വീര വീരേന്ദ്രകുമാര വിഭോ; വീരേന്ദ്രകുമാറിനെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കർ

മാതൃഭൂമി ദിനപത്രത്തിന്റെ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നതായി എന്‍ എസ് എസ്. മാതൃഭൂമി ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വീരേന്ദ്രകുമാറിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ. ഹിന്ദു വികാരം വൃണപ്പെടുത്തിയതിൽ ഖേദിക്കുന്നു എന്ന് രണ്ടു വരി പത്രത്തിൽ അച്ചടിക്കാൻ മടിച്ച മഹാ വിപ്ലവകാരിയാണ് സഖാവ് എംപി വീരേന്ദ്രകുമാർ എന്ന് ജയശങ്കർ ഫേസ്ബുക്കിൽ പരിഹസിച്ചു.
വീര വീരേന്ദ്രകുമാര വിഭോ, ചാരുതര ഗുണ സാഗരഭോ! എന്ന തലകെട്ടിൽ തുടങ്ങുന്നതാണ് ജയശങ്കറിന്റെ പരിഹാസം.
'മീശ' നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് തെറ്റായിപ്പോയി, ഹിന്ദു വികാരം വൃണപ്പെടുത്തിയതിൽ ഖേദിക്കുന്നു എന്ന് രണ്ടു വരി പത്രത്തിൽ അച്ചടിക്കാൻ മടിച്ച മഹാ വിപ്ലവകാരിയാണ് സഖാവ് എംപി വീരേന്ദ്രകുമാർ എംപി. അദ്ദേഹം ഇപ്പോൾ പെരുന്നയിൽ ചെന്നു വാക്കാലും രേഖാമൂലവും മാപ്പു പറഞ്ഞു. എല്ലാ നായന്മാരും വീണ്ടും മാതൃഭൂമി വരുത്തി വായിക്കണമെന്ന് സമുദായ ഉടമസ്ഥൻ ഫത്‌വയും പുറപ്പെടുവിച്ചു. ഇനി ഇതര സമുദായ നേതാക്കളെയും കണ്ട് മാപ്പു പറയണം. അല്ലെങ്കിൽ അവർ കോപിയ്ക്കും. സർക്കുലേഷനെ ബാധിയ്ക്കും. മാതൃഭൂമി, യഥാർത്ഥ പത്രത്തിൻ്റെ ശക്തി! എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
മാതൃഭൂമി ദിനപത്രത്തിന്റെ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നതായി എന്‍ എസ് എസ്. മാതൃഭൂമി ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. എന്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബഹിഷ്‌കരണം അവസാനിപ്പിക്കുന്നത്. പത്രവുമായി പഴയ രീതിയില്‍ വീണ്ടും സഹകരിക്കുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഒരു വര്‍ഷം മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹിന്ദു സംസ്‌കാരത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതും, അതിനെ ആവിഷ്‌കാര സ്വാതന്ത്ര്യമായി ദിന പത്രം ന്യായീകരിച്ചതുമാണ് പത്രം ബഹിഷ്‌കരിക്കാന്‍ കാരണം. നോവലിനെ സംബന്ധിച്ച് പത്രം സ്വീകരിച്ച നിലപാട് വിശ്വാസി സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പിന് കാരണമായിരുന്നു. വിശ്വാസി സമൂഹത്തില്‍ നിന്ന് പൂര്‍ണ്ണ സഹകരണം നേടിയിട്ടുള്ള പത്രമായിരുന്നു മാതൃഭൂമിയെന്നും പ്രസ്താവനയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം ഒരു വലിയ സമൂഹം പത്രം ബഹിഷ്‌കരിച്ചത് പത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇതിനെ തുടര്‍ന്നാണ് എംപി വീരേന്ദ്രകുമാര്‍ എന്‍എസ്എസുമായി ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പത്രാധിപരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തെന്നും അവരാരും ഇപ്പോള്‍ സര്‍വീസിലില്ലെന്നും, തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നുവെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു. അതിനാല്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കുന്നത് നിര്‍ത്തി പഴയത് പോലെ സഹകരിക്കുകയാണ് വേണ്ടത് എന്ന് കരുതുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.
മാതൃഭൂമി ബഹിഷ്‌ക്കരണം നിര്‍ത്തി എന്ന ആശയം താഴെതലങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായി എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരോടും സെക്രട്ടറിമാരോടും സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം മീശ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരെയടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തതിനാല്‍ ബഹിഷ്‌ക്കരണം അവസാനിപ്പിക്കാം എന്ന എന്‍.എസ്.എസ് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ച് നോവലിസ്റ്റ് എസ്.ഹരീഷ് രംഗത്തെത്തി. എല്ലാ ഫാസിസ്റ്റ് വിരുദ്ധ വേലകളിക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു. താത്തിത്തകോം തെയ് തെയ് തോം! എന്നാണ് ഹരീഷിന്റെ പ്രതികരണം. തന്റെ തന്നെ ഒരു കഥയുടെ പേര് കൂടി ഉപയോഗിച്ചാണ് ഹരീഷിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























