ഉറക്കത്തിൽനിന്നു മരണത്തിലേക്ക്; കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ ലോറി ഇടിച്ചുകയറി, 20 മരണം; ഏറെയും മലയാളികള്‍
തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.
ബ്രേക്ക് ചെയ്യാൻ പോലും ഡ്രൈവർക്ക് സാവകാശം കിട്ടുന്നതിനു മുൻപു ബസിനു നേരേ വന്നു ലോറി ഇടിക്കുകയായിരുന്നെന്ന് അപകടത്തിൽപെട്ട ബസിൽ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂർ സ്വദേശി രാമചന്ദ്ര മേനോൻ പറയുന്നു. അവിനാശിയിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിൽ പിന്നിൽനിന്നു മൂന്നാമത്തെ നിരയിലാണ് രാമചന്ദ്ര മേനോൻ ഇരുന്നിരുന്നത്.
പിന്നിലിരുന്നവർക്കും പരുക്കു പറ്റിയിട്ടുണ്ട്. തന്റെ പിന്നിലെ സീറ്റിലിരുന്ന ഒരാളെ കാലിന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാക്കിയിട്ടുണ്ട്. ഉറങ്ങുകയായിരുന്നെങ്കിലും പെട്ടെന്നു തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞു. എതിർദിശയിൽ വന്ന വാഹനം പെട്ടെന്ന് ട്രാക് മാറി ഇടിച്ചു കയറുകയായിരുന്നു. അതിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ബസ് നല്ല വേഗത്തിലായിരുന്നു.
അതുകൊണ്ട് നേരെ പോയി ഇടിച്ചു. മുന്നിലുള്ള മിക്ക നിരയും തകർന്നു പോയി. എല്ലാ സീറ്റുകളും ഇളകിത്തെറിച്ചിട്ടുണ്ട്. തലയ്ക്ക് ഇളക്കമുണ്ടായതിനാൽ സിടി സ്കാനെടുത്തു. താൻ ഇപ്പോൾ അവിനാശിയിൽ രേവതി മെഡിക്കൽ സെന്ററിൽ നിരീക്ഷണത്തിലാണ് ഉള്ളതെന്നും ബെംഗളൂരുവിൽ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാമചന്ദ്ര മേനോൻ വ്യക്തമാക്കി.
പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്ബത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്.
മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. റോസ്‌ലി ( പാലക്കാട്), ഗിരീഷ് ( എറണാകുളം, ഇഗ്‌നി റാഫേല്‍ ( ഒല്ലൂര്‍,തൃശ്ശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് ( തൃശ്ശൂര്‍), ശിവകുമാര്‍ ( ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്‌മോന്‍ ഷാജു ( തുറവൂര്‍), നസീബ് മുഹമ്മദ് അലി ( തൃശ്ശൂര്‍), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha