ശ്രീമതിയാണ് കൊല്ലപ്പെട്ടതെങ്കില്‍ കുഞ്ഞ് എവിടെ? പോലീസിനെ വട്ടം കറക്കി മാവോയിസ്റ്റുകൾക്ക് ഒപ്പം കൊല്ലപ്പെട്ട യുവതി; മന്ത് പോലെ തടിച്ച് ഒരു കാലിൽ കാണപ്പെട്ടത്തോടെ കൊല്ലപ്പെട്ട യുവതി തമിഴ്‌നാട് സ്വദേശി രമയാണെന്ന സംശയത്തിൽ തമിഴ്‌നാട് ക്യു ബ്രാഞ്ചും പ്രത്യേക കര്‍മസേനയും!! ശരീരഭാഗങ്ങളിൽ മൂന്ന് യുവതികള്‍ക്കും സാമ്യം ഉണ്ടായതോടെ ആശയകുഴപ്പം മാറ്റാൻ ഡി.എന്‍.എ. പ്രതീക്ഷയിൽ പൊലീസ്

പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത താഹ ഫസലിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. പുസ്തകങ്ങളും ലഘുലേഖകളും പൊലീസ് പിടിച്ചെടുക്കുന്നതിന്റെയും താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 'മാർക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം' എന്ന പുസ്തകവും മറ്റു ചില പുസ്തകങ്ങളും ലഘുലേഖകളുമൊക്കെയാണ് പൊലീസ് താഹയുടെ മുറിയിൽ നിന്ന് കണ്ടെടുക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അതേസമയം അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയിട്ട് ഒരാഴ്‌ച്ച കഴിഞ്ഞിട്ടും കൊല്ലപ്പെട്ടത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. മാവോയിസ്റ്റുകള്‍ക്ക് ഒപ്പമുള്ള യുവതി ആരാണെന്ന് ഉറപ്പിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മണിവാസകമാണെന്നു മാത്രമാണ് പൊലീസിന് പൂര്‍ണമായും ഉറപ്പുള്ളത്. മറ്റു രണ്ടുപേര്‍ കാര്‍ത്തിയും അരവിന്ദുമാണെന്ന് ഏറക്കുറെ ഉറപ്പിക്കുന്ന വെങ്കിലും ഇക്കാര്യത്തില്‍ കുറച്ചുകൂടി വ്യക്തത വരാനുണ്ട്. ഒരു കാല് മന്ത് എന്നപോലെ തടിച്ച യുവതിയാണ് മരിച്ചത്. ഇതോടെ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി രമയാണെന്ന സംശയമുയര്‍ന്നു. രമയ്ക് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്നതാണ് സംശയത്തിനു കാരണം. രമയാണ് എന്ന നിഗമനത്തിലാണ് തമിഴ്‌നാട് ക്യു ബ്രാഞ്ചും പ്രത്യേക കര്‍മസേനയും. എന്നാല്‍, ഫോട്ടോയും മൃതദേഹവും ഒത്തുനോക്കി രമയാണെന്ന് ഉറപ്പിക്കാനായിട്ടില്ല. ബന്ധുക്കള്‍ രമയെ കണ്ടിട്ട് പത്തോ പന്ത്രണ്ടോ വര്‍ഷത്തിലധികമായി. അവര്‍ക്കും ഉറപ്പില്ല. ഉഡുപ്പി സ്വദേശിയായ ആദിവാസി യുവതി ശോഭയാണിതെന്ന സംശയവും നിലനില്‍ക്കുന്നു. ബന്ധു ഞായറാഴ്ചയെത്തിയെങ്കിലും തിരിച്ചറിഞ്ഞതായി പറഞ്ഞിട്ടില്ല. പല്ല്, താടിയെല്ല് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് മൂന്ന് യുവതികള്‍ക്കും സാമ്യം ഉണ്ട്. അതാണ് കുഴക്കുന്നത്. ഡി.എന്‍.എ. ടെസ്റ്റിലൂടെ തിരിച്ചറിയാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ പൊലീസ്. അതേസമയം, പൊലീസിന്റെ സംശയപട്ടികയ്ക്കുപുറത്തുള്ള ആളാണെങ്കില്‍ തിരിച്ചറിയല്‍ എളുപ്പമല്ല. ആരോപണങ്ങള്‍ നിലനില്‍ക്കെ മരിച്ചതാരെന്നറിയാതെ സംസ്‌കരിക്കേണ്ടിവരുന്നത് പൊലീസിനെ കുഴക്കും. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്‍ എന്നനിലയിലാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുള്ളത്.
അതേസമയം അറസ്റ്റിലായ യുവതിയെ കുറിച്ച് പൊലീസിന്റെ പക്കലുള്ളത് ഊഹാപോഹങ്ങള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ടവര്‍ ആരൊക്കെയെന്ന് ഔദ്യോഗികമായി ഇതുവരെ പറഞ്ഞിട്ടില്ല. കര്‍ണാടക സ്വദേശി ശ്രീമതിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. രണ്ട് വയസ്സിനടുത്തുള്ള കുഞ്ഞിനെ രണ്ടുമാസം മുമ്ബ് കാട്ടില്‍ സംഘത്തോടൊപ്പം ചിലര്‍ കണ്ടിട്ടുണ്ട്. ശ്രീമതിക്കാണ് കുഞ്ഞുള്ളതെന്നാണ് പൊലീസിനുള്ള വിവരം. ശ്രീമതിയുടെ സ്വദേശമായ കര്‍ണാടക ചിക്കമഗളുരുവില്‍നിന്നെത്തിയ പൊലീസ് മൃതദേഹം അവരുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. ശ്രീമതിയാണ് കൊല്ലപ്പെട്ടതെങ്കില്‍ കുഞ്ഞ് എവിടെയെന്നതാണ് കുഴക്കുന്ന ചോദ്യം.
അതേസമയം പന്തീരാങ്കാവില്‍ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ആവശ്യപ്രകാരമാണ് നടപടി. യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയത് ശരിയായില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞപ്പോള്‍ പ്രതികള്‍ക്കെതിരേ തെളിവുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ആയിരുന്നു കോടതിയില്‍ പോലീസ് ആവശ്യപ്പെട്ടത്. അതേസമയം കോടതിയില്‍ പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധം ആരോപിക്കാതെ വാദം മയപ്പെടുത്തി. അലനും താഹയും ചെറുപ്പക്കാരാണെന്നും കുട്ടികളുടെ ഭാവി ഇല്ലാതാക്കുന്ന നടപടിയാണെന്നും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നവരല്ല പിടിയിലായതെന്നും പ്രതിഭാഗം വാദിച്ചു. ലഘുലേഖ കണ്ടെത്തിയതിന്റെ പേരില്‍ യുഎപിഎ നില നില്‍ക്കില്ലെന്നും ഇത് മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. പ്രതികള്‍ക്കെതിരേ കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും ഇരുവരേയും ഇനിയും ചോദ്യം ചെയ്യേണ്ട സാഹചര്യം നില നില്‍ക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധം പ്രോസിക്യൂഷനും കോടതിയില്‍ ആരോപിച്ചില്ല. എന്നാല്‍ ദീര്‍ഘനാളായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു എന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, ചോദ്യം ചെയ്യലിനെ നേരിടാന്‍ പ്രതികള്‍ക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിവൈഎസ്പി കോഴിക്കോട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് യുഎപിഎ പിന്‍വലിച്ചിരുന്നില്ല. കേസില്‍ തെളിവെടുപ്പിനായി കൊണ്ടുവരുമ്ബോള്‍ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിടുകയും ചെയ്തിരുന്നു. വീടിനുള്ളില്‍ നിന്നും ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുക്കുന്നതും വാഹനത്തിലേക്ക് കയറ്റുമ്ബോള്‍ താഹ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതായിട്ടാണ് വീഡിയോയിലുള്ളത്. എന്നാല്‍ പോലീസ് തന്നെ മൊബൈല്‍ ക്യാമറിയില്‍ എടുത്ത ദൃശ്യങ്ങള്‍ക്കെതിരേ താഹയുടെ വീട്ടുകാര്‍ തന്നെ രംഗത്തു വരികയും ചെയ്തിട്ടുണ്ട്. പോലീസ് മുദ്രാവാക്യം നിര്‍ബ്ബന്ധിച്ച് വിളിപ്പിച്ചെന്നും വിളിച്ചില്ലെങ്കില്‍ കഞ്ചാവ് കേസില്‍ കുടുക്കി പുറത്തു വരാന്‍ കഴിയാത്ത വിധം അകത്തിടുമെന്ന് ഭീഷണി മുഴക്കിയാണ് മുദ്രാവാക്യം വിളിപ്പിച്ചതെന്നുമാണ് താഹയുടെ മാതാവും സഹോദരനും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍.
https://www.facebook.com/Malayalivartha


























