മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടി മനസ്സിനെ മുറിവേൽപ്പിച്ചു ! ; സംഘടനാ തീരുമാനം അംഗീകരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും രാജിവെയ്ക്കണമെന്ന അറിയിപ്പ് പാർട്ടി നേതൃത്വത്തിൽ നിന്നും ലഭിച്ചിട്ടില്ലെന്നും മാത്യു ടി തോമസ്

ജലവിഭവ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ജെഡിഎസ് കേന്ദ്രനേതൃത്വം നിർദ്ദേശിച്ച തീരുമാനം തന്നെ വേദനിപ്പിച്ചെന്ന് മാത്യു ടി തോമസ്. തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് ഇടതുപക്ഷ രീതിക്ക് യോജിക്കാത്ത തീരുമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തിൽ അതൃപ്തി മറച്ചുവയ്ക്കാതെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയെടുക്കുന്ന തീരുമാനത്തിന് വഴിപ്പെടാൻ താൻ ബാധ്യസ്ഥനാണെന്നും രാജിവെയ്ക്കണമെന്ന അറിയിപ്പ് പാർട്ടി നേതൃത്വത്തിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് എത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു.
പാർട്ടി തീരുമാനത്തിലേക്ക് നയിച്ചത് ഇടതുപക്ഷ രീതിയ്ക്ക് യോജിക്കാത്ത നടപടിലൂടെയാണ്. ഇടതുപക്ഷ രീതിയ്ക്ക് യോജിക്കാത്ത നടപടി ഉണ്ടായി. ഇത് മനസ്സിനെ മുറിവേല്‍പ്പിച്ചു. എന്നാല്‍ പകയായി കൊണ്ടുനടക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.
നീതിപൂര്‍വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കി. കുടുംബത്തേയും തന്നെയും വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. പാര്‍ട്ടിയോടൊപ്പം തുടരുമെന്നും ഇടതുപക്ഷത്തോടൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് മന്ത്രി മാത്യു. ടി.തോമസിനെ മാറ്റാനുള്ള തീരുമാനം പാര്‍ട്ടി സ്വീകരിച്ചത്. സംസ്ഥാന അദ്ധ്യക്ഷനും ചിറ്റൂര്‍ എം.എല്‍.എയുമായ കെ.കൃഷ്‌ണന്‍ കുട്ടിയെ മന്ത്രിയാക്കാനാണ് ജെ.ഡി.എസില്‍ തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്‌ക്ക് ഉടന്‍ കത്തുനല്‍കുമെന്ന് ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി വ്യക്തമാക്കിയിരുന്നു.
അതേസമയം മന്ത്രിസ്ഥാനത്തെച്ചൊല്ലി ചേരിപ്പോര് രൂക്ഷമായതോടെയാണ് ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ പാർട്ടിയുടെ എല്ലാ എംഎൽഎമാരോടും ഇന്ന് ബെംഗളുരുവിലെത്തി തന്നെ കാണാൻ നിർദേശം നൽകിയത്. എന്നാൽ അസൗകര്യം ചൂണ്ടിക്കാട്ടി മാത്യു ടി.തോമസ് വരില്ലെന്ന് അറിയിക്കുകയായിരുന്നു.
മൂന്നാഴ്ച മുമ്പ് വിളിച്ച സമവായചർച്ചയിലും പങ്കെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മാത്യു ടി.തോമസ്. ഇതിൽ ദേവഗൗഡയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. മാത്രമല്ല, സംസ്ഥാനനേതൃത്വത്തിൽ മാത്യു ടി.തോമസിനെതിരായ വികാരമാണുള്ളതെന്ന് കാട്ടി ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലിയും ദേവഗൗഡയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.
https://www.facebook.com/Malayalivartha

























