റെ ഫോട്ടോ പെണ്‍കുട്ടിയെ കാണിച്ചാണ് ഇയാള്‍ പീഡിപ്പിച്ചെന്ന് പറയണമെന്ന് ജനാര്‍ദ്ദനക്കുറുപ്പ് നിര്‍ദ്ദേശിച്ചത്

സൂര്യനെല്ലിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനെ സി.പി.എം കുടുക്കുകയായിരുന്നെന്നും പാര്‍ട്ടി അനുഭാവിയായ സീനിയര്‍ അഭിഭാഷകന്‍ ജനാര്‍ദ്ദനക്കുറുപ്പിന് ഇതില്‍ പങ്കുണ്ടെന്നും മുന്‍ സുപ്രീംകോടതി ജഡ്ജി ആയിരുന്ന സിറിയക് ജോസഫ്. സഫാരി ചാനലിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ വെളിപ്പെടുത്തലിന് ഉപോദ്ബലകമായ ന്യായവാദങ്ങളും വിവരങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പ്രധാന പോയിന്റുകളിങ്ങനെയാണ്:
' അടുത്ത കാലത്ത് പിന്നീട് വേറൊരു പരാതി കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കു മുന്നില്‍ വന്നെങ്കിലും കേസ് കേള്‍ക്കാന്‍ താല്പര്യം കാണിച്ചില്ല. അതങ്ങ് മാറ്റി വെച്ചു. റിട്ടയര്‍ ചെയ്യുന്നത് വരെ ആ കേസ് എടുത്തതുമില്ല. ആ ജഡ്ജി എന്റെ സുഹൃത്താണ്. റിട്ടയര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു എന്നോടിങ്ങനെ ഒരാള്‍ പറഞ്ഞല്ലോ, നിങ്ങളുടെ മുന്നില്‍ ആ കേസ് വന്നിട്ട് കേള്‍ക്കാന്‍ താല്‍പര്യം കാണാക്കാത്തതിന്റെ കാരണമെന്താണ്?
ആ ജഡ്ജി എന്നോട് പറഞ്ഞു സാറെ ശരിയാണ്, ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാതിരുന്നത് മറ്റെന്തെങ്കിലും കൊണ്ടല്ല, ആ കേസിനെക്കുറിച്ച് എനിക്ക് പേഴ്‌സണലായി നോളജ് ഉള്ളകൊണ്ട് കേസ് കേള്‍ക്കുന്നതും വിധി പറയുന്നതും ഫെയര്‍ അല്ലാ എന്നു തോന്നിയത് കൊണ്ടാണ് കേസ് കേള്‍ക്കുന്നില്ലെന്ന് തീരുമാനിച്ചത്. അങ്ങനെ അല്ലാത്ത ഒരാള്‍ കേസ് കേള്‍ക്കട്ടെ എന്ന് വിചാരിച്ചു.
അപ്പോ ഞാന്‍ ചോദിച്ചു 'നിങ്ങള്‍ക്കെന്നാ പേഴ്‌സണല്‍ നോളജ് ?
അദ്ദേഹം എന്നോട് പറഞ്ഞത് അദ്ദേഹം വക്കീലായിരുന്ന കാലത്ത് ഹൈക്കോടതി വരാന്തയില്‍ നാലഞ്ച് വക്കീലന്മാര്‍ ഒരുമിച്ച് നില്‍ക്കുന്ന സമയത്ത്, ഇതിനകത്ത് സ്‌പെഷ്യല്‍ പ്രോസിക്യുട്ടറായിരുന്ന സീനിയര്‍ അഭിഭാഷകന്‍ ഇവരോട് പറഞ്ഞുവത്രേ 'ഞാനല്ലേ അവളോട് ഫോട്ടോ കാണിച്ചിട്ട് ഇന്നാരാണെന്ന് പറഞ്ഞേക്കാന്‍ അവളോട് പറഞ്ഞത്. 'എന്ന് പറഞ്ഞാല്‍ ഏതോ ഒരു പത്രത്തില്‍ വന്ന ഫോട്ടോ കാണിച്ചിട്ട് ഇയാളാണ് എന്നെ പീഡിപ്പിച്ചത് എന്നു പറഞ്ഞേക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു എന്നാണ് സീനിയര്‍ അഭിഭാഷകന്‍ പറഞ്ഞത്. '
അന്ന് പാര്‍ലമെന്റ് ഇലക്ഷന് തൊട്ടുമുമ്പായിരുന്നു ഈ ആരോപണം വന്നതും ഇദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ച് കൊണ്ടു വന്നതും. എന്താണെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു സാറെ ഞാന്‍ എന്റെ ചെവി കൊണ്ട് കേട്ടതാണ് ഇയാള് പറഞ്ഞത്. 'ഞാനാ അവളെ ക്കൊണ്ട് ഇത് പറയിപ്പിച്ചത്. ഇതറിയാവുന്ന ഞാന്‍ കേസ് കേട്ടാലക്കൊണ്ട് എങ്ങനെ ഞാന്‍ കുര്യനെതിരായി വിധിക്കും..പക്ഷേ, ഇതിനകത്തെന്റെ പേഴ്‌സണല്‍ നോളജ് ഉണ്ടല്ലോ എന്ന് വിചാരിച്ച് ഞാന്‍ മാറ്റിയതാണെന്ന് പറഞ്ഞു. '
ഞാനിത് പറയുന്നത് പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും അര്‍ഹിക്കാതെയും അര്‍ഹിച്ചും കുറ്റാരോപിതരാവുകയും, അര്‍ഹിക്കാതെ ആണെങ്കില്‍ അവര്‍ വേദന അനുഭവിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനാണ് ഇക്കാര്യം പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ ഇക്കാര്യം പലപ്പോഴും ചിന്തിക്കാറില്ലന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറയുന്നു.
കുര്യനെ സൂര്യനെല്ലിക്കേസില്‍ പ്രതി ചേര്‍ക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ് അമിതാവേശവും താല്പര്യവും കാണിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യുസ് ' നിര്‍ഭയം' എന്ന തന്റെ ആത്മ കഥയില്‍ വ്യക്തമാക്കുന്നുണ്ട്.
' ഞങ്ങളുടെ അന്വേഷണത്തോട്, തെളിവുകളോട് അദ്ദേഹത്തിന് മതിപ്പുണ്ടായിരുന്നില്ല. അത് അദ്ദേഹം തുറന്ന് പറയുകയും ചെയ്തിരുന്നു.
' ആ പി ജെ കുര്യനെ പ്രതി ചേര്‍ക്കണം. അവനെ കൈ വിലങ്ങ് വെച്ച് കോട്ടയത്തുടെ നടത്തിക്കുമെന്ന് ഞാന്‍ എത്രയോ തവണ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു എന്നറിയാമോ നിങ്ങള്‍ക്ക് ? എന്നിട്ട് ഞങ്ങളുടെ പാര്‍ട്ടി ഭരിക്കുമ്പോള്‍ അവനെ വിട്ടു കളയാനോ ? അത് നടക്കില്ല.' എന്ന് അദ്ദേഹം ക്ഷുഭിതനായി പറഞ്ഞു.
' പിജെ കുര്യനെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ല' ഞാന്‍ പറഞ്ഞു.
രൂക്ഷമായി എന്നെ നോക്കി ക്കൊണ്ട് അദ്ദേഹം തുടര്‍ന്നു ' തെളിവ് വേണമത്രേ? എന്ത് തെളിവാ നിങ്ങള്‍ക്ക് വേണ്ടത്? സാക്ഷികളെ വേണോ? എന്താണ് അവര്‍ പറയേണ്ടത്? അതുപോലെ പറയിപ്പിക്കാം. ഞങ്ങളേയ്, ആളൊള്ള പാര്‍ടിയാ . തത്ത പറയുന്ന പോലെ പറയുന്ന ആള്‍ ഞങ്ങളുടെ കയ്യിലുണ്ട്.' ജനാര്‍ദ്ദനക്കുറുപ്പ് ആവേശത്തിലാണ് പറഞ്ഞു നിര്‍ത്തിയത്.
എനിക്ക് ദേഷ്യമാണുണ്ടായത് ' കള്ള സാക്ഷിയെ വയ്ക്കുന്ന കാര്യമല്ല ഞാന്‍ പറഞ്ഞത് '
കുര്യനെ ക്കുറിച്ചുള്ള അപസര്‍പ്പക കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, ' അവന്‍ പ്രതിക്കൂട്ടില്‍ കയറി നിക്കട്ടേന്ന് . തെളിവില്ലെന്ന് കോടതി കണ്ടാല്‍ വെറുതെ വിടേട്ടെന്ന് അല്ലാതെ അവനെ പ്രതി ലിസ്റ്റില്‍ ചേര്‍ക്കാതെ ഈ കേസ് കോടതിയില്‍ കൊടുക്കുവാന്‍ ഞാന്‍ സമ്മതിക്കൂല്ല. മനസിലായോ? '
( നിര്‍ഭയം പേജ് 218 / 219)
കുര്യനെ കൂട്ടക്കാന്‍ സിപിഎമ്മും ജനാര്‍ദ്ദനക്കുറുപ്പും സകല കള്ളക്കളിയും കളിച്ചിരുന്നുവെന്ന ല്ലേ ഈ സംഭവ ങ്ങള്‍ തെളിയിക്കുന്നത്. 1996 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സൂര്യനെല്ലി സംഭവത്തെക്കുറിച്ചന്വേഷിച്ച് മൂന്ന് അന്വേഷണ സംഘങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസ് ആദ്യമന്വേഷിച്ച ഡിഐജി രാജീവന്‍ തന്റെ റിപ്പോര്‍ട്ടില്‍ വളരെ പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട് . ഒന്നുകില്‍ പെണ്‍കുട്ടിയുടെ പരാതി വളരെ ന്യായമായ ഒരു സംശയത്തിന്റെ പുറത്തുള്ളതാണ്. അല്ലെങ്കില്‍ രാഷ്ടീയ പ്രേരിതമാണ്. ഇതിലെ സംഭവ പരമ്പരകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് പെണ്‍കുട്ടിയുടെ ന്യായമായ സംശയത്തെ പിന്നീട് പലരും ചേര്‍ന്ന് അവരുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു വേണ്ടി മുതലെടുക്കുകയായിരുന്നുവെന്നാണ്
It is possible that somebody has deliberately implanted the picture of Shri. P.J. Kurien in the mind of the girl and she had unknowingly became a tool in the hands of politicians who wanted to take advantage of the situation പെണ്‍കുട്ടിയെ രാഷ്ടീയ കരുവാക്കി എന്നാണ് രാജീവന്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പിജെ കുര്യനെ പ്രതിചേര്‍ക്കാനാ വശ്യമായ തെളിവുകളൊന്നുമില്ലെ ന്നായിരുന്നു രാജീവന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെ ശരിവെക്കുന്ന റിപ്പോര്‍ട്ടുകള്‍ തന്നെയാണ് പിന്നീട് വന്ന രണ്ട് അന്വേഷണ സംഘത്തലവന്മാരായ സിബി മാത്യൂസും സോമസുന്ദര മേനോനും സമര്‍പ്പിച്ചത്. ഈ മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കപ്പെട്ടത് നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു.
ഈ റിപ്പോര്‍ട്ടുകളെയൊന്നും പെണ്‍കുട്ടിയോ, അവളെ പിന്തുണച്ച സംഘടനകളോ, വ്യക്തികളോ കോടതിയില്‍ ചോദ്യം ചെയ്തില്ല. ഈ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ തെറ്റായിരുന്നുവെങ്കില്‍ കോടതയില്‍ ചോദ്യം ചെയ്യാതിരുന്നത് ദുരു ഹമായി തുടരുന്നു.
യഥാര്‍ത്ഥത്തില്‍ നിരപരാധിയായ ഒരാളെ ഈ കേസിലേക്ക് ബോധപൂര്‍വ്വം വലിച്ചിഴച്ചതാണന്നല്ലേ ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. അങ്ങനെ യാണെങ്കില്‍ അതൊരു കൊടും പാതകമല്ലേ?
സിപിഎമ്മും അന്നത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന യാണെങ്കില്‍ അത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. കുര്യനും അയാളുടെ കുടുംബവും അനുഭവിച്ച അപമാനത്തിനും വേദനയ്ക്കും ആരുത്തരം നല്‍കും? ഹൈക്കോടതിയില്‍ കുര്യന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വിധി പ്രഖ്യാപിച്ചു കൊണ്ട് ജസ്റ്റിസ് കെ. ആര്‍ ഉദയഭാനു ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് -
It is quite unfortunate that the petitioner had to undergo the trauma of facing such a false case of scandalous nature, for the last more than one decade.
കുര്യനെ ഈ കേസിലേക്ക് വലിച്ചിഴച്ചതില്‍ അഡ്വ. ജനാര്‍ദ്ദനക്കൂറുപ്പിന് വലിയ പങ്കുണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ തന്റെ ആത്മകഥയായ 'എന്റെ ജീവിത'ത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
' ഞാന്‍ അന്നത്തെ ദേശാഭിമാനി പത്രാധിപര്‍ ഇ.കെ. നായനാരുടെയും ചിന്തയുടേയും അഭിഭാഷകനാണ്. 25 ലക്ഷം രൂപയാണ് അദ്ദേഹം (കുര്യന്‍) നഷ്ടപരിഹാരമായി ചോദിച്ചിട്ടുള്ളത്. അതിനെതിരായി സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയെ കൊണ്ട് അന്യായം കൊടുപ്പിക്കാന്‍ ഞാന്‍ ഉപദേശിച്ചു. ആ കേസ് നടത്തുന്നതിന് വക്കീലായി എന്റെ മരുമകന്‍ കുരുമ്പേലില്‍ ഭാസ്‌കരപിള്ളയെ നിയമിക്കുന്നതിന് ഞാന്‍ മുന്‍ കൈ എടുത്തു. പീരുമേട് മജിസ്‌ട്രേറ്റ് കോടതിയില്‍ സൂര്യനെല്ലി പെണ്‍കുട്ടിക്കു വേണ്ടി സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. അതിനു ശേഷം പ്രാഥമികമായ തെളിവിനു വേണ്ടി പെണ്‍കുട്ടിയേയും മാതാപിതാക്കളേയും നാലഞ്ച് സാക്ഷികളേയും വിസ്തരിച്ചു '
(എന്റെ ജീവിതം പേജ് 537 /538)
കുര്യനെ മന: പൂര്‍വം കേസില്‍ കുടുക്കാനാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തതെന്ന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം?
https://www.facebook.com/Malayalivartha

























