കേന്ദ്രവിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവ് വി.മുരളീധരനെ ക്യാബിനെറ്റ് പദവിയിലേക്ക്

കേന്ദ്രവിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവ് വി.മുരളീധരനെ ക്യാബിനെറ്റ് പദവിയിലേക്ക്. താമസിക്കാതെ നടക്കുന്ന പുനസംഘടനയില്‍ മുരളീധരന്‍ ക്യാബിനെറ്റ് റാങ്കിലെത്തുമെന്നാണ് അറിയുന്നത്. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ സര്‍വകലാശാല ചാന്‍സലറായി വി മുരളീധരന്‍ നിയമിതനായതിന് പിന്നാലെയാണ് ഇക്കാര്യം ഉറപ്പായതെന്ന് ചില വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആര്‍.എസ്.എസിലെയും നെഹ്‌റു യുവകേന്ദ്രത്തിലെയും ബി.ജെ.പിയിലെയും മുരളീധരന്റെ പ്രവര്‍ത്തന മികവില്‍ ദേശീയനേതൃത്വത്തിന് വലിയ സംതൃപ്തിയാണുണ്ടായിരുന്നത്. അതിന് പിന്നാലെയാണ് കേന്ദ്രസഹമന്ത്രി എന്ന നിലയിലുള്ള ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാക്കിയത്. ഗള്‍ഫിലെ തൊഴിലാളികളുടെയും മറ്റ് പ്രവാസികളുടെയും പ്രശ്‌നങ്ങളില്‍ അദ്ദേഹം നിരന്തരമായി ഇടപെട്ടു. ദുബായിലെ ഡാന്‍സ് ബാറില്‍ അകപ്പെട്ട കോയമ്പത്തൂര്‍ സ്വദേശിനിയെ അടക്കം രക്ഷപെടുത്തിയത് അടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധനേടിയിരുന്നു.
ബിജെപി ദേശീയ നേതൃനിരയിലേയ്ക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടിയും ആര്‍ എസ് എസും ആഗ്രഹിക്കുന്ന പ്രധാന നേതാക്കളില്‍ ഒരാളാണ് വി. മുരളീധരന്‍. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന അദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണ്. സംസ്ഥാന ബി.ജെ.പിയിലെ കാര്യങ്ങള്‍ കേന്ദ്രനേതൃത്വം മുരളീധരനോട് കൂടി ആലോചിച്ച ശേഷമാണ് തീരുമാനിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ കടകംപള്ളി സുരേന്ദ്രന് കടുത്തവെല്ലുവിളിയാണ് മുരളീധരന്‍ ഉയര്‍ത്തിയത്. കാര്യങ്ങളിലെ കണിശത, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ അതേപോലെ നടപ്പാക്കുക, പാര്‍ട്ടിക്ക് വേണ്ടി മക്കള്‍ വേണ്ടെന്ന് വയ്ക്കുക അങ്ങനെ പാര്‍ട്ടിയും പ്രവര്‍ത്തനവും ജീവിതചര്യയാക്കി മാറ്റിയ അപൂര്‍വം നേതാക്കന്‍മാരില്‍ ഒരാളാണ് വി. മുരളീധരന്‍.
രാഷ്ട്രീയ ശത്രുക്കളോട് യാതൊരുതരത്തിലുമുള്ള വിട്ട് വീഴ്ചകള്‍ക്കും തയ്യാറാകാത്ത അദ്ദേഹം സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യും. സാധാരണനേതാക്കന്‍മാരെ പോലെ കവലപ്രസംഗങ്ങളോ, വെല്ലുവിളികളോ നടത്താറില്ല. കോഴിക്കോട് യു.എ.പി.എ ചുമത്തി രണ്ട് സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്തതില്‍ കാര്യമുണ്ടെങ്കില്‍ നടപടി വേണമെന്നും അതല്ല ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മുരളീധരന്‍ പ്രതികരിച്ചത് തന്നെ ഉദാഹരണം. സ്‌കൂള്‍ പഠനകാലത്ത് എ ബി വി പിയിലൂടെയാണ് മുരളീധരന്‍ രാഷ്ട്രീയത്തിലെത്തിയത്. 1978 ല്‍ എ ബി വി പി തലശ്ശേരി താലൂക്ക് പ്രസിഡന്റായാണ് നേതൃനിരയിലേയ്ക്ക് ഉയരുന്നത്. പിന്നീട് ആര്‍ എസ് എസിലും സജീവമായി. സജ്ജീവ സംഘടനാ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ജോലിപോലും രാജിവയ്ക്കുകയായിരുന്നു.
1999 ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറലായിരുന്നു. ബിജെപിയിലെ കേരള നേതാക്കളില്‍ സംഘടനയില്‍ പടിപടിയായി ഉയരങ്ങളിലെത്തിയ ചുരുക്കം നേതാക്കളിലൊരാളാണ് വി മുരളീധരന്‍. മഹാത്മ ഗാന്ധിയും ഡോ. രാജേന്ദ്ര പ്രസാദും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും അടക്കമുള്ള മാഹാന്‍മാര്‍ നയിച്ച ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ അധ്യക്ഷനായി നിയമിതനായ ആദ്യ മലയാളികൂടിയാണ് വി മുരളീധരന്‍. മഹാത്മാഗാന്ധിയാണ് ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ സ്ഥാപകന്‍. ദക്ഷിണേന്ത്യയില്‍ ഹിന്ദി പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1918ല്‍ ചെന്നൈ ആസ്ഥാനമായി മഹാത്മാഗാന്ധി ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ സഭ സ്ഥാപിച്ചത്.
https://www.facebook.com/Malayalivartha


























