കള്ളക്കടത്തിന്റെ ലാഭത്തിൽ ഒരു പങ്ക് തങ്ങളുടെ ക്വട്ടേഷൻ സംഘങ്ങളെ വളർത്താനും സംരക്ഷിക്കാനുമാണ് സി പി എം നേതൃത്വം ഉപയോഗിക്കുന്നതെന്ന് സംശയിക്കേണ്ടി വരുന്നു...' സ്വർണക്കടത്തുകേസിൽ സി പി എമ്മിനെ നിശിതമായി വിമർശിച്ച് ആർ എം പി നേതാവ് കെ കെ രമ
സ്വർണക്കടത്തുകേസിൽ സി പി എമ്മിനെ വിമർശിച്ച് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. അതേസമയം സിപിഎമ്മിനെ നിശിതമായി വിമർശിച്ച് ആർ എം പി നേതാവ് കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വർണക്കടത്തുകാരുമായി സി പി എം നേതാക്കൾക്കുളള ബന്ധം ഇന്നോ ഇന്നലെയാേ തുടങ്ങിയതല്ലെന്നും ഇത് നിരവധി തവണ തെളിയിക്കപ്പെട്ടതാണെന്നും രമ പറയുകയാണ്.
എന്നാൽ ഇപ്പോൾ എൻ ഐ എ നടത്തുന്ന അന്വേഷണത്തിൽ സ്വർണക്കടത്തുമായുളള സി പി എം നേതാക്കളുടേയും പാർട്ടി ക്രിമിനലുകളുടേയും ബന്ധവും ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുകയാണ്. കള്ളക്കടത്തിന്റെ ലാഭത്തിൽ ഒരു പങ്ക് തങ്ങളുടെ ക്വട്ടേഷൻ സംഘങ്ങളെ വളർത്താനും സംരക്ഷിക്കാനുമാണ് സി പി എം നേതൃത്വം ഉപയോഗിക്കുന്നതെന്ന് സംശയിക്കേണ്ടി വരുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
സ്വർണ കള്ളക്കടത്തിന്റെ ലാഭത്തിൽ ഒരു പങ്ക് തങ്ങളുടെ ക്വട്ടേഷൻ സംഘങ്ങളെ വളർത്താനും സംരക്ഷിക്കാനുമാണ് സി പി എം നേതൃത്വം ഉപയോഗിക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നു. സ്വർണ കള്ളക്കടത്തുകാരുമായി സി പി എം നേതാക്കൾക്കുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നത് നിരവധി തവണ തെളിയിക്കപ്പെട്ടതുമാണല്ലോ. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ റിമാൻഡിൽ കഴിയുമ്പോൾ സി പി എമ്മിന്റെ ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ കുപ്രസിദ്ധ സ്വർണ കടത്തുകാരൻ ഫയാസ് ജയിലിൽ സന്ദർശിച്ചിരുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ നിരവധി മാധ്യമങ്ങളാണ് അന്ന് പുറത്തുവിട്ടത്. കുറച്ചു ദിവസത്തെ വാർത്തയും വിവാദവുമായി ആ വിഷയം തേഞ്ഞുമാഞ്ഞു പോയതല്ലാതെ വളരെ ഗൗരവമേറിയ ആ സംഭവത്തെ കുറിച്ച് പിന്നീട് ഒരു അന്വേഷണവും നടന്നില്ല എന്നതാണ് വസ്തുത.
ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന കൊടിസുനിയെ പോലുള്ള സി പി എം നേതൃത്വത്തിന്റെ വിശ്വസ്തരായ കൊടും ക്രിമിനലുകൽ ജയിലിനകത്ത് നിന്നുപോലും രാജ്യാന്തര സ്വർണ്ണ കള്ളക്കടത്തിൽ ഫോൺവഴി ഇടപെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളും അതു സംബന്ധിച്ച കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുമുണ്ട്. കേരളത്തിലേക്ക് നടക്കുന്ന സ്വർണ്ണക്കള്ളക്കടത്തുമായി സി പി എം നേതാക്കളുടേയും പാർട്ടി ക്രിമിനലുകളുടേയും ബന്ധം കൃത്യമായും വ്യക്തമാണെന്നിരിക്കെ ഗൗരവമേറിയ ഈ വിഷയങ്ങളെല്ലാം സമഗ്രമായി തന്നെ അന്വേഷിക്കപ്പെടുന്നതിന് ഇപ്പോൾ എൻ ഐ എ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തപ്പെടേണ്ടതുണ്ട്.
https://www.facebook.com/Malayalivartha