കേരളത്തിൽ മഴ സംഹാര താണ്ഡവം ആടി തുടങ്ങി. ഇന്ന് മാത്രം മരിച്ചത് 22 പേര്‍...24 ഇടത്ത് ഉരുള്‍പൊട്ടല്‍..ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ മഴ സംഹാര താണ്ഡവം ആടി തുടങ്ങി. ഇന്ന് മാത്രം മരിച്ചത് 22 പേര്‍...വിലങ്ങാട് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ നാല് പേരുടെ മൃതശരീരം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പൂർത്തിയായി. ലിസി, ബാബു, മേരിക്കുട്ടി, അതുൽ എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ഇവിടെ മൂന്ന് വീടുകളാണ് തകർന്നത്.
കസർഗോഡ്, കണ്ണൂർ ജില്ലകളിൽ പലസ്ഥലങ്ങളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ പോലും വെള്ളം ഉയരാത്ത ഇടങ്ങളിലും ഇത്തവണ വെള്ളം പൊങ്ങിയിട്ടുണ്ട്. തളിപ്പറമ്പ താലൂക്കിൽ മാത്രം 3000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലായി എന്ന് ഡെപ്യൂട്ടി തഹസിദാർ മനോഹരൻ പ്രമുഖ ചാനലുകളിൽ അറിയിച്ചു.
മഴ തുടരുകയാണെങ്കിൽ ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി . അപായ സാധ്യതയുള്ള മേഖലകളിൽ ഉള്ളവർ വേണ്ട കരുതൽ നടപടികൾ എടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. . പരിഭ്രാന്തരായി കൂട്ടത്തോടെ മാറി അപകടം വിളിച്ചു വരുത്തരുത് . സ്‌ഥലത്തുനിന്ന് മാറാതിരിക്കുന്നതുകൊണ്ട് ആരും അപകടത്തിൽ പെടാൻ പാടില്ല. രക്ഷാപ്രർവത്തകർ ആവശ്യപ്പെട്ടാൽ നിർബന്ധമായും മാറുക തന്നെ വേണം. കഴിഞ്ഞ പ്രളയത്തിന് അനുഭവം നമുക്കുണ്ട്. രക്ഷാപ്രവർത്തകരും ആയി സഹകരിക്കണം.ഈ സമയം മലയോരമേഖലകളിലെ വിനോദസഞ്ചാരം ഒഴിവാക്കണം. അപകട സാധ്യതയുള്ള റോഡുകൾ; ഒഴുക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലൂടെയുള്ള വാഹനഗതാഗതം ഒഴിവാക്കണം. ജാഗ്രതയെന്നാല്‍ പരിഭ്രാന്തരാകണമെന്നല്ല അർത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു
അടുത്ത 24 മണിക്കൂറും അതി ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളതെന്നും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നതതല യോഗത്തിന് ശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. അതിതീവ്ര മഴ ആണുള്ളത്. നദികളിൽ അപകടകരമായ രീതിയിൽ വെള്ളം ഉയർന്നിട്ടുണ്ട്. പെരിയാർ, വളപട്ടണം പുഴ, മുതിരപ്പുഴ. ചാലക്കുടി പുഴ എന്നിവിടങ്ങളിൽ വെള്ളം ഉയർന്നിട്ടുണ്ട്. വെള്ളം ഇനിയും ഉയരാനിടയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ഏത് പ്രതിസന്ധിയേയും നേരിടാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. എല്ലാ ജില്ലകളിലേക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ ചുമതല നല്‍കിയിട്ടുള്ളത് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിനാണ്. അദ്ദേഹം അവിടെ തമ്പടിച്ച് മേല്‍നോട്ടം നടത്തിവരികയാണ്. ഡോക്ടര്‍മാര്‍ വിശ്രമം വേണമെന്ന് പറഞ്ഞതിനാല്‍ തനിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മഴ തുടര്‍ന്നാല്‍ ഈ നിര്‍ദേശം അവഗണിച്ച് പോകേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി ബോര്‍ഡ് ഇന്നലെ യോഗം ചേര്‍ന്ന് സ്ഥിതിതികള്‍ വിലയിരുത്തി. ബോര്‍ഡ് വീണ്ടും യോഗം ചേരുന്നുണ്ട്. കഴിഞ്ഞ തവണത്തെ കെടുതി ഇപ്പോഴും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. എന്തുണ്ടായാലും നേരിടുക മാത്രമാണ് നിര്‍ഹമുള്ളത്.
മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്
ബാണാസുരസാഗർ ഉടനെതന്നെ തുറക്കേണ്ട സാഹചര്യമുണ്ട്. ഡാമുകൾ തുറക്കേണ്ടി വന്നാൽ പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ കൊണ്ടാർ കനാൽ തകർന്നിട്ടുണ്ട്. അതിനാൽ ചാലക്കുടി പുഴയിലേക്ക് കൂടുതൽ വെള്ളം എത്താൻ സാധ്യതയുണ്ട്. അതുപോലെതന്നെ പെരിയാർ നിറഞ്ഞ് ഒഴുകുകയാണ്. ആലുവ ഭാഗങ്ങളിൽ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.
https://www.facebook.com/Malayalivartha
























