പ്രളയത്തിൽപ്പെട്ട കേരളത്തിന് അര്‍ഹമായ കേന്ദ്ര സഹായം ലഭിച്ചിട്ടില്ല; 31000 കോടിരൂപയുടെ നാശനഷ്ടങ്ങളുണ്ടായപ്പോൾ പുനർനിർമ്മിതിയ്ക്കായി കേന്ദ്രം നൽകിയത് 600 കോടി; പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സഹായം ലഭിക്കുന്നതില്‍ കേന്ദ്രം ഗുരുതര അലംഭാവം കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയത്തിൽ ദുരിതത്തിലായ കേരളത്തിന്റെ പുനർനിർമ്മിതിയ്ക്കായി കേന്ദ്രത്തില്‍ നിന്നും അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹമായത് നല്‍കിയില്ല എന്നത് മാത്രമല്ല, ധനസഹായം വാഗ്ദാനം ചെയ്തു വന്നവരില്‍ നിന്നും സ്വീകരിക്കാതിരിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്ല രീതിയില്‍ സാമ്പത്തിക സഹായം അനുവദിക്കുമെന്നാണ് കരുതിയതെന്നും എന്നാല്‍ 600 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്നും, ഇതില്‍ നിന്നും അരിയുടെയും, മണ്ണെണ്ണയുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കൊടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഫലത്തില്‍ വെറും 336 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
പ്രവാസി മലയാളികളോടൊപ്പം ചേര്‍ന്ന് പണം സ്വരൂപിക്കുന്നതിനായി നിശ്ചയിച്ച മന്ത്രിമാരുടെ വിദേശയാത്ര തടയുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടക്കം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗൗരവം ഉള്‍ക്കൊണ്ടതാണ്. കേരളത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് അവര്‍ നേരിട്ട് പ്രതിപാദിക്കുകയും ചെയ്തു. സ്വഭാവികമായും നല്ലരീതിയിലുള്ള സഹായം കേന്ദ്രത്തില്‍ നി്ന്നും ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. നാശനഷ്ടങ്ങളുടെ വിശദമായ പഠനം ലോകബാങ്കും ഐക്യരാഷ്ടരസഭയുമടക്കം നടത്തിയിരുന്നു. അവസാനമായി 31000 കോടിരൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ ലഭിച്ചത്. യഥാര്‍ത്ഥത്തില്‍ ഇതിലും കൂടുതലാണ് നഷ്ടം.
ആദ്യഘട്ടത്തില്‍ പ്രളയമുണ്ടായപ്പോള്‍ 820 കോടിയും രണ്ടാമത്തെ മഹാപ്രളയത്തില്‍ 4000 കോടിയുമാണ് കേന്ദ്ര്‌ത്തോട് സംസ്ഥാനം ചോദിച്ചത്. ഇതിനു പുറമെ പ്രത്യേകധനസഹായമായി 5000 കോടിയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്രയും അനുവദിച്ചാല്‍ തന്നെയും സംഭവിച്ച നഷ്ടം നികത്താനാവില്ല.
പുനര്‍നിര്‍മാണത്തിന് ആവശ്യമായ സഹായം ലഭിക്കുന്നതില്‍ ഗുരുതരമായ അലംഭവാമാണ് ഉണ്ടാകുന്നത്. അതേസമയം കഴിഞ്ഞ ജൂലൈയില്‍ കര്‍ണാടകത്തിലെ ഒരു ജില്ലയില്‍ പ്രളസം സംഭവിച്ചപ്പോള്‍ 546 കോടിരൂപയാണ് കേന്ദ്രം അനുവദിച്ചത്. ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ 2300 കോടി രൂപയും ചെന്നൈയില്‍ 940 കോടി രൂപയും കേന്ദ്രസഹായം നല്‍കി.
അതിശക്തമായ പ്രളയത്തില്‍ മനുഷ്യസാധ്യമായ എല്ലാ നടപടിയും ദുരിതബാധതരെ സഹായിക്കാനായി സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് 2018 ജൂലൈ മുതല്‍ നവംബര്‍ 21വരെയുള്ള കണക്കില്‍ 2683 കോടിരൂപ ലഭിച്ചു. കേന്ദ്രം നല്‍കിയ തുകയും ചേര്‍ത്ത് ചെലവും കഴിഞ്ഞാല്‍ 733 കോടി രൂപയാകും ദുരിതിശ്വാസനിധിയില്‍ ബാക്കിയുണ്ടാകുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























