ഞെട്ടി മലപ്പുറത്തുകാര്‍... ആത്മാര്‍ത്ഥ പ്രണയം പൊളിക്കാന്‍ മകളെ മാനസികാരോഗ്യ ആശുപത്രിയിലാക്കി പിതാവ്; എന്നിട്ടും അണയാത്ത പ്രണയവുമായി അവര്‍ഒന്നിച്ചു; എല്ലാം അവസാനിപ്പിച്ച് കമിതാക്കളുടെ ഒത്തുചേരലില്‍ കലാശിച്ചതാകട്ടെ കോടതിയുടെ ഇടപെടലും
പ്രണയം പൊളിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളും പലതരത്തിലുള്ള പൊടികൈകളും പ്രയോഗിക്കാറുണ്ട്. എന്നാല്‍ മലപ്പുറത്ത് സംഭവിച്ചത് ആരേയും ഞെട്ടിപ്പിക്കുന്ന സംഭവമാണ്. യുവാവിനോടുള്ള കടുത്ത പ്രണയം വിവാഹത്തിലെത്തുമന്ന് ഭയന്ന പിതാവാണ് സ്വന്തം മകളോട് കൊടും ക്രൂരത കാട്ടിയത്. യുവതിയെ തട്ടിക്കൊണ്ട് പോയി മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ സ്‌നേഹിക്കുന്ന യുവാവുമായുള്ള വിവാഹം നടത്തിത്തരാമെന്നു വാഗ്ദാനം ചെയ്താണ് മാനസികാരോഗ്യ ആശുപത്രിയിലാക്കിയത്. കാമുകന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് യുവതിയെ കണ്ടെത്തിയതോടെയാണ് നേരിട്ട പീഡന കഥകള്‍ പുറത്തറിയുന്നത്.
ചെറുകര മലറോഡ് സ്വദേശിനി സാബിക്ക (27)യാണ് ദുരഭിമാനത്തെ തുടര്‍ന്ന് പിതാവും ബന്ധുക്കളും ചേര്‍ന്ന് തയാറാക്കിയ നാടകത്തില്‍ കുരുങ്ങി ആശുപത്രിയില്‍ തളയ്ക്കപ്പെട്ടത്. ഹൈക്കോടതി യുവതിയെ കാമുകനായ തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശി ഗഫൂറിനൊപ്പം വിട്ടയച്ചു. ഗഫൂറുമായുള്ള വിവാഹം നടത്തിത്തരാമെന്നു വിശ്വസിപ്പിച്ച പിതാവ് വിളിച്ചു വരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോവുകയും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ തളക്കുകയുമായിരുന്നുവെന്ന് സാബിക്ക പൊലീസില്‍ മൊഴി നല്‍കി.
കുടുംബം വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് നിയമപ്രകാരം വിവാഹത്തിന് ശ്രമിച്ച് വരുന്നതിനിടെയായിരുന്നു സംഭവം. കഴിഞ്ഞ മാസം അഞ്ചിന് കാണാതായ ഇവരെ വ്യാഴാഴ്ചയാണ് പൊലീസിന് കണ്ടെത്താനായത്. ഗഫൂര്‍ ഹേബിയസ് കോര്‍പ്പിയസ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു അന്വേഷണം. ഇടുക്കി, എറണാകുളം ജില്ലകളിലെ പല മാനസിക ചികിത്സാ കേന്ദ്രങ്ങളില്‍ തന്നെ മാറിമാറി താമസിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പൊലീസിനെ അറിയിച്ചു.
ഏഴ് വര്‍ഷമായി തൃശൂര്‍ സ്വദേശി ഗഫൂറുമായി പ്രണയത്തിലാണ്. സാമ്പത്തിക ശേഷി ഇല്ലെന്നും സൗന്ദര്യം കുറവാണെന്നും പറഞ്ഞായിരുന്നു വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തത്. അതോടെ വീടുവിട്ട് ഗഫൂറിനൊപ്പം താമസിച്ചു വരികയായിരുന്നു. തുടര്‍ന്ന് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെ വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം നല്‍കി നവംബര്‍ മൂന്നിന് പിതാവ് ഫോണില്‍ ബന്ധപ്പെടുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.
പിന്നീട് സാബിക്കയെ കാണാതായതോടെയാണ് ഗഫൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. മകള്‍ തങ്ങളുടെ കൈവശമില്ലെന്ന സത്യവാങ്മൂലമാണ് ഹൈക്കോടതിയില്‍ പിതാവ് നല്‍കിയത്. ഹൈക്കോടതി രണ്ട് തവണ നോട്ടീസ് നല്‍കിയപ്പോഴും ഇതായിരുന്നു നിലപാട്. പൊലീസ് അന്വേഷണത്തില്‍ സാബിക്കയെ കൂത്താട്ടുകുളത്തെ മാനസിക ചികിത്സാ കേന്ദ്രത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. മാനസിക രോഗങ്ങളൊന്നും ഇല്ലാതിരുന്ന തന്നെ പിതാവും ബന്ധുക്കളും കൂടി തൊടുപുഴ പൈങ്കുളം മാനസിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് കൂത്താട്ടുകുളം മാനസിക ചികിത്സാ കേന്ദ്രത്തിലും തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പറഞ്ഞു. നവംബര്‍ അഞ്ചിന് രാത്രി ബന്ധുക്കളും പൈങ്കുളം ആശുപത്രി ജീവനക്കാരും ബലമായി പിടിച്ചു കെട്ടി ഏതോ ഇന്‍ജക്ഷന്‍ നല്‍കി മയക്കിയാണ് ആശുപത്രിയിലെത്തിച്ചത്.
പൊലീസെത്തിയ ശേഷമാണ് പുറംലോകം കാണാനായത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ രേഖകളൊന്നും കണ്ടെത്താനായില്ല. ആശുപത്രിയില്‍ കഴിയവെ എടുത്ത ചിത്രങ്ങളില്‍ മാനസിക ചികിത്സയെ തുടര്‍ന്ന് അവശനിലയിലായതായി മനസിലാവുകയും ചെയ്തു.
ഗഫൂറിന്റെ പരാതി പ്രകാരം തട്ടിക്കൊണ്ട്‌പോയതിനും അന്യായമായി തടങ്കലില്‍ വച്ച് പീഡിപ്പിച്ചതിനും പിതാവ് ഏലംകുളം വാഴത്തൊടി അലി, സഹോദരന്‍ ഷഫീഖ്, ബന്ധു നാട്ടുകല്‍ 53 സ്വദേശി ഷഹീന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി എസ് ഐ മന്‍ജിത്ത് ലാല്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ കബീര്‍, ദിനേശന്‍, സുനിജ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha