വിവാദങ്ങളും, പോലീസ് നിയന്ത്രണങ്ങളും കൊണ്ട് കുത്തുപാളയായ ശബരിമലയെ തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡും

വിവാദങ്ങളും, പോലീസ് നിയന്ത്രണങ്ങളും കൊണ്ട് കുത്തുപാളയായ ശബരിമലയെ ബോർഡും തിരിഞ്ഞുനോക്കാതെയായി. മണ്ഡലതീര്‍ഥാടനത്തിനു നടതുറന്ന് എട്ടു ദിവസം പിന്നിട്ടിട്ടും ശബരിമലയില്‍ ഭക്‌തജനത്തിരക്കില്ല. നടവരവും മൂന്നിലൊന്നായി . അപ്പവും അരവണയും വാങ്ങാനാളില്ല. എന്നിട്ടും ശബരിമലയിലേക്കു തിരിഞ്ഞുനോക്കാതെ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമെന്ന് പരക്കെ വിമർശനം. ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ്, വിവിധ വകുപ്പുകളുടെ ഏകോപനം നടത്തേണ്ട ചീഫ് കോര്‍ഡിനേറ്റര്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവര്‍ "പമ്പ കടന്നിട്ട്" ദിവസങ്ങളായി.
ചിത്തിര ആട്ട വിശേഷത്തിനു മല കയറിയ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ പി.ബി. നൂഹും ഇവിടേക്കു തിരിഞ്ഞുനോക്കുന്നില്ല. സന്നിധാനത്ത് ഇപ്പോള്‍ ആകെയുള്ളത് ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ മാത്രമാണ്. നിയന്ത്രണങ്ങള്‍ മൂലം വീര്‍പ്പുമുട്ടുന്ന തീര്‍ഥാടകരുടെ പ്രതിഷേധവും ലക്ഷങ്ങള്‍ മുടക്കി കടകള്‍ ലേലത്തില്‍ പിടിച്ച കച്ചവടക്കാരുടെ ആവലാതികളും ഭയന്നാണു ദേവസ്വം ഉന്നതര്‍ മലകയറാത്തതെന്നാണു വിമര്‍ശനം. നട തുറന്നിരിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റോ അംഗമോ മുഴുവന്‍ സമയവും സന്നിധാനത്തുണ്ടാകണമെന്ന കീഴ്‌വഴക്കമാണ് ഇത്തവണ കാറ്റില്‍ പറന്നത്. വി.എസ്. സര്‍ക്കാരിന്റെ കാലത്തു പരാതികളില്ലാത്ത തീര്‍ഥാടനം ഉറപ്പാക്കാന്‍ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്‌ഥന്‍ കെ. ജയകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോൾ കാര്യങ്ങൾ എല്ലാം കൈവിട്ട അവസ്ഥയിലും.
തീര്‍ഥാടനകാലത്തു വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം നിര്‍വഹിക്കേണ്ടതു ദേവസ്വം വകുപ്പാണ്. എന്നാല്‍, മന്ത്രിയുടെയോ ബോര്‍ഡ് പ്രസിഡന്റിന്റെയോ സാന്നിധ്യമില്ലാതെ നടക്കുന്ന യോഗങ്ങള്‍ക്ക് ഉദ്യോഗസ്‌ഥരും വിലകല്‍പ്പിക്കുന്നില്ല. തീര്‍ഥാടനമാരംഭിച്ച വൃശ്‌ചികം ഒന്നിനുപോലും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്തെത്താത്തത് വലിയ വിമർശനത്തിന് ഇടയാക്കുന്നു. അന്നു സന്നിധാനത്തുണ്ടായിരുന്ന ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാറും പിന്നീടു മുങ്ങി. വരുമാനമില്ലാത്ത ശബരിമലയെ ആർക്കും വേണ്ടാത്ത അവസ്ഥയാണ്.
വലിയനടപ്പന്തലില്‍ തീര്‍ഥാടകര്‍ക്കു വിരിവയ്‌ക്കാന്‍ അനുവാദമില്ലാത്ത സാഹചര്യത്തില്‍ സൗകര്യപ്രദമായ മറ്റൊരു സ്‌ഥലം കണ്ടെത്താന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. മുമ്പു തീര്‍ഥാടകര്‍ വിശ്രമിച്ചിരുന്ന വാവര്‍നടയ്‌ക്കു മുന്നിലും വടക്കേനടയുടെ ഭാഗത്തും പോലീസ് ബാരിക്കേഡ് സ്‌ഥാപിച്ചിരിക്കുകയാണ്. ഇതോടെ വിരിവയ്‌ക്കാന്‍ ഇടമില്ലാതെ നട്ടം തിരിയുകയാണ് അയ്യപ്പന്മാര്‍. പാണ്ടിത്താവളത്തെ മാഗുണ്ട അയ്യപ്പനിലയവും മാളികപ്പുറത്തെ വിശ്രമപ്പന്തലും മാത്രമാണ് ആകെയുള്ളത്. എത്തുന്ന തീര്‍ഥാടകരില്‍ 15% പേര്‍ക്കു വിശ്രമിക്കാനുള്ള മുറികളേ പില്‍ഗ്രിം സെന്ററുകളിലും ഡോണര്‍ ഹൗസുകളിലുമുള്ളൂ. പ്രളയത്തില്‍ നശിച്ച പമ്പയില്‍ ആവശ്യത്തിനു ശൗചാലയങ്ങളില്ല. ബേസ് ക്യാമ്പായ നിലയ്‌ക്കലിലെ വിശ്രമപ്പന്തലിന്റെ നിര്‍മാണവും പൂര്‍ത്തിയായില്ല.
മണ്ഡലതീര്‍ഥാടനമാരംഭിച്ച് എഴുദിവസം പിന്നിട്ടപ്പോള്‍ 8.48 കോടി രൂപ മാത്രമാണു നടവരുമാനം. കഴിഞ്ഞവര്‍ഷം ഇതേസമയം 22.82 കോടി ലഭിച്ച സ്‌ഥാനത്താണിത്. ഈവര്‍ഷം ഇതുവരെ അഭിഷേകം ഇനത്തില്‍ ലഭിച്ചത് 8,67,101 രൂപയാണ്. (കഴിഞ്ഞവര്‍ഷം 18,32,730 രൂപ). മറ്റു വരുമാനക്കണക്കിലെ വ്യത്യാസം ഇങ്ങനെ: അപ്പം- 29,31,005 രൂപ. (കഴിഞ്ഞവര്‍ഷം 1.47 കോടി), അരവണ- 3.14 കോടി (കഴിഞ്ഞവര്‍ഷം 9.88 കോടി), കാണിക്ക-3.83 കോടി (കഴിഞ്ഞവര്‍ഷം 7.33 കോടി).
https://www.facebook.com/Malayalivartha

























