അജിത് ഡോവൽ നേരിട്ടിറങ്ങി; അന്വേഷണം ഡോവലിന്റെ നിയന്ത്രണത്തില്‍; മുഴുവന്‍ സ്വര്‍ണക്കടത്തുകളും അന്വേഷിക്കും; മുഖ്യപ്രതികളെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു
തിരുവനന്തപുരം രാജ്യാന്തര വിമാന താവളവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഉദ്യോഗസ്ഥര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരവും ആരോടും പങ്കുവയ്ക്കരുതെന്നും ഒന്നും പുറത്തുവിടരുതെന്നുമാണ് എന്‍ഐഎക്ക് ലഭിച്ച കര്‍ശന നിര്‍ദേശം.
സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്തിയെന്നും സരിത്ത് ഒന്നും സ്വപ്‌ന രണ്ടും ഫാസില്‍ ഫരീദ് മൂന്നും സന്ദീപ് നാലും പ്രതികളാണെന്നതും ഭീകരപ്രവര്‍ത്തനമായാണ് ഇതിനെ കാണുന്നതെന്നും മാത്രമാണ് എന്‍ഐഎ ഔദ്യോഗികമായി ഇതുവരെ പറഞ്ഞിട്ടുള്ളത്. ഇക്കാര്യങ്ങള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
അതുകൊണ്ടുതന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ വളരെയധികം ശ്രദ്ധയോടുകൂടിയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട ചെറിയൊരു സൂചന പോലും ആര്‍ക്കും നല്‍കുന്നില്ല. വിവരങ്ങള്‍ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും രാജ്യസുരക്ഷ പോലും അപകടത്തിലാകുമെന്നും ഉദ്യോഗസ്ഥര്‍ കരുതുന്നു. കേരളത്തിലേക്കുള്ള ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന മുഴുവന്‍ സ്വര്‍ണക്കടത്തു കേസുകളുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
കേരളത്തിലെത്തുന്ന സ്വര്‍ണത്തില്‍ 30 ശതമാനവും കള്ളക്കടത്തു വഴിയെത്തുന്നതാണെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയത്. സ്വര്‍ണക്കച്ചവടക്കാരുടെ സംഘടനയും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. ഇങ്ങനെ വരുന്ന സ്വര്‍ണം വലിയതോതില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.
വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തുന്ന കാരിയര്‍മാര്‍ മാത്രമാണ് വല്ലപ്പോഴും പിടിയിലാകുന്നത്. പത്തു പേര്‍ സ്വര്‍ണം കടത്തുമ്ബോള്‍ അതില്‍ ഒരാള്‍ മാത്രമാണ് പലപ്പോഴും കുടുങ്ങുന്നത്. ഇത് കള്ളക്കടത്തുകാര്‍ മനഃപൂര്‍വ്വം ചെയ്യുന്നതുമാണ്. ഇങ്ങനെ പിടിയിലാകുന്നവര്‍ നിയമപ്രകാരമുള്ള പിഴ അടച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെ വരുന്ന സ്വര്‍ണം ആര്‍ക്കാണ് എത്തുന്നതെന്ന് കസ്റ്റംസും അന്വേഷിക്കാറില്ല. പിഴ അടപ്പിച്ച് വിടും. അതിനാല്‍, സ്വര്‍ണക്കടത്തിനു പിന്നിലെ വമ്ബന്മാര്‍ ഒരിക്കലും പുറത്തുവരാറില്ല. രാജ്യവിരുദ്ധ ഭീകരപ്രവര്‍ത്തനത്തിനാണ് സ്വര്‍ണം കടത്തുന്നതെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍, ഇങ്ങനെ സമീപകാലത്ത് വന്‍തോതില്‍ കടത്തിയ സ്വര്‍ണം ആര്‍ക്കൊക്കെയാണ് എത്തിച്ചതെന്ന് എന്‍ഐഎ അന്വേഷിച്ചേക്കാം.
അതേസമയം തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു. എന്‍ഐഎ ഓഫിസിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഇവരുടെ വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതികളുമായി എന്‍ഐഎ ഓഫീസിലേക്ക് വാഹനം എത്തിയപ്പോള്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ പൊലീസ് ലാത്തിവീശി.
ആര്‍ടി പിസിആര്‍ ടെസ്റ്റാണ് സ്വപ്നയ്കക്കും സന്ദീപിനും നടത്തിയതെന്നാണ് കിട്ടുന്ന വിവരം. ഈ പരിശോധന ഫലം കിട്ടിയതിന് ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുകയെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. പ്രതികളുടെ കൊറോണ പരിശോധനാഫലം ഇന്ന് തന്നെ ലഭിക്കുകയാണെങ്കില്‍ ഫലമനുസരിച്ച് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും എന്‍ഐഎയുടെ ശ്രമം. ഫലം വൈകുകയാണെങ്കില്‍ പ്രതികളെ കറുകുറ്റിയിലെ കൊറോണ നിരീക്ഷണ സെല്ലിലേക്ക് മാറ്റിപാര്‍പ്പിക്കും. സ്വര്‍ണ്ണക്കടത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ സ്വപ്‍നയില്‍ നിന്ന് ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്.
https://www.facebook.com/Malayalivartha