അറിയണം ഈ ടെന്‍ഷന്‍... കുഴല്‍ക്കിണറില്‍ അകപ്പെട്ട പിഞ്ചുബാലനെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കെ വെല്ലുവിളിയായി പാറക്കെട്ടുകള്‍; ഇനി സമാന്തര കിണര്‍ നിര്‍മ്മാണം; രാജ്യം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ അറിയണം ഈ രക്ഷാപ്രവര്‍ത്തനങ്ങളും

കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കുന്ന സംഭവത്തില്‍ നമുക്ക് ഏറെ ടെന്‍ഷനുണ്ടാക്കി തന്ന സിനിമയാണ് 1992ല്‍ ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി. ജയറാമും ഉര്‍വശയും മകളായി അഭിനയിച്ച മാളൂട്ടിയും നമുക്കുണ്ടാക്കിയ ടെന്‍ഷന്‍ ചെറുതല്ല. കുഴല്‍ക്കിണറില്‍ വീണ മാളൂട്ടിയെ രക്ഷിക്കുന്നത് നമ്മുടെ രക്തം തിളപ്പിച്ചിരുന്നു.
അതിന് ശേഷം കുഴല്‍കിണറില്‍ വീണ പലരുടേയും വാര്‍ത്തകള്‍ നമ്മള്‍ കേട്ടു. ഏറ്റവും അവസാനം തിരുച്ചിറപ്പള്ളിയിലാണ് സുജിമോന്‍ എന്ന രണ്ടര വയസുകാരന്‍ കുഴല്‍കിണറില്‍ വീണത്. കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണര്‍ നിര്‍മ്മിക്കാനുള്ള ശ്രമം പുനരാരംഭിച്ചിരക്കുകയാണ്. വലിയ കാഠിന്യമേറിയ പാറക്കെട്ടുകള്‍ കിണര്‍ നിര്‍മ്മാണത്തിന് തടസമായതിനെത്തുടര്‍ന്ന് ശ്രമം നേരത്തെ നിര്‍ത്തി വെച്ചിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടക്കുകയാണ്.
ഈ സാഹചര്യത്തില്‍ എങ്ങനെയാണ് കുഴല്‍ക്കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതെന്നും വിഷയത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും വിശദീകരിക്കുകയാണ് ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെതലവനായ മുരളി തുമ്മാരുകുടി.
കുട്ടികള്‍ കുഴല്‍ക്കിണറില്‍ വീഴുന്നത് ഇന്ത്യയില്‍ അപൂര്‍വമല്ല. ഓരോ വര്‍ഷവും നമ്മള്‍ ഈ വാര്‍ത്തകള്‍ കേള്‍ക്കുന്നു. കഥയുടെ തുടക്കം എല്ലായിടത്തും ഒരുപോലെയാണ്. ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു കുഴല്‍ക്കിണറിനെ മൂടി ഉണ്ടാക്കിയോ, ചുറ്റുമതില് കെട്ടിയോ ആരും സുരക്ഷിതമാക്കിയിട്ടില്ല. അതിന് ചുറ്റും ചെറിയ കുട്ടികള്‍, മിക്കവാറും അഞ്ചുവയസ്സിന് താഴെ, കളിക്കുന്നു. മുതിര്‍ന്നവര്‍ ശ്രദ്ധിക്കാനില്ലാതെ കുട്ടി കിണറില്‍ വീഴുന്നു. പക്ഷെ മിക്കവാറും കേസുകളില്‍ കഥ ശുഭപര്യവസായി ആയിരിക്കില്ല.
എങ്ങനെയാണ് കുഴല്‍ക്കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്. സാധാരണഗതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റ രീതി ഇങ്ങനേയാണ്.
1. ഒരു കുട്ടി കുഴല്‍ക്കിണറില്‍ വീണു കഴിഞ്ഞാല്‍ ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് എത്ര ആഴത്തിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത് എന്നതാണ്. കയറോ വഴങ്ങുന്ന പൈപ്പോ താഴേക്കിട്ടാണ് വിദഗ്ദ്ധ സംഘം എത്തുന്നതിന് മുന്‍പ് ഇക്കാര്യം ആളുകള്‍ കണ്ടുപിടിക്കുന്നത്.
2. കുട്ടി ജീവനോടെ ഉണ്ടോ എന്ന് കണ്ടുപിടിക്കലാണ് അടുത്ത പടി. കുട്ടി അത്ര ആഴത്തിലല്ല കുടുങ്ങിയിരിക്കുന്നത് എങ്കില്‍ ആദ്യദിവസം കരച്ചിലും ഞെരക്കവും മുകളില്‍ അറിയാന്‍ പറ്റും.
3. സാധാരണഗതിയില്‍ ഇതില്‍ കവിഞ്ഞ വിദഗ്ദ്ധ ഉപകരണങ്ങള്‍ ഇന്ത്യയിലെ ലോക്കല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ കയ്യില്‍ ലഭ്യമാകാറില്ല. കര നാവിക സേനാ വിഭാഗങ്ങളോ, ഇപ്പോള്‍ ദേശീയ ദുരന്ത നിവാരണ സേനയോ ആണ് ഇക്കാര്യത്തില്‍ കൂടുതല്‍ സംവിധാനങ്ങളുള്ളവര്‍. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യമുണ്ടായാല്‍ ഏറ്റവും വേഗം അവരെ ബന്ധപ്പെടുകയാണ് ബുദ്ധി.
4. കുഴല്‍ക്കിണറിനുള്ളില്‍ ക്യാമറ, എത്ര ചെറിയ ശബ്ദവും പിടിച്ചെടുത്തു വലുതാക്കി കേള്‍പ്പിക്കാന്‍ കഴിയുന്ന മൈക്രോഫോണ്‍, ജീവനുള്ള ശരീരത്തിന്റെ ചൂടറിയാന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍, കിണറിന്റെ ആഴമറിയാനുള്ള ഇന്റര്‍ഫേസ് മീറ്റര്‍ ഇതെല്ലാമാണ് ആദ്യം വേണ്ടത്. ഇവ ഉപയോഗിച്ച് കുട്ടി ജീവനോടെ ഉണ്ടോ, ഏതു നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്, വീണ്ടും താഴേക്ക് പോകാന്‍ സാധ്യതയുണ്ടോ എന്നെല്ലാം കണ്ടുപിടിക്കാം.
4. കുഴല്‍ക്കിണറിനുള്ളില്‍ നിന്നും കുട്ടിയെ പുറത്തെത്തിക്കുക എന്നത് അതീവ ശ്രമകരമാണ്. അത് പ്ലാന്‍ ചെയ്യുന്ന സമയത്ത് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനം. മുകളില്‍ നിന്നും അമ്മയുടെ ശബ്ദം കേള്‍പ്പിക്കുക, ദ്രവരൂപത്തില്‍ ഭക്ഷണം കൊടുക്കുക, കുട്ടിയുടെ ചുറ്റും ചെളിയുണ്ടെങ്കില്‍ അത് കഴുകിക്കളയുക, വായു സഞ്ചാരം വര്‍ദ്ധിപ്പിക്കുക തുടങ്ങി പല കാര്യങ്ങളും സാഹചര്യങ്ങളനുസരിച്ചു ചെയ്യാറുണ്ട്.
5. കുട്ടിയെ രക്ഷിക്കാന്‍ പ്രധാനമായും രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്. ഒന്ന്, കുട്ടി കിടക്കുന്ന കിണറിനുള്ളില്‍ കൂടിത്തന്നെ ആളുകളെയോ യന്ത്രങ്ങളെയോ ഉപയോഗിച്ച് കുട്ടിയെ തിരിച്ചെടുക്കാന്‍ നോക്കുക. രണ്ട്, കുട്ടി കുടുങ്ങിയിരിക്കുന്ന കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ ഉണ്ടാക്കി അതിലൂടെ കുട്ടിയുടെ അടുത്തെത്തി കുട്ടിയെ രക്ഷിക്കുക.
5. കുട്ടി കിടക്കുന്ന കിണറിനുള്ളില്‍ക്കൂടി കുട്ടിയെ രക്ഷിക്കുക എന്നതാണ് കൂടുതല്‍ വേഗത്തില്‍ ചെയ്യാവുന്നത്. പക്ഷെ ഇതത്ര എളുപ്പമല്ല. ആ കിണറില്‍ ഉണ്ടാകുന്ന ചെറിയ അനക്കം പോലും കുട്ടി താഴേക്ക് പോകാന്‍ കാരണമായേക്കാം. നല്ല ധൈര്യമുള്ള വലുപ്പം കുറഞ്ഞ രക്ഷാപ്രവര്‍ത്തകരെ തലകുത്തനെ കിണറിലേക്ക് ഇറക്കി കുട്ടികളെ രക്ഷിച്ച സാഹചര്യം ലോകത്തുണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും നിര്‍ദ്ദേശിക്കാവുന്ന നല്ല പ്രായോഗിക മാര്‍ഗങ്ങളല്ല. മറ്റൊരാളുടെ ജീവന്‍ കൂടി അപകടത്തിലാക്കാത്ത തരത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിനാണ് കൂടുതല്‍ ശ്രമിക്കേണ്ടത്.
6. കുഴല്‍ക്കിണറില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി എടുക്കാനുള്ള മെക്കാനിക്കല്‍, ന്യൂമാറ്റിക്ക്, റോബോട്ടിക്ക് സംവിധാനങ്ങള്‍ പലരും ഡിസൈന്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഇവ ഒന്നും പൂര്‍ണ സുരക്ഷിതമോ വിശ്വസിക്കാവുന്നതോ അല്ല. ഇന്ത്യയില്‍ എല്ലായിടത്തും ഈ സംവിധാനങ്ങള്‍ ലഭ്യവുമല്ല.
7. കുട്ടി കിടക്കുന്ന കിണറിനടുത്ത് അതിന് സമാന്തരമായി രക്ഷാപ്രവര്‍ത്തകര്‍ക്ക് താഴേക്ക് പോകാന്‍ വലുപ്പത്തില്‍ കിണറുണ്ടാക്കി അതില്‍ നിന്നും കുട്ടി കിടക്കുന്ന കിണറിന്റെ താഴേക്ക് ദ്വാരമുണ്ടാക്കി കുട്ടിയുടെ അടുത്തെത്തുക എന്നതാണ് താരതമ്യേന സുരക്ഷിതവും വിശ്വാസനിയീയവുമായ മാര്‍ഗം. ഇതിനുള്ള റിഗ് സംവിധാനങ്ങള്‍ പലപ്പോഴും ആ പ്രദേശത്ത് ലഭ്യമാകണമെന്നില്ല. എണ്ണ പ്രകൃതിവാതക കമ്മീഷന്റെ പക്കലാണ് ഇത്തരം ഏറ്റവും നല്ല സൗകര്യങ്ങളുള്ളത്. ഏറ്റവും വേഗത്തില്‍ അവരെ ബന്ധപ്പെടുകയും അവരുടെ സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള അംഗീകാരം നേടിയെടുക്കുകയും വേണം.
8. ഈ രണ്ടു തരത്തിലുള്ള രക്ഷാ പ്രവര്‍ത്തനത്തിനും കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത വളരെ കുറവാണ്. ആത്മവിശ്വാസത്തോടെ പ്രൊഫഷണലായി പരമാവധി ശ്രമിക്കുക എന്നത് മാത്രമേ രക്ഷാപ്രവര്‍ത്തകര്‍ക്ക് ചെയ്യാനുള്ളൂ.
9. സംഭവസ്ഥലത്ത് പതിനായിരക്കണക്കിന് ആളുകളും, മാധ്യമങ്ങളും, പുരോഹിതരും, രാഷ്ട്രീയനേതാക്കളും സംഭവ സ്ഥലത്തേക്ക് ഒഴുകും. ഇങ്ങനെ ചെയ്യാതിരിക്കുക എന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല സഹായം. ഒരു തരത്തിലും രക്ഷാ പ്രവര്‍ത്തനം തടസപ്പെടുത്താതിരിക്കുക, രക്ഷാപ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കുക ഇവയൊക്കെയാണ് മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ടത്.
10. കുഴല്‍ക്കിണറില്‍ വീണ കുട്ടികളെ രക്ഷിക്കുന്നത് ഏറെ ശ്രമകരമായതും വിജയസാധ്യത കുറഞ്ഞതുമായ പ്രവര്‍ത്തി ആയതിനാല്‍ കുട്ടികള്‍ കിണറില്‍ വീഴാതെ ശ്രദ്ധിക്കുക എന്നതാണ് കുടുംബവും സമൂഹവും ചെയ്യേണ്ടത്. ഉപയോഗശൂന്യമായി കിടക്കുന്ന കുഴല്‍ക്കിണറുകള്‍ക്ക് വേണ്ടത്ര സുരക്ഷാ കവചങ്ങളുണ്ടാക്കുക, കുട്ടികള്‍ പുറത്ത് കളിക്കുന്‌പോള്‍ വേണ്ടത്ര മേല്‍നോട്ടം നല്‍കുക എന്നിവയൊക്കെ ചെയ്താല്‍ ഇത്തരം സാഹചര്യം ഒഴിവാക്കാം.
https://www.facebook.com/Malayalivartha
























