സി.പി.എം പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച യതീഷ്ചന്ദ്രയ്‌ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികാരത്തിലേറിയിട്ട് പോലും അവര്‍ക്കായില്ല, പിന്നല്ലേ ബി.ജെ.പിക്കാര്‍ ഉറഞ്ഞ് തുള്ളുന്നത്

കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.പി യതീഷ്ചന്ദ്രയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ബി.ജെ.പി ഉറഞ്ഞ് തുള്ളുമ്പോഴും അത് നടക്കാത്ത സുന്ദരസ്വപ്‌നമാണെന്ന് നിയമം അറിയാവുന്നവര്‍ക്ക് അറിയാം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് പരാതി നല്‍കിയെങ്കിലും അതിന്‍മേല്‍ അവര്‍ക്ക് നടപടിയെടുക്കാനാവില്ല. പകരം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെടാനാന്‍ കഴിയും. അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കാരണം യതീഷ് ചന്ദ്ര കേരള കേഡറിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.
ലോ ആന്‍ഡ് ഓര്‍ഡറില്‍ ജോലി ചെയ്യുന്ന യതീഷ് ചന്ദ്ര വിവാദത്തിലാകുന്നത് ആദ്യമായല്ല. നിയമപരമായി തന്റെ ജോലി നിര്‍വഹിക്കുക മാത്രമാണ് യതീഷ്ചന്ദ്ര ചെയ്തതെന്ന് ഐ.പി.എസ് അസോസിയേഷനും സര്‍ക്കാരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയും പൂച്ചെണ്ടുകള്‍ ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്ത അപൂര്‍വം ചില ഐ.പി.എസുകാരില്‍ ഒരാളാണ് യതീഷ് ചന്ദ്ര. സി.പി.എം കിണഞ്ഞ് പരിശ്രമിച്ചിട്ടും യതീഷ് ചന്ദ്രക്കെതിരെ ഒരു നടപടിയും എടുക്കാനായില്ല. പിന്നെയാണ് ബി.ജെ.പി ഇപ്പോള്‍ കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത്. കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് ബി.ജെ.പി യതീഷ്ചന്ദ്രയെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് സി.പി.എം ആരോപിക്കുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയില്‍ പോകാന്‍ നിലയ്ക്കലില്‍ എത്തിയപ്പോള്‍ പ്രതിപക്ഷനേതാവിന്റെയും എം.എല്‍.എമാരുടെയും വാഹനം കടത്തിവിടാമെന്നും സ്വകാര്യവാഹനങ്ങള്‍ അനുവദിക്കില്ലെന്നും യതീഷ്ചന്ദ്ര നിലപാട് എടുത്തപ്പോള്‍ അവര്‍ വഴങ്ങുകയായിരുന്നു. 2015ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അങ്കമാലിയില്‍ ദേശീയപാത ഉപരോധിച്ചവരെ യതീഷ്ചന്ദ്ര ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസും പിണറായിയും യതീഷിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയെങ്കിലും അദ്ദേഹത്തിന് യാതൊരു കുലുക്കവുമില്ലായിരുന്നു. പിന്നീട് പിണറായി മുഖ്യമന്ത്രിയായപ്പോള്‍ 2017ല്‍ വൈപ്പിന്‍ സമരക്കാര്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും അടക്കം ഡി.സി.പിയായിരുന്ന യതീഷ്ചന്ദ്ര ക്രൂരമായി മര്‍ദ്ദിച്ചു. വൃദ്ധന്റെ ജനനേന്ദ്രിയത്തിന് പോലും പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ യതീഷ്ചന്ദ്രക്കെതിരെ കേസ് എടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പായിരുന്നു വൈപ്പിന്‍ സമരക്കാര്‍ അനുമതിയില്ലാതെ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ദേശവിരുദ്ധശക്തികള്‍ ഉള്‍പ്പെടെ കടന്ന് കൂടാന്‍ സാധ്യതയുണ്ടെന്ന രഹസ്വാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതെന്ന് അന്നത്തെ ഡി.ജി.പി സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. നിയമപരമായ നടപടിക്രമം മാത്രമാണ് യതീഷ് ചന്ദ്ര ചെയ്തതെന്ന് അതില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ പൊതുസമൂഹത്തില്‍ നിന്ന് രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടിവന്നു.
https://www.facebook.com/Malayalivartha

























