പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച് സുപ്രീംകോടതി.... ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജ കുടുംബത്തിന്റെ അവകാശം സുപ്രീം കോടതി ശരിവെച്ചു.തിരുവനന്തപുരം ഭരണപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. രാജകുടുംബത്തിന് ക്ഷേത്രഭരണത്തിലുള്ള പങ്ക്, നിധിയുണ്ടെന്ന് പറയപ്പെടുന്ന ബി നിലവറ തുറക്കല്‍, ക്ഷേത്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ യു.യു.ലളിതും ഇന്ദുമല്‍ഹോത്രയും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.
ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 2009 ഡിസംബര്‍ 18ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ടി.പി. സുന്ദരാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസാണിത്. നിലവറകള്‍ തുറന്ന് ആഭരണങ്ങള്‍ അടക്കം മ്യൂസിയത്തില്‍ സൂക്ഷിക്കാനുള്ള 2011 ജനുവരിയിലെ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് രാജകുടുംബമാണ് 2011 മേയില്‍ സുപ്രീംകോടതിയിലെത്തിയത്. തുടര്‍ന്ന് എ, ബി നിലവറകള്‍ തുറക്കുന്നത് സുപ്രീംകോടതി മരിവിപ്പിച്ചിരുന്നു.
സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിവിധ സമിതികള്‍ ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും മറ്റും കണക്കെടുത്തിരുന്നു. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശ പ്രകാരം ക്ഷേത്രത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തു. 9വര്‍ഷത്തോളം നീണ്ട വാദത്തിനിടെ പ്രധാന ഹര്‍ജിക്കാരില്‍ ഒരാളായ ടി.പി. സുന്ദര്‍രാജനും ക്ഷേത്രത്തിനായി കേസു നല്‍കിയ മാര്‍ത്താണ്ഡവര്‍മ്മയും മരിക്കുകയും ജസ്റ്റിസുമാരായ രവീന്ദ്രന്‍, എ.കെ. പട്‌നായിക്, ആര്‍.എം. ലോധ, കെഹാര്‍, ടി.എസ് താക്കൂര്‍, ബോംബ്ഡെ തുടങ്ങിയ ജഡ്ജിമാര്‍ മാറുകയും ചെയ്തു.
കേസിന്റെ തുടക്കത്തില്‍ രാജകുടുംബത്തിനായി ഹാജരായത് ഇപ്പോഴത്തെ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലാണ്. സുപ്രീംകോടതി അഭിഭാഷകരായ വിപിന്‍ നായരും പി.ബി.സുരേഷുമാണ് വിശ്വാസികള്‍ക്കായി ഹാജരായത്. യു.യു. ലളിതും ഇന്ദുമല്‍ഹോത്രയും അടങ്ങിയ ബെഞ്ച് 25 ദിവസം അന്തിമവാദം കേട്ട ശേഷമാണ് 2019 ഏപ്രില്‍ 10ന് കേസ് വിധി പറയാന്‍ മാറ്റിയത്.
പദ്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമ്‌ബോള്‍ രാജകുടുംബം ഈ നിലപാട് തിരുത്തി. പൊതുക്ഷേത്രം ആണെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹര്‍ജികള്‍ കേള്‍ക്കാന്‍ തീരുമാനിച്ചത്. പദ്മനാഭസ്വാമിയുടെ ദാസന്മാരാണ് തങ്ങള്‍ എന്നും തിരുവിതാംകൂര്‍ രാജകുടുംബം കോടതിയില്‍ വാദിച്ചു.
പതിറ്റാണ്ടിലേറെ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച സുപ്രധാനവിധി സുപ്രീംകോടതി തിങ്കളാഴ്ച പുറപ്പെടുവിക്കും. തിരുവനന്തപുരം സബ്കോടതിയില്‍ ആരംഭിച്ച കേസ് സുപ്രീംകോടതിവരെ നീളുകയായിരുന്നു. ക്ഷേത്ര നിലവറകളിലുള്ള സ്വത്ത് പുറത്തേക്കുപോകാന്‍ സാധ്യതയുള്ളതിനാല്‍, രാജകുടുംബം നിലവറകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. അന്തിമവാദം പൂര്‍ത്തിയായി ഒരുവര്‍ഷത്തിനുശേഷമാണ് വിധി.
ലോകത്തെ ഏറ്റവും സമ്പന്നമായ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിയന്ത്രണം ആര്‍ക്കാണ് എന്ന തര്‍ക്കം ഉടലെടുത്തിട്ടു നാളുകള്‍ ഏറെയായി.ഒടുവില്‍ വിധി നിര്ണയിക്കാനായി സുപ്രീം കോടതിയില്‍ എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍ .ഏറെ നാളായി നിലനില്‍ക്കുന്ന ആ ആശയകുഴപ്പത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക. 2011 ലാണ് കേരള ഹൈക്കോടതി വിധി പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിധി പറയാന്‍ മാറ്റിവെച്ച കേസിലാണ് ജസ്റ്റീസ് യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ഇന്ന് വിധി പറയുക.
ക്ഷേത്രത്തിന്റെ അമൂല്യവസ്തുക്കള്‍ സംഭരിച്ച ആറു നിലവറ തുറക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയ്ക്കകം സ്വദേശി പദ്മനാഭനാണ് ആദ്യം കേസ് നല്‍കിയത്. കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ നിലവറകളിലെ അമൂല്യവസ്തുക്കള്‍ തിട്ടപ്പെടുത്തണമെന്നും രാജകുടുംബത്തിനുകൂടി പങ്കാളിത്തമുള്ള ട്രസ്റ്റ് രൂപീകരിക്കണമെന്നും ഉത്തരവിട്ടു. ഇതിനെതിരെയാണ് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. നിലവറയിലെ അമൂല്യവസ്തുക്കള്‍ തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി വിദഗ്ധസമിതിയെ നിയമിച്ചു. ക്ഷേത്രകാര്യങ്ങള്‍ പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയായ സുപ്രീംകോടതി അഭിഭാഷകന്‍ ഗോപാല്‍ സുബ്രമണ്യത്തെയും നിയോഗിച്ചു. സാമ്പത്തിക തിരിമറികള്‍ അന്വേഷിക്കുന്നതിന് മുന്‍ സിഎജി വിനോദ് റായിയെയും ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ ജഡ്ജി ചെയര്‍മാനായ അഞ്ചംഗ ഭരണസമിതിയെയും നിയോഗിച്ചിരുന്നു.
ക്ഷേത്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ചും മുന്‍ രാജകുടുംബങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ചും ഉള്ള വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് കേസ്. തിരുവിതാംകൂറിലെ മുന്‍ രാജ കുടുംബത്തിലെ അവസാനത്തെ രാജാവിന്റെ മരണശേഷം ക്ഷേത്രം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും ആ കുടുംബത്തിന് കൈമാറേണ്ടതില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ടവര്‍യാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് 2011 മെയ് രണ്ടിന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അതോടൊപ്പം ക്ഷേത്ര നിലവറകളിലെ വ്സ്തുക്കളുടെ കണക്കെടുപ്പിന കോടതി നിര്‍ദ്ദേശിച്ചു.
ക്ഷേത്രത്തിന്റെ സ്വത്തിന്റെ കണക്കെടുപ്പിനായി അമ്യുക്കസ് ക്യൂറിയായി ഗോപാല്‍ സുബ്രഹ്മണ്യത്തെയും കണക്കെടുപ്പിന് മുന്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയേയും സുപ്രീം കോടതി നിയമിച്ചിരുന്നു. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ കൈമോശം വന്നതായി അമ്യുക്കസ് ക്യൂറിയായിയിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015 ഫെബ്രുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 266 കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് അമ്യുൂക്കസ് ക്യൂറി റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ഘട്ടത്തില്‍ ക്ഷേത്രത്തില്‍നിന്നെടുത്ത സ്വര്‍ണം തിരികെ വെച്ചിട്ടില്ല. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശയില്‍ താല്‍ക്കാലിക ഭരണസമിതിയേയും കോടതി നിയമിച്ചിരുന്നു. പിന്നീട് 2018 ല്‍ ഗോപാല്‍ സുബ്രഹ്മണ്യം അമിക്കസ് ക്യൂറി സ്ഥാനം ഒഴിയുകയായിരുന്നു.
ക്ഷേത്രത്തിന്റെ സ്വത്ത് നഷ്ടമായെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പ്രധാനവാദമായി അവതരിപ്പിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാത്രകയില്‍ ബോര്‍ഡ് രൂപികരിക്കുകയാണ് വേണ്ടെതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ഇത്തരം ഒരു ബോര്‍ഡില്‍ മുന്‍ രാജകുടുംബത്തിലെ പ്രതിനിധികളെയും ഉള്‍പ്പെടുത്താമെന്ന നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എട്ടംഗ ഭരണ സമിതി രൂപികരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. അഞ്ച് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യാം. ഇതില്‍ ഒരു വനിതയും പട്ടിക ജാതി പട്ടിക വിഭാഗത്തില്‍നിന്നുള്ള അംഗവും ഉണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമായിക്കിയിരുന്നു.ഇക്കാര്യത്തിലൊക്കെ ഇന്ന് തീരുമാനമുണ്ടാകും.
മറ്റൊരു പ്രധാന വിഷയം ക്ഷേത്രത്തിലെ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ്. ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്നും അത് തുറക്കാന്‍ പാടില്ലെന്നുമുള്ള നിലപാടാണ് തിരുവിതാംകുറിലെ മുന്‍ രാജകുടുംബത്തിന്. എന്നാല്‍ വളരെ മുമ്പ് ഈ നിലവറ തുറന്നിട്ടുണ്ടെന്നാണ് അമ്യുക്കസ് ക്യുറിയുടെ വാദം. ഇതിലാണ് അമൂല്യമായ നിധിയുള്ളതെന്നാണ് കണക്കാക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറ് നിലവറകളാണുള്ളത്. ഇതില്‍ ബി നിലവറ ഒഴികെ ബാക്കിയെല്ലാം തുറന്ന് കണക്കെടുത്തിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപയുടെ ശേഖരമാണ് എ നിലവറയില്‍നിന്ന് കണ്ടെത്തിയിട്ടുള്ളത്. ബി നിലവറ തുറക്കുന്ന കാര്യത്തിലും സുപ്രീം കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചേക്കുമെന്നാണ് കരുതുന്നത്.
ക്ഷേത്രത്തിലെ ബി നിലവറയുടെ കാര്യവും സുപ്രീംകോടതി തിങ്കളാഴ്ചത്തെ വിധിയില്‍ പരിഗണിക്കും. ബി നിലവറയായ ഭരതക്കോണ്‍ തുറന്ന് തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. രാജകുടുംബം എതിര്‍ത്തതിനാല്‍ പിന്നീട് വിഷയം വിദഗ്ധസമിതി പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ സമയത്ത് എ നിലവറയായ പണ്ടാരവകയും മറ്റ് നാല് നിലവറയും വിദഗ്ധസമിതി തുറന്ന് തിട്ടപ്പെടുത്തിയിരുന്നു. എന്നിട്ടും ബി നിലവറ തുറന്നില്ല. ഇതോടൊപ്പം എ നിലവറയിലുള്ള അമൂല്യവസ്തുക്കള്‍ എന്ത് ചെയ്യണമെന്നും ഉത്തരവില്‍ കോടതി പരാമര്‍ശിക്കും. ക്ഷേത്ര ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ ഒഴിച്ച് എ, ബി നിലവറകളിലെ വസ്തുക്കള്‍ മ്യൂസിയമാക്കി പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് രാജകുടുംബവും അനുകൂലിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha