പൊലീസിനെ കയറൂരിവിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പടയൊരുക്കം, പൊലീസിന്റെ കാടത്തം സി.പി.എമ്മുകാരുടെ നേര്‍ക്കായതോടെയാണ് വിമര്‍ശനം അണപൊട്ടിയൊഴുകുന്നത്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്ന് തവണയാണ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. 2016 നവംബറില്‍ നിലമ്പൂര്‍ കാട്ടില്‍ വെച്ച് മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിനെ അടക്കം വെടിവെച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടുണ്ട്. ഇക്കൊല്ലം കല്‍പ്പറ്റയിലെ റിസോര്‍ട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് അവിടുത്തെ ജീവനക്കാര്‍ പറഞ്ഞിട്ടുണ്ട്. സാഹചര്യങ്ങളും സാക്ഷിമൊഴികളും അതാണ് വ്യക്തമാക്കുന്നത്. അതിന് പിന്നാലെയാണ് പാലക്കാട് നഞ്ചക്കണ്ടിയില്‍ കഴിഞ്ഞയാഴ്ച ഏറ്റുമുട്ടല്‍ നടന്നത്. പൊലീസ് പുറത്ത് വിട്ട് തെളിവുകളെല്ലാം വ്യാജമാണെന്ന് സി.പി.എമ്മിനൊപ്പം ഭരണം കയ്യാളുന്ന സി.പി.ഐ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കിക്കഴിഞ്ഞു. മണിവാസകം എന്ന നേതാവിനെ പിടികൂടിയ ശേഷമാണ് വെടിവെച്ച് കൊന്നതെന്നും ഇവര്‍ പറയുന്നു. അതെല്ലാം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി നിര്‍ത്തുമ്പോഴാണ് രണ്ട് എസ്.എഫ്‌ഐക്കാരെ ഓടിച്ചിട്ട് പിടികൂടി മാവോയിസ്റ്റുകളാക്കി ചിത്രീകരിച്ച്, യു.എ.പി.എ ചുമത്തിയത്.
സി.പി.എമ്മിനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നഞ്ചക്കണ്ടി ഏറ്റുമുട്ടലിനെതിരെ ആഞ്ഞടിക്കുകയാണുണ്ടായത്. യാതൊരുതരത്തിലും ന്യായീകരിക്കാവുന്ന കാര്യങ്ങളല്ല നടന്നത്. മാവോയിസ്റ്റുകള്‍ വഴിതെറ്റിയ സഹോദരങ്ങളാണെന്നും അവരെ വെടിവെച്ച് കൊല്ലുകയല്ല വേണ്ടതെന്നും കാനം പറയുന്നു. പാര്‍ട്ടിയിലും മുന്നണിയിലും സര്‍ക്കാരിലും മുഖ്യമന്ത്രിക്കെതിരെ എതിര്‍ശബ്ദം ശക്തമാകുമ്പോള്‍ പ്രതിപക്ഷം മറ്റൊരു രീതിയിലുള്ള രാഷ്ട്രീയ ആക്രമണമാണ് അഴിച്ചുവിടുന്നത്. നഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ അനിവാര്യമാണെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. ഇത് മുഖ്യമന്ത്രിയും ബി.ജെ.പി ദേശീയനേതൃത്വവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണെന്ന് ആരോപണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങളെ സംസ്ഥാനത്തെ മാവോയിസ്റ്റുകളുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല. മാവോയിസ്റ്റുകളുടെ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത് കോണ്‍ഗ്രസ് നേതാക്കളാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത അലന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത മാവോയിസ്റ്റ് ലഘുലേഖകളുടെയും പുസ്തകങ്ങളുടെയും കൂട്ടത്തില്‍ സി.പി.എമ്മിന്റെ ഭരണഘടനയും ഉണ്ടായിരുന്നു. അത് കണ്ട പ്രാദേശിക നേതാക്കള്‍ പൊലീസിനോട് പൊട്ടിത്തെറിച്ചു. അലന്റേതെന്ന് പറഞ്ഞ് പിടിച്ചെടുത്ത ലാപ്‌ടോപ് മറ്റാരുടേതോ ആണെന്ന് ഉമ്മ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റ് സംഘടനാ പ്രവര്‍ത്തകരാണെന്ന നിലപാടിലാണ് പൊലീസ്. ഇതിന് പിന്നില്‍ എന്തോ ഗൂഢലക്ഷ്യമുണ്ടെന്ന സംശയം പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നുണ്ട്. മാവോയിസ്റ്റ് വേട്ടയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ 40 കോടിയോളം രൂപയാണ് സംസ്ഥാനത്തിന് ഫണ്ട് നല്‍കുന്നത്. അതിനാകട്ടെ ഓഡിറ്റിംഗ് ഇല്ല. ഫണ്ട് കിട്ടണമെങ്കില്‍ ഇത്തരത്തിലുള്ള വ്യാജ ഓപ്പറേഷനുകളും വ്യാജ അറസ്റ്റുകളും ഉണ്ടാകണം. അതിന്റെ തിരക്കഥ യാഥാര്‍ത്ഥ്യമാക്കുന്ന തിരക്കിലാണ് പൊലീസ് എന്നാണ് അറിയുന്നത്. നഞ്ചക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ പലരും ഇത്തരം ആരോപണങ്ങളും എതിര്‍പ്പുകളുമായി രംഗത്തെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. " frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























