ഇന്ത്യന്‍ വ്യോമസേന ബലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് പരിശീലന കേന്ദ്രം തകര്‍ക്കുമ്പോള്‍ മുന്നൂറോളം മൊബൈല്‍ ഫോണുകള്‍ സജീവമായിരുന്നെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍; ലോക മാധ്യമങ്ങളെ വച്ച് കള്ളം പ്രചരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

ബാലാകോട്ട് വ്യോമസേന നടത്തിയ ആക്രമണത്തെ പറ്റിയുള്ള വാദ പ്രതിവാദങ്ങള്‍ തുടരുകയാണ്. അതിനിടെ വ്യോമസേന നടത്തിയ ആക്രമണത്തിന് മുമ്പത്തെ മണിക്കൂറുകളില്‍ തീവ്രവാദി കേന്ദ്രത്തില്‍ 300ഓളം മൊബൈല്‍ ഫോണുകളുടെ സിഗ്‌നലുകള്‍ ലഭ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ദേശീയ സാങ്കേതിക ഗവേഷണ സംഘടന (എന്‍.ടി.ആര്‍.ഒ) നടത്തിയ നിരീക്ഷണത്തിലാണ് 300 ഓളം മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടത്.
എന്‍.ടി.ആര്‍.ഒയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയുള്ള ഭീകരരുടെ എണ്ണത്തെക്കുറിച്ച വ്യക്തമായ സൂചനയാണ് ഈ റിപ്പോര്‍ട്ടെന്നും അധികൃതര്‍ പറയുന്നു.
ഇന്റലിജന്‍സ് ഏജന്‍സികളുടെ വിവരങ്ങളുമായി എന്‍.ടി.ആര്‍.ഒയുടെ റിപ്പോര്‍ട്ടിന് സാമ്യമുണ്ട്. രഹസ്യാന്വേഷണ വൃത്തങ്ങള്‍ ദൃശ്യമാധ്യമ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ വിവരമാണിത്.
മരണസംഖ്യയെക്കുറിച്ച വിവാദങ്ങള്‍ കൊഴുക്കുന്ന പശ്ചാത്തലത്തിലാണ് രഹസ്യവിവരമായി മൊബൈല്‍ സാന്നിധ്യം സംബന്ധിച്ച കഥ പുറത്തുവന്നത്. ഔദ്യോഗികമായി ഒരു കണക്കുകളും പുറത്തുവന്നിട്ടില്ല.
മരണസംഖ്യ പാകിസ്താന്‍ നിഷേധിക്കുകയും ചെയ്യുന്നു. 12 മിറാഷ് വിമാനങ്ങള്‍ അതിര്‍ത്തി കടന്നു നടത്തുന്ന ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏഴു പേര്‍ മാത്രമാണ് അറിഞ്ഞതെന്നായിരുന്നു ഏതാനും ദിവസം മുമ്പ് പുറത്തുവന്ന മറ്റൊരു അനൗദ്യോഗിക രഹസ്യവിവരം. അതില്‍ കൂടുതല്‍ പേരറിയാതെ മൊബൈല്‍ നിരീക്ഷണം സാധ്യമാവില്ല.
https://www.facebook.com/Malayalivartha


























