പേടിക്കാന്‍ വരട്ടെ... ആദ്യ മോദി സര്‍ക്കാര്‍ വരുന്ന സമയത്ത് പറഞ്ഞ കാര്യം പ്രാവര്‍ത്തികമാകുമോയെന്ന സന്ദേഹം ഊര്‍ജിതം; സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടിക ഒന്നൊന്നായി ഇന്ത്യയ്ക്ക് കൈമാറി തുടങ്ങി; ഇവര്‍ക്കെതിരെ മോദി സ്വീകരിക്കുന്ന നടപടിയ്ക്ക് കാതോര്‍ത്ത് രാജ്യം

പ്രധാനമന്ത്രി നരേന്ദ്രമോദി നാല് പ്രഖ്യാപിത ലക്ഷ്യങ്ങളാണ് 2016 നവംബര്‍ 8ന് രാജ്യത്ത് നോട്ടു നിരോധനം കൊണ്ടുവന്നത്. കള്ളനോട്ട് ഇല്ലാതാക്കുക, കള്ളപ്പണം ഇല്ലാതാക്കുക, ഭീകരപ്രവര്‍ത്തനത്തിന്റെ വേരറക്കുക, അഴിമതി മുക്ത ഭാരതം സൃഷ്ടിക്കുക എന്നിവയായിരുന്നു ആ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. 2016 നവംബര്‍ മുതലിങ്ങോട്ട് നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളെയും നേട്ടങ്ങളെയും കുറിച്ചുള്ള അവകാശവാദങ്ങള്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടെ നടന്ന പ്രചാരണങ്ങളിലൊന്നാണ് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച മുതലാളിമാരുടെ തുക പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ മോദി സര്‍ക്കാരിന് സ്വതന്ത്രമായ തീരുമാനം എടുക്കുന്നതിന് കഴിയുമായിരുന്നില്ല. അതോടെ ആ ശ്രമങ്ങള്‍ ഉപേക്ഷിച്ച മട്ടായിരുന്നു. എന്നാല്‍ അന്ന് നടക്കാത്ത പല കാര്യങ്ങളും നടത്തിയെടുക്കുകയാണ് രണ്ടാം മോദി സര്‍ക്കാര്‍. അതിനിടയിലാണ് വമ്പന്‍ പണക്കാരെ കുറിച്ചുള്ള വാര്‍ത്തകളും വരുന്നത്.
സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടിക ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ വിവരങ്ങള്‍ കൈമാറാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിനാണ് രാജ്യത്തെ സ്വിസ് ബാങ്ക് നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറുക. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി വേഗത്തിലാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.
ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ ഓഗസ്റ്റ് 29,30 തീയതികളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടപാടുകാരുടെ ഇതോടെയാണ് വിവരം വേഗത്തില്‍ നല്‍കാന്‍ തീരുമാനമായത്. സെപ്റ്റംബര്‍ 30നകം നല്‍കുമെന്നായിരുന്നു നേരത്തെയുണ്ടാക്കിയ ധാരണ. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന ചര്‍ച്ചയില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ രേഖകള്‍ നല്‍കാന്‍ തീരുമാനമാവുകയായിരുന്നു. നിക്കോളോ മരിയോ ലസ്ചര്‍ ആണ് ചര്‍ച്ചയില്‍ സ്വിസ് പ്രതിനിധി സംഘത്തെ നയിച്ചത്. സിബിഡിടി ചെയര്‍മാന്‍ പിസി മോദി, അഖിലേഷ് രഞ്ജന്‍ എന്നിവരാണ് ഇന്ത്യയ്ക്കായി കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. സ്വിസ് ഏജന്‍സികളുടെ കണക്കനുസരിച്ച് ഈ വര്‍ഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്ന 75മത്തെ രാജ്യമാണ് ഇന്ത്യ. 2018ല്‍ സ്വിസ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍നിന്നുള്ള നിക്ഷേപത്തില്‍ 2017 നേക്കാള്‍ 50% വര്‍ധനവുണ്ടായെന്നാണ് പറയുന്നത്.
അതേസമയം വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനായി മുമ്പായി റവന്യൂ സെക്രട്ടറി എ ബി പാണ്ഡെ, ആദായനികുതി വകുപ്പ് ചെയര്‍മാന്‍ പിസി മോഡി, സിബിഡിടി അംഗം അഖിലേഷ് രഞ്ജന്‍ എന്നിവര്‍ സ്വിസര്‍ലാന്‍ഡിന്റെ അന്താരാഷ്ട്ര ധനകാര്യ സെക്രട്ടേറിയറ്റിലെ നികുതി വിഭാഗം മേധാവി നിക്കോളാസ് മരിയോ ലുഷറുടെ നേതൃത്വത്തിലുള്ള സംഘവുമായി കൂടികാഴ്ച നടത്തിയിരുന്നു.
കള്ളപ്പണത്തിനെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിലെ സുപ്രധാന നടപടിയാണിതെന്നും സ്വിസ് ബാങ്ക് രഹസ്യ ത്തിന്റെ യുഗം അവസാനിക്കുകയാണെന്നുമാണ് ആദായനികുതി വകുപ്പ് പ്രതികരിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്കുകളില്‍ 2018ല്‍ ഇന്ത്യക്കാര്‍ നടത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടേയും വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
ഇങ്ങനെ കിട്ടുന്ന ഈ കണക്കുകള്‍ എന്തുചെയ്യുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. വെറും പൂഴ്ത്തിവയ്ക്കാനാണെങ്കില്‍ എന്തിനാ കണക്ക് ചോദിക്കുന്നതെന്നാണ് അനുകൂലികള്‍ ഉയര്‍ത്തുന്ന ചോദ്യം. രാജ്യത്തെ അതി സമ്പന്നരാണ് സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്. അവരുടെ കുമിഞ്ഞ പണം ഇവിടത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ വരുമാന സത്രോതസ് കാണിക്കണം. ഭീമമായ തുക ടാക്‌സ് നല്‍കണം. ഇതൊഴിവാക്കാനാണ് പലരും സ്വിസ് ബാങ്കില്‍ നിക്ഷേപിക്കുന്നത്.
https://www.facebook.com/Malayalivartha
























