മഴകനക്കുന്നു...ഉരുള്‍പൊട്ടല്‍ സാധ്യതയും ;സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിൽ മണ്ണിടിഞ്ഞു വീണു പിഞ്ചു കുഞ്ഞ് മരിച്ചു . ഇടുക്കി ചിന്നക്കനാലിൽ ലയത്തിനു മുകളിൽ മണ്ണിടിഞ്ഞ് വീണാണ് ഒന്നര വയസുള്ള പെൺ കുഞ്ഞ് മരിച്ചത് ..സംഭവത്തിൽ 3 പേർക്ക് പരിക്കുമുണ്ട്. ഞായറാഴ്ചവരെ മഴ തുടരുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് .. ഈ സാഹചര്യത്തിൽ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ അതീവജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. . ഒരു കാരണവശാലും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അതോറിറ്റി മുന്നറിയിപ്പു നല്‍കുന്നു.
പ്രധാനമായും കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ അഞ്ചു ജില്ലകളില്‍ ആണ് കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുന്നത് .
ഇടുക്കിയിൽ മൂന്നിടത്തും കണ്ണൂരിൽ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുൾപൊട്ടി. മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു. മുക്കം, മാവൂർ, നിലമ്പൂർ, ഇരിട്ടി, മൂന്നാർ ടൗണുകൾ വെള്ളത്തിൽ മുങ്ങി.
കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്നു വിമാനങ്ങൾ തിരിച്ചുവിട്ടു. ഒരു സർവീസ് റദ്ദാക്കി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം
മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകരുത്.
വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. താഴ്ന്ന പ്രദേശത്തെ ഫ്ളാറ്റുകളിലുള്ളവര്‍ ഫ്ളാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
ജീവന്‍ തന്നെ അപകടത്തില്‍ ആക്കുന്ന തരത്തില്‍ പാലങ്ങളിലും നദിക്കരയിലും മറ്റും കയറിയുള്ള സെല്‍ഫി എടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെളളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. കുട്ടികള്‍ ഇറങ്ങുന്നില്ലെന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കണം. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കണം. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം.
ആവശ്യമെങ്കില്‍ അടുത്തുള്ള ക്യാംപിലേക്കു മാറിത്താമസിക്കാന്‍ മടി കാട്ടരുത്. ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതതു പ്രാദേശിക ഭരണകൂടങ്ങള്‍ അറിയിക്കുമ്പോള്‍ അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കണം. സഹായങ്ങള്‍ വേണ്ടവര്‍ കൃത്യമായി അധികൃതരെ ബന്ധപ്പെട്ട് അക്കാര്യങ്ങള്‍ ഉറപ്പുവരുത്തണം. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതാഘാതം ഒഴിവാക്കുവാനായി മെയിൻ സ്വിച്ച് ഓഫ് ആക്കണം.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ്് സെന്റര്‍ നമ്പരുകള്‍ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ എസ്ടിഡി കോഡ് ചേര്‍ക്കണം. പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കാന്‍ ശ്രമിക്കണം. വീട്ടില്‍ അസുഖമുള്ളവരോ അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഉണ്ടെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണം.
കനത്ത മഴയെ തുടർന്ന് നാളെ പത്തനംതിട്ട, തൃശൂർ ജില്ലകളിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കല്കടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാലിക്കറ്റ് , എം ജി സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്
"https://www.facebook.com/Malayalivartha
























