മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാൻ ക്യാമറകൾ കാര്യക്ഷമമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മദ്യപിച്ച് അമിത വേഗതയിൽ അലക്ഷ്യമായി വാഹനമോടിക്കുന്നത് കാരണമുള്ള റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ പോലീസും ഗതാഗത വകുപ്പും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
സുപ്രീം കോടതി രൂപീകരിച്ച റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവി, ഗതാഗത കമ്മീഷണർ എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തിരുവനന്തപുരം നഗരത്തിൽ പോലും നിരീക്ഷണ കൃമറകൾ പലതും പ്രവർത്തിക്കുന്നില്ലെന്ന പരാതി ഗൗരവമായി പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ക്യാമറകളുടെ പ്രവർത്തനം സംബന്ധിച്ച് കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. നഗരത്തിലൂടെ ചീറിപായുന്ന വാഹനങ്ങളുടെ നമ്പർ കണ്ടെത്താൻ അത്യാധുനിക രീതിയിലുള്ള ക്യാമറകൾ പ്രധാന പോയിന്റുകളിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം റോഡ് വികസന കോർപ്പറേഷനും ദേശീയ ഹൈവേ അതോറിറ്റിക്കും ഇതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സ്പീഡ് ഡിറ്റക്ഷൻ ക്യാമറ സ്ഥാപിച്ചാൽ ചീറിപായുന്ന വാഹനങ്ങളുടെ നമ്പർ കണ്ടെത്താൻ കഴിയും. അമിത വേഗത്തിൽ ഓടുന്ന വാഹനങ്ങളുടെയും റയിസിംഗ് നടത്തുന്ന ബൈക്കുകളുടെയും നമ്പർ സിറ്റി ട്രാഫിക് യൂണിറ്റിൽ അറിയിച്ച് പിടിച്ചെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അമിത വേഗതയിൽ അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പ്രധാന പോയിന്റുകളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് ഗതാഗത കമ്മീഷണർ കമ്മീഷനെ അറിയിച്ചു. 1496672 വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. സുപ്രീം കോടതി രൂപീകരിച്ച റോഡ് സുരക്ഷാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം അമിതവേഗത, അമിത ഭാരം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
നഗരത്തിൽ പലയിടത്തും നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് ആരോഗ്യ നിയമ സംരക്ഷണ പ്രതികരണ വേദി ചെയർമാൻ പി കെ രാജു നൽകിയ പരാതിയിൽ പറയുന്നു. മദ്യപിച്ച് ലക്കുകെട്ട് ഐ. എ എസുകാരൻ ഓടിച്ച കാർ മാധ്യമ പ്രവർത്തകനെ ഇടിച്ചു കൊന്നിട്ടും നടപടിയെടുക്കാൻ കഴിയാത്തത് ഇതു കൊണ്ടാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
https://www.facebook.com/Malayalivartha
























