കേരളത്തെ ഒന്നാകെ ആശങ്കയിലാക്കി ഐഎസ് ബന്ധങ്ങള്‍; മതം മാറ്റി ഐസിസില്‍ ചേര്‍ക്കാനുള്ള ശ്രമം ചെറുത്തതിന് യുവതിയ്ക്ക് നേരെ ക്രൂര മർദ്ദനം

ഐഎസ് ബന്ധങ്ങള്‍ കേരളത്തെ ഒന്നാകെ ആശങ്കയിലാക്കുകയാണ്. കഴിഞ്ഞദിവസം മതം മാറ്റി ഐസിസില്‍ ചേര്‍ക്കാനുള്ള ശ്രമം ചെറുത്തതിന് ക്രൂര മര്‍ദ്ദനത്തിനിരയായ യുവതി ഡി.ജി.പി ലോക്നാഥ് ബഹ്‌റയ്ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. ഇന്നലെ പത്തനംതിട്ടയില്‍ നടത്തിയ പൊലീസ് പരാതിപരിഹാര അദാലത്തിലാണ് റാന്നി സ്വദേശിയായ ഇരുപത്തിയാറുകാരിയെത്തിയത്. പ്രണയിച്ച് വിവാഹ വാഗ്ദാനം നല്‍കി ഒപ്പം താമസിപ്പിച്ച ഹൈദരാബാദ് മിരിയാലഗുഡ സ്വദേശിയായ യുവാവാനെതിരെയാണ് യുവതി പരാതിപ്പെട്ടത്. 2017ല്‍ റാന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ല. ഹിന്ദുവായ യുവതി ഹൈദരാബാദിലെ ആശുപത്രിയില്‍ നഴ്‌സായിരുന്നു.
അവിടെ ജോലിയുള്ള യുവാവുമായി പ്രണയത്തിലായി. മുസ്‌ളിമായിരുന്ന ഇയാള്‍ ക്രിസ്തുമതം സ്വീകരിച്ചശേഷം വീണ്ടും മുസ്‌ളിമായി.ഇരുവരും ഒന്നര വര്‍ഷം പ്രണയിച്ച ശേഷം ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിച്ചു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ മതംമാറണമെന്നും ഐസിസ് ക്യാമ്പില്‍ കൂടുതല്‍ പണം ലഭിക്കുന്ന നഴ്‌സായി ചേരണമെന്നും നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ പല ദിവസങ്ങളിലായി ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. 2017 നവംബറില്‍ യുവതിയെ ഇയാള്‍ റാന്നിയിലെ വീട്ടില്‍ കൊണ്ടുവിട്ടു. ഇപ്പോള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ഹൈദരാബാദിലാണ്.യുവതി നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് 2017ല്‍ ഹൈദരാബാദ് പൊലീസിന് കൈമാറിയതാണെന്ന് റാന്നി സി.ഐ വിപിന്‍ ഗോപിനാഥ് അറിയിച്ചു. എന്നാല്‍ അവിടെ കേസ് ഫയല്‍ കിട്ടിയിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് യുവതി പറഞ്ഞു. കേസ് ഹൈദരാബാദ് പൊലീസിന് കൈമാറാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ പൊലീസ് ചീഫ് ജി. ജയദേവിന് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.
അതേസമയം തീവ്രവവാദ സംഘടനയായ ഐസിസ് അനുകൂല വാട്‌സ്അപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി അടുത്തിടെ സൈബര്‍ സെല്ലിന് വിവരം ലഭിച്ചിരുന്നു. മൂന്ന് മാസം മുന്‍പ് ഈ ഗ്രൂപ്പിന്റെ ലിങ്ക് ജില്ലയില്‍ പലരുടെയും വാട്‌സ് ആപ്പ് നമ്പരിലേക്ക് എത്തിയിരുന്നു. സൈബര്‍ സെല്‍ ഈ ലിങ്ക് ഉപയോഗിച്ച് നുഴഞ്ഞ് കയറിയതിന് പിന്നാലെ ഗ്രൂപ്പ് അപ്രത്യക്ഷമായി. അതുപോലെതന്നെ കൊല്ലം കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ മൊബൈല്‍ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്‌സ് ആപ്പ് സന്ദേശമെത്തിയിരുന്നു ഇത്ത് പാകിസ്ഥാനിലെ ഫോണില്‍ നിന്നാണെന്ന് സൈബര്‍ സെല്‍ കണ്ടെട്ടി. കൊല്ലം വെസ്റ്റ് പൊലീസ് സംഭവത്തില്‍ ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് സൈബര്‍ സെല്ലിന് കൈമാറി. സ്റ്റേറ്റ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും രംഗത്ത് എത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ സേവനദാതാവായ മൊബൈല്‍ കമ്പനിയാണ് ഫോണിന്റെ ഉടമയെ സംബന്ധിച്ച വിവരം നല്‍കേണ്ടത്. എന്നാല്‍ ഇക്കാര്യം അനായാസമല്ലെന്ന് പൊലീസ് വിശ്വസിക്കുന്നു.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സന്ദേശമെത്തിയത്. മലയാളം ഇംഗ്ലീഷിലെഴുതുന്നത് പോലെ ഹിന്ദിയും ഉറുദുവും കലര്‍ന്ന ഭാഷ ഇംഗ്ലീഷിലാക്കിയാണ് സന്ദേശമെഴുതിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ മുര്‍ദ്ദാബാദ്, കാശ്മീരില്‍ നിന്ന് ഇന്ത്യന്‍ സേനയെ പിന്‍വലിക്കുക എന്നിങ്ങനെയാണ് സന്ദേശം തുടങ്ങുന്നത്.കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും എതിരെ ശക്തമായ വിമര്‍ശനങ്ങളുണ്ട്. പാകിസ്ഥാനില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നമ്പരില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാനിലെ നമ്പര്‍ ഹാക്ക് ചെയ്ത് ഇന്ത്യയില്‍ നിന്ന് സന്ദേശമയച്ചതാണോയെന്നും സംശയവുമുണ്ട്.
https://www.facebook.com/Malayalivartha
























