ആരാണ് സ്വപ്നസുരേഷ് ? സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ? ജ്യോതികുമാര്‍ ചാമക്കാല ചോദിക്കുന്നു
യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണ കടത്തിന് പിന്നില്‍ സ്വപ്‌നാ സുരേഷ് എന്ന് കസ്റ്റംസ് വ്യക്തമാക്കി. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്താണ് ഇത്.. വിഷയം കൂടുതൽ ചൂടുപിടിക്കുമ്പോൾ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആരോപണവുമായി രംഗത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ആരാണ് സ്വപ്നാ സുരേഷെന്നും സ്വര്‍ണ്ണക്കടത്ത ്‌കേസ് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധമെന്നും ജ്യോതികുമാര്‍ ചോദിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന അനേകം ചോദ്യങ്ങള്‍ എന്ന രീതിയലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ജ്യോതികുമാര്‍ ചാമക്കാലയുടെ പോസ്റ്റ് ഇങ്ങിനെ:
ആരാണ് സ്വപ്ന സുരേഷ് ?
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ?
സ്വര്‍ണക്കടത്ത് ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലെ പ്രൊജക്ടില്‍ നിയമിച്ചതാര് ?
ഐടി വകുപ്പിലെ പ്രമുഖന് ഇതിലെ റോളെന്ത് ?
ആരുടെ സ്വപ്നമാണ് വിമാനത്താവളത്തില്‍ പൊളിഞ്ഞത് ?
രാജ്യദ്രോഹക്കുറ്റത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്‍ ഒത്താശ ചെയ്തിട്ടുണ്ടോ ?
ബാഗേജ് വിടണമെന്നാവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചതാര് ?
അഴിമതിയോട് സന്ധി ചെയ്യാത്ത മുഖ്യമന്ത്രി തുറന്നു പറയണം.... എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സ്വര്‍ണ്ണക്കത്തിന് പിന്നിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷ് ആണെന്നും ഇവര്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി കസ്റ്റംസ് തെരച്ചിൽ ആരംഭിച്ചു. സംഭവത്തില്‍ ജൂണ്‍ അവസാനത്തോടെ വന്ന ബാഗേജില്‍ കഴിഞ്ഞ ദിവസം നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. അതേസമയം കിട്ടിയ വിവരത്തെ തുടര്‍ന്ന് ബാഗ് പിടിച്ചു വെച്ചിരിക്കുകയായിരുന്നു. ഈ ബാഗേജ് വിടണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചത് ആരാണെന്നും മുഖ്യമന്ത്രി തുറന്നു പറയണമെന്ന് ജ്യേതികുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണവേട്ട സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുളളതില്‍വച്ച് ഏറ്റവും വലുതാണ്. പല പെട്ടികളിലായി ഒളിപ്പിച്ചിരുന്ന 35 കിലോയോളംവരുന്ന സ്വര്‍ണത്തിന് 15 കോടിയോളം രൂപ വിലവരും. കോണ്‍സുലേറ്റിലേക്കു വരുന്ന കാര്‍ഗോ ബാഗേജുകള്‍ കാര്‍ഗോ ഏജന്റ് വഴിയാണു പുറത്തെത്തിക്കുന്നത്. സ്വര്‍ണം പിടികൂടിയതോടെ ക്‌ളിയറിങ് ഏജന്റിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിച്ചതായും വിവരമുണ്ട്.
സരിത്തിനൊപ്പം കോണ്‍സുലേറ്റിലെ ജീവനക്കാരിയായ സ്വപ്നയേയും കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയിരുന്നു. സ്വപ്ന ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരളാ സ്പെയ്സ് പാര്‍ക്ക് എന്ന സ്ഥാപനത്തിലെ പ്രോജക്‌ട് ഓഫീസറാണ്. കേരളാ ഐടി വകുപ്പിന് കീഴിലാണ് ഈ പാര്‍ക്ക്. കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായെങ്കിലും ആരേയും ഇക്കാര്യം സരിത് അറിയിച്ചിരുന്നില്ല. പലവിധ തട്ടിപ്പുകള്‍ പിന്നേയും തുടര്‍ന്നു. പാഴ്സല്‍ എത്തിക്കാനുള്ള കരാറും നേടി. ഇതിന് പിന്നില്‍ സ്വര്‍ണ്ണ കടത്തിലെ സാധ്യതകള്‍ മനസ്സിലാക്കിയതെന്നാണ് വിലയിരുത്തല്‍. കോണ്‍സുല്‍ ജനറലിന്റെ അതിവിശ്വസ്തരെ പോലെയാണ് ഇവരെല്ലാം പ്രവര്‍ത്തിച്ചത്.
https://www.facebook.com/Malayalivartha