സ്വപ്നയുമായി എൻഐഎ ആലുവ ജില്ലാ ആശുപത്രിയിൽ; അകമ്പടിയുമായി പൊലീസ്; കനത്ത സുരക്ഷയിൽ എൻഐഎ ആസ്ഥാനം
സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എൻഐഎ സംഘം ഉടൻ കൊച്ചിയിലെത്തും. ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. രാവിലെയോടെ വാളയാർ ചെക്പോസ്റ്റ് പിന്നിട്ട സംഘം അതിവേഗമാണു ബെംഗളൂരുവിൽനിന്നു വാഹനത്തിൽ യാത്ര ചെയ്യുന്നത്. പ്രതികളുമായി പോവുകയായിരുന്ന വാഹനത്തിന്റെ ടയർ വടക്കഞ്ചേരിക്കുസമീപം പഞ്ചറായി.
തുടർന്നു പ്രതികളെ മറ്റൊരു വാഹനത്തിൽ കയറ്റി യാത്ര തുടർന്നു. സ്വപ്നയുണ്ടായിരുന്ന വാഹനത്തിന്റെ പിൻവശത്തെ ടയറാണ് പൊട്ടിയത്. ഇതേത്തുടർന്ന് ഏതാനും മിനിറ്റുകൾ സംഘത്തിനു യാത്ര നിർത്തേണ്ടി വന്നു. അതതു സ്ഥലങ്ങളിലെ സ്റ്റേഷനുകളുടെ നേതൃത്വത്തിൽ കേരള പൊലീസ് സംഘത്തെ അനുഗമിച്ചു സുരക്ഷയൊരുക്കുന്നുണ്ട്. പ്രതികളെ കൊണ്ടുവരുന്ന വഴിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വാളയാറിൽ പ്രതിഷേധസമരം നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് ഒഴിവാക്കി.
അതേസമയം സ്വർണക്കടത്തിലെ മറ്റൊരു കണ്ണിയെന്ന് കരുതുന്ന റമീസിനെ മലപ്പുറത്ത് നിന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചിട്ടുണ്ട്. കസ്റ്റംസ് കമ്മീഷണറുടെ നേതൃത്വത്തിൽ റമീസിനേയും സരിത്തിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതായാണ് സൂചന. ഇവരിൽ നിന്നും സ്വർണക്കടത്ത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha