കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി ഇത്തവണ ആവര്‍ത്തിക്കരുത്; കൃത്യമായ മുന്‍ കരുതലുകള്‍ എടുക്കാത്തതുമൂലം ജനങ്ങള്‍ ദുരിതത്തിലാകരുത്; സർക്കാരിനോട് നിർദ്ദേശവുമായി രമേശ് ചെന്നിത്തല

സംസ്ഥാനത്ത് മഴ കണക്കുന്ന സാഹചര്യത്തിൽ ഡാമുകള്‍ തുറന്നു വിടുമ്പോള്‍ ജാഗ്രത വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി ഇത്തവണ ആവര്‍ത്തിക്കരുതെന്നും കൃത്യമായ മുന്‍ കരുതലുകള്‍ എടുക്കാത്തതുമൂലം ജനങ്ങള്‍ ദുരിതത്തിലാകരുതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ മഴയും മണ്ണിടിച്ചിലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. അടിയന്തര സഹായങ്ങളും ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നല്‍കിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചത് കൊണ്ടാണ് രാഹുല്‍ ഗാന്ധി എത്താത്തത്. മൂന്ന് കളക്ടര്‍മാരാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ കാലവര്‍ഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും രൂക്ഷമായ വയനാട്ടില്‍ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിരുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.
മഴക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടര്‍മാരുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങള്‍ മാത്രമാണ് തന്റെ ചിന്തയിലും പ്രാര്‍ത്ഥനയിലുമുള്ളത്. വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍, തന്റെ സന്ദര്‍ശനം രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനാല്‍ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും പൗരന്മാരോടും എന്‍ജിഒകളോടും വയനാട്ടിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായം ചെയ്യണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് അതിതീവ്ര മഴയാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നു. പെരിയാര്‍,വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമന്‍പുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കേന്ദ്ര ജലക്കമ്മീഷന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. രാത്രിയോടെ ശക്തികുറഞ്ഞാലും മലയോരമേഖലയില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴും ഉണ്ടാകാനിടയുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളേയ്ക്ക് ശേഷം മഴ കുറയാം. എന്നാല്‍ ഓഗസ്റ്റ് 15ന് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. കടല്‍പ്രക്ഷുബ്ദമാകാനും സാധ്യത.
ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളിലായി 5936 കുടുംബങ്ങളിലെ 22165 പേര്‍ ഈ ക്യാമ്പുകളിലുണ്ട്. വയനാടാണ് ഏറ്റവും കൂടതല്‍ പേരുള്ളത്. 9951 പേര്‍ ക്യാമ്പിലുണ്ട്. കോട്ടയത്ത് 114, ഇടുക്കി 799, എറണാകുളത്ത് 1575, തൃശൂര്‍ 536, പാലക്കാട് 1200, മലപ്പുറം 4106, കോഴിക്കോട് 1653, കണ്ണൂര്‍ 1483 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ എണ്ണം.
സഹായിക്കാനുള്ള വോളണ്ടിയര്‍മാര്‍ അധികൃതരുമായി ബന്ധപ്പെട്ട് മുന്നോട്ടുവരണം. സംസ്ഥാനത്ത് 24 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഇത് തുടരാം. പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. മേപ്പാടിയില്‍ രണ്ട് കുന്നുകള്‍ക്കിടയില്‍ വലിയൊരു ഭാഗം ഒന്നാകെ ഇടിഞ്ഞുപോയി. വ്യോമസേനയുടെ സേവനം അഭ്യര്‍ഥിച്ചിരുന്നു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും മേപ്പാടിയിലുണ്ട്. പുത്തുമലയുടെ മറുഭാഗത്തുള്ളവര്‍ ഒറ്റപ്പെട്ടു.
ചാലക്കുടി പുഴയിലും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പോലെ തീവ്രമായ പ്രളയസ്ഥിതിയില്ല. മന്ത്രിമാര്‍ക്ക് ജില്ലകളില്‍ ചുമതലനല്‍കിയിട്ടുണ്ട്. കുറ്റ്യാടിയും പെരിങ്ങല്‍ക്കൂത്തുമാണ് ഇപ്പോള്‍ തുറന്നത്. ഇടുക്കിയില്‍ 30 പമ്പ 50 കക്കി 25 ഷോളയാര്‍ 40 ഇടമലയാര്‍ 40 ബാണാസുരസാഗര്‍ 78 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. ബാണാസുര സാഗര്‍ തുറക്കേണ്ടി വന്നേക്കാം, തമിഴ്‌നാട്ടിലെ കോണ്ടൂര്‍ കനാല്‍ തകര്‍ന്നു. അതിന്റെ ഭാഗമായി ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്താന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























