മൂന്ന് മാലാഖ കുഞ്ഞുങ്ങൾ ഒരുമിച്ച് ഒരേ കുഴിയിൽ; ഇടവും വലവും അച്ഛനുമമ്മയും; നൊമ്പരക്കാഴ്ചയായി രോഹിണീഭവൻ
കുഞ്ഞു കിലുക്കങ്ങളും കളിചിരികളും മുഴങ്ങി കേട്ട ആ വീട്ടിൽ ഇനി നിശബ്ദത മാത്രം. മരണം എന്ന രംഗ ബോധമില്ലാത്ത കോമാളി പെട്ടന്ന് വിരുന്നെത്തിയപ്പോൾ കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ, കളിചിരികളും കുസൃതികളുമായി പാറിപ്പറന്നു നടന്ന മൂന്ന് കുരുന്നുകൾക്ക് ഇനി ഒരേ കുഴിയിൽ അന്ത്യനിദ്ര. കൂട്ടായി ഇടവും വലവുംഅച്ഛനും അമ്മയും .ആ വീട്ടിൽ ഇനി അവശേഷിക്കുന്നത് കുട്ടികുറുമ്പുകളുടെ ഓർമ്മചിത്രങ്ങൾ.
നേപ്പാളിൽ വിനോദയാത്രക്കിടെ ഹോട്ടൽ മുറിയിൽ മരണമടഞ്ഞ പ്രവീൺ -ശരണ്യ ദമ്പതിമാരുടെ മക്കളായ ശ്രീഭദ്ര ,ആർച്ച , അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് ചേങ്കോട്ടുകോണം അയ്യൻകോയിക്കലിലെ വീടിനോട് ചേർന്ന് തയ്യാറാക്കിയ ഒരേ കുഴിയിൽ സംസ്കരിക്കുന്നത്. മൂന്നു കുട്ടികൾക്കുമായി മൂന്ന് കുഴി വേണ്ടെന്നും ഒരു കുഴിയിൽ ഒരുമിച്ച് സംസ്‌കരിച്ചാൽ മതിയെന്നും ബന്ധുക്കൾ തീരുമാനിക്കുകയിരുന്നു. 8 അടി നീളവും 6 അടി വീതിയുമുള്ള കുഴിയാണ് തയ്യാറാക്കുന്നത്. ഇതിന് ഇരുഭാഗത്തുമായാണ് പ്രവീണിനും ഭാര്യ ശരണ്യയ്ക്കും ചിതയൊരുക്കുന്ന . ഇന്നലെ രാത്രിയോടെ കുഴി നിർമ്മിച്ചുതുടങ്ങി. ഹിന്ദുമതാചാര പ്രകാരം കുട്ടികളുടെ ശരീരം ദഹിപ്പിക്കാത്തതിനാൽ കുട്ടികളെ പെട്ടിയിലാകും സംസ്‌കരിക്കുക . പ്രവീണിനെയും ശരണ്യയെയും ചിതയൊരുക്കി സംസ്കരിക്കും. വീടിന്റെ വലതുഭാഗത്തായി തെക്കുവടക്കായാണ് കുഴികൾ നിർമ്മിച്ചത്. പ്രവീണിന്റെ മുത്തച്ഛൻ ചെല്ലപ്പൻപിള്ളയുടെയും മുത്തശി ദേവകി അമ്മയുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചതിന് സമീപത്താണ് അഞ്ചുപേർക്കും അന്ത്യനിദ്ര.
നൊമ്പരങ്ങളെ ഉള്ളിലടക്കി തേങ്ങുകയാണു രോഹിണി ഭവൻ. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർ ചൊവ്വാഴ്ച തന്നെ വിവരമറിഞ്ഞിരുന്നു. അമ്മ പ്രസന്നകുമാരിയെ വിവരമറിയിച്ചത് ഇന്നലെ രാവിലെ. പരിശോധിക്കാനെത്തിയ ഡോക്ടറാണു സാവധാനം ആ ദുരന്തവാർത്ത അറിയിച്ചത്. അതോടെ ദുഃഖം അണപൊട്ടി. സമാധാനിപ്പിക്കാനാകാതെ ചുറ്റുമുള്ളവർ വിതുമ്പി. വീട്ടുമുറ്റത്ത് എല്ലാറ്റിനും സാക്ഷിയായി പ്രവീണിന്റെ സഹോദരി പ്രസീദയും ഭർത്താവ് രാജേഷുമുണ്ട്.
രോഹിണീ ഭവന് സമീപത്തു കളിചിരികൾകൊണ്ട് നിറച്ച മുറ്റത്തു നൊമ്പരങ്ങൾ ബാക്കിയാക്കി 'അമ്മ ചൂട് നുകരാൻ കഴിയാതെ വിറങ്ങലിച്ച് ആ മൂന്നു കുഞ്ഞുങ്ങൾ ഒരേ കുഴിമാടത്തിൽ ഒന്നിച്ചുറങ്ങുമ്പോൾ അരികിലായിഎരിഞ്ഞു ചൂട് പകരും ആ അമ്മയും അച്ഛനും.
https://www.facebook.com/Malayalivartha