പ്രതികളുമായി എൻഐഎ കൊച്ചിയിലേക്ക്; സ്വപ്നയുള്ള വാഹനത്തിന്റെ ടയർ പഞ്ചറായി; കനത്ത സുരക്ഷയില്‍ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനം
സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എൻഐഎ സംഘം വാളയാർ ചെക്പോസ്റ്റ് കടന്നു. ഉച്ചയോടെ കൊച്ചിയിലെത്തും. പാലക്കാട് കഴിഞ്ഞപ്പോൾ പ്രതികളുടെ വാഹനത്തിന്റെ ടയർ പഞ്ചറായത് കുറച്ചുനേരത്തേക്ക് ആശങ്കയുണ്ടാക്കി. പ്രതികളെ കൊണ്ടുവരുന്ന വഴിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വാളയാറിൽ പ്രതിഷേധസമരം നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് ഒഴിവാക്കി.
ഇന്നലെ ഉച്ചയോടെയാണ് ബെംഗളൂരുവിലുള്ള സ്വപ്നയുടെയും സന്ദീപിന്റെയും താമസ സ്ഥലത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചത്. തുടർന്ന് സുരക്ഷ ഏർപ്പെടുത്തി. വൈകിട്ട് ഏഴോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ബെംഗളൂരുവിൽനിന്ന് എവിടെയും നിർത്താതെയാണു പ്രതികളുമായി സംഘം കേരളത്തിലേക്കു യാത്ര ചെയ്യുന്നത്.
എഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലാണ് എൻഐഎ സംഘമാണ് പ്രതികളുമായി വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വപ്ന കേരളത്തിൽ നിന്ന് ഹോട്ട് സ്പോട്ടായ ബെംഗളൂരുവിലേക്ക് സഞ്ചരിച്ചതിനാൽ ഇവരെ ക്വാറന്‍റീന്‍ ചെയ്യണ്ടേി വരും. പുലർച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവിൽ നിന്നും പ്രതികളുമായി എൻഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. വാളയാർ മുതൽ കൊച്ചി വരെ കേരളാ പൊലീസ് ഇവർക്ക് സുരക്ഷയൊരുക്കും. മൂന്ന് മണിയോടെ പ്രതികളെ കൊച്ചിയിൽ എത്തിച്ച് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും. തുടർന് കൊവിഡ് പരിശോധനയ്ക്കായി കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റും.
അതേസമയം സ്വർണക്കടത്തിലെ മറ്റൊരു കണ്ണിയെന്ന് കരുതുന്ന റമീസിനെ മലപ്പുറത്ത് നിന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചിട്ടുണ്ട്. കസ്റ്റംസ് കമ്മീഷണറുടെ നേതൃത്വത്തിൽ റമീസിനേയും സരിത്തിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതായാണ് സൂചന. ഇവരിൽ നിന്നും സ്വർണക്കടത്ത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha