വിവാദങ്ങളിൽ പോലീസിനെ കൈവിടാതെ മുഖ്യമന്ത്രി ! ; കേന്ദ്രമന്ത്രിയ്ക്ക് യതീഷ് ചന്ദ്ര നൽകിയ മറുപടി അംഗീകാരവും ആദരവും നൽകിയാണ്; കലാപകാരികള്‍ ശബരിമലയില്‍ കയറുന്നത് തടയാനാണ് പോലീസ് നടപടി; ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കാൻ സംഘപരിവാര്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്

സുപ്രീംകോടതി വിധിയുടെ പശ്ചാത്തതിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടാകുന്ന പോലീസ് ഇടപെടല്‍ ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കലാപകാരികള്‍ ശബരിമലയില്‍ കയറുന്നത് തടയാനാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നതെന്നും പോലീസിന്റെ പ്രവര്‍ത്തനങ്ങളെ തടയാനാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'യഥാര്‍ത്ഥ ഭക്തര്‍ക്ക് ശബരിമലയില്‍ ഒരുതടസവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഭക്തരെ തടയാന്‍ ശ്രമിക്കുന്നവര്‍ക്കും എതിരെയാണ് പൊലീസ്. കലാപകാരികളില്‍ നിന്നും ഭക്തരെ തടയാന്‍ ശ്രമിക്കുന്നതിനുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചത്. പൊലീസിന്റെ ഇടപെടല്‍ ശരിയായ ദിശയിലാണ്'- പിണറായി വിജയന്
ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കാനായി സംഘപരിവാര്‍ ശ്രമിക്കുകയാണ്. ഹൈക്കോടതിയില്‍നിന്നും സര്‍ക്കാരിനു അനുകൂലമായ പരാമര്‍ശമാണ് ഉണ്ടായത്. ശബരിമലയില്‍ അക്രമികളെ തടയുന്നതിന് പൊലീസിന് പൂര്‍ണ അധികാരം നല്‍കുന്നതാണ് വിധി. ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വ്യക്തിപരമായി 14 പേജുള്ള ഉത്തരവില്‍ കോടതി വിമര്‍ശിച്ചിട്ടില്ല. ശബരിമലയില്‍ ഒറ്റയ്ക്കോ കൂട്ടമായോ എത്തുന്നതിനും ശരണം വിളിക്കുന്നതിനും തടസമില്ലെന്നും അദ്ദേഹം വ്യകത്മാക്കി.
അതേസമയം ബിജെപി നേതാക്കളുടെ ആക്ഷേപത്തിനു ഇരയായ എസ്പി യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി പിന്തുണച്ചു. പോലീസ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ലെന്നും അംഗീകാരവും ആദരവോടെയാണ് കേന്ദ്രമന്ത്രിയോട് സംസാരിച്ചത്. പൊലീസ് മാന്യമായി തന്നെയാണ് കാര്യങ്ങള്‍ നീക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം നല്ല രീതിയില്‍ ഡ്യൂട്ടി നോക്കുന്നു. സ്‌തുത്യര്‍ഹമായ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























