യുഎപിഎയില്‍ പിണറായിയുടെ നാവടപ്പിച്ച ഉത്തരമേഖല ഐ.ജി; തീപ്പൊരിയായി ഐ .ജി. അശോക് യാദവ്

മാധവന്‍ ഐപിഎസും ജോസഫ് അലക്‌സ് ഐ.എ.എസിനെയും കണ്ട് ആവേശം കണ്ട മലയാളിക്ക് പുതിയ തീപ്പൊരിയാണ് ഐ .ജി. അശോക് യാദവ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കെതിരെ യു.എ.പി.എ. ചുമത്തിയതെന്നും പിന്‍വലിക്കില്ലെന്നും ഉത്തരമേഖല ഐ.ജി. അശോക് യാദവ് വ്യക്തമാക്കി. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാവോവാദി സംഘടനകളുമായി യുവാക്കള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ഐ.ജി. വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് പന്തീരങ്കാവ് പൊലീസ് സ്റ്റേഷനില്‍ അശോക് യാദവ് എത്തിയത്. പൊലീസ് സ്റ്റേഷനിലെത്തുന്നതിന് മുമ്പ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ ഐ.ജി. കാണുകയും ചെയ്തിരുന്നു. യുവാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ മാവോവാദി ആശയമുള്ള ബാനറുകളും തീവ്രഇടതു ആശയങ്ങളുള്ള പുസ്തകങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, കാര്യമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റെയ്ഡിന് സാക്ഷികളായ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ പറയുന്നത്. പിടിച്ചെടുത്ത ബാനര്‍ പൊലീസ് കൃത്രിമമായി ഉണ്ടാക്കിയ തെളിവാകാമെന്ന് പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധീഖ് പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ടി. സിദ്ധീഖ്.
അറസ്റ്റിനെക്കുറിച്ച് ഉത്തരമേഖലാ ഐ.ജി. അശോക് യാദവിനോട് വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഫോട്ടോകളും വീഡിയോകളും തെളിവായി ഡി.ജി.പി.ക്ക് കൈമാറിയത്. വീഡിയോദൃശ്യങ്ങള്‍ തിങ്കളാഴ്ച മാധ്യമങ്ങള്‍ പുറത്തുവിട്ടു. അറസ്റ്റിലായ അലനെക്കുറിച്ച് നാലുവര്‍ഷംമുമ്പ് കോഴിക്കോട് സിറ്റി പോലീസ് സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടും ഇതിലുണ്ട്.
നിരോധിക്കപ്പെട്ട സംഘടനയുടെ ലഘുലേഖകളും ബാനറുകളും ലഭിച്ചതിനാലാണ് യു.എ.പി.എ. പ്രകാരം കേസെടുത്തത്. ഇതല്ലാതെ പോലീസിന് മറ്റുനിര്‍വാഹമില്ലായിരുന്നു. കേസെടുക്കാതെ ഒഴിവാക്കിയാല്‍ ഇതിനും പഴികേള്‍ക്കേണ്ടിവരും. നിയമപ്രകാരമുള്ള കാര്യങ്ങളേ അന്വേഷണസംഘം ചെയ്തിട്ടുള്ളൂ -റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 മുതല്‍ അലനെ നിരീക്ഷിച്ചുവരികയാണെന്നും ഇന്റലിജന്‍സ് വിഭാഗവും അന്വേഷണസംഘവും നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. 'പാഠാന്തരം' എന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകനാണ് അലനെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനൊപ്പം അലന്റെ ചെറുപ്രായത്തിലുള്ള ഫോട്ടോയുമുണ്ട്. മാവോവാദി സംഘടനയുടെ വിദ്യാര്‍ഥിവിഭാഗമായ 'പാഠാന്തരം' രൂപവത്കരിക്കാന്‍ ശ്രമം നടത്തിയിരുന്നെന്നാണ് പറയുന്നത്. ഡിജിറ്റല്‍ തെളിവായി ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡ്, സിം കാര്‍ഡ് എന്നിവ തൊണ്ടിസാധനങ്ങളായി എടുത്തിട്ടുണ്ട്. ഫോണ്‍വിളികളുള്‍പ്പെടെ കൂടുതല്‍ ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലങ്ങള്‍കൂടി ലഭിക്കണം. മൂന്നാമതൊരാള്‍കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകളുണ്ട്. കസ്റ്റഡിയിലെടുത്ത ബൈക്കില്‍ മൂന്നുപേരാണ് എത്തിയതെന്ന് ദൃക്‌സാക്ഷിമൊഴിയുണ്ട്. കച്ചവടക്കാരനായ ഇയാളുടെ കടയില്‍നിന്നാണ് ഇവര്‍ സിഗരറ്റ് വാങ്ങിയത്. മൂന്നുപേരെയും കണ്ടാല്‍ തിരിച്ചറിയാമെന്ന് പോലീസിന് ഇയാള്‍ മൊഴിനല്‍കി. മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പിടിയിലായ രണ്ടുപേരും തയ്യാറായിട്ടില്ല.
മൂന്നാമന്‍ ഒരു പാര്‍ട്ടിയുമായും ബന്ധമുള്ള ആളല്ലെന്നും വേണ്ടപ്പെട്ട ആളാണെന്നും അയാളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇരുവരും പറഞ്ഞത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യംചെയ്യാനായി കോടതിയുടെ അനുമതിതേടുമെന്നും വിശദീകരണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























