പെട്ടിമുടിയിൽ ഇന്നും മൃതദേഹങ്ങൾ കണ്ടെത്തി :തെരച്ചിൽ നടത്താനായി വിദഗ്ദധ പരിശീലനം ലഭിച്ച 27അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടീം
ഇടുക്കി മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തു ഇന്ന് രാവിലെയും രക്ഷാ പ്രവർത്തനം തുടങ്ങിയിരുന്നു. മണ്ണ് മാറ്റിയപ്പോൾ വളരെ ഹൃദയഭേദകമായ കാഴ്ച്ചയായിരുന്നു അവിടെ കണ്ടത്. ്നാലു പേരുടെ മൃതദേഹങ്ങൾ കൂടി മണ്ണിനടിയിൽ നിന്നും കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി 44 പേരെയാണു കണ്ടെത്താനുള്ളത്.
ടാറ്റ ടീ കമ്പനിയുടെ കണക്ക് പ്രകാരം പെട്ടിമുടി ലയത്തിൽ ആകെ 81 പേരാണ് ഉണ്ടായിരുന്നത്. കൂടുതൽ വിദഗ്ധരെയും, യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചിൽ ഊര്ജിതമാക്കിയിരിക്കുന്നത്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.
തിരച്ചിൽ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്പെഷൽ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും ഫയർ & റസ്ക്യൂ ഡയറക്ടർ ജനറൽ നിയോഗിക്കുകയും ചെയ്തു.
വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വെള്ളിയാഴ്ച അർധരാത്രിയോടു കൂടി തിരച്ചിൽ നിർത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും ഉള്ളതും രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്നു. മഞ്ഞും മഴയും കാരണം കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചിൽ നിർത്തി വെക്കാൻ തീരുമാനിച്ചത്.
അപകടത്തിൽ 18 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 11 പേരിൽ ഒരാളൊഴികെയുള്ളവർ അപകടനില തരണം ചെയ്തു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.
ലയങ്ങളിൽ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളിൽ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേർന്നതായി സംശയിക്കുന്നതിനാൽ കൂടുതൽ പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തിൽ ആളുകൾ ഒലിച്ചു പോയെന്നും സംശയം നിലനിൽക്കുന്നുണ്ട് രാത്രിയിൽ പെയ്ത മഴയിൽ മണ്ണൊലിച്ചിറങ്ങിയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടാക്കുന്നുണ്ട് ...
മൂന്നുവർഷമായി അടിക്കടി ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. 2018-ൽ ഇടുക്കി അടിമാലിയിലെ പാലവളവിലായിരുന്നു ആദ്യത്തെ ദുരന്തം; കഴിഞ്ഞവർഷം വയനാട്ടിലെ പുത്തുമലയിലും നിലന്പൂരിലെ കവളപ്പാറയിലും. ഈ ദുരന്തങ്ങളുടെ ഓർമയ്ക്ക് ഒന്നും രണ്ടും വയസ്സാകാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ, ഇപ്പോൾ പെട്ടിമുടിയും.
തേയിലച്ചെടികൾക്കുതാഴെ വനഭംഗിയാർന്ന സുന്ദരമായ ലയങ്ങൾ പെട്ടിമുടിയുടെ വ്യത്യസ്തകാഴ്ചയായിരുന്നു. മുഖാമുഖം നോക്കിയായിരുന്നു ആ പത്തുമുറി ലയങ്ങളുടെ കിടപ്പ്. ടാർ ഷീറ്റിട്ട ഒറ്റമുറിവീട്ടിൽ ഏഴുമുതൽ പത്തുവരെ ആളുകൾ ഞെരുങ്ങി താമസിച്ചിരുന്നെങ്കിലും തൊഴിലെടുത്ത് അന്നന്നത്തെ അന്നം കണ്ടെത്തി കഴിഞ്ഞിരുന്നവർ ഇടമലക്കുടിയിലേക്കുള്ള യാത്രികരുടെ ഇടത്താവളവുമൊരുക്കിയിരുന്നു. കുന്ന് കേറിയെത്തുന്നവർ ഇവിടുത്തെ കാന്റീനും ലേബർ ഒരിക്കലും ക്ളബ്ബുമൊന്നും മറക്കില്ല. തമിഴ് വംശജരാണ് ഇവിടെ താമസിച്ചിരുന്നവരെല്ലാം.
പക്ഷേ അപ്രതീക്ഷിതമായ ദുരന്തം പെട്ടിമുടിയെ കണ്ണീർപുഴയാക്കി. ലയങ്ങൾ എവിടെയെന്നുപോലും തിരിച്ചറിയാനാകുന്നില്ല. മനുഷ്യരുടെ ശബ്‍ദം നിറഞ്ഞുനിന്ന ഭൂമിക്കുമേൽ കനത്ത നിശബ്ദത മാത്രമാണ് ഇപ്പോൾ. കാണാതായവരുടെ ബന്ധുക്കളുടെ ദൈന്യതനിറഞ്ഞ മുഖങ്ങൾ. ആഭൂമിയെ സ്നേഹിച്ച് സന്തോഷം കണ്ടെത്തിയവരിൽ പലരും ആ മണ്ണിൽതന്നെ മറഞ്ഞു. മണ്ണിൽ പുതഞ്ഞ ആരെയെങ്കിലും ജീവനോടെ കണ്ടെത്താമെന്ന് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ആ പ്രതീക്ഷ അസ്തമിച്ചു
വയനാട് പുത്തുമല ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിന് രണ്ട് ദിവസം ശേഷിക്കെയാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടിയിരിക്കുന്നത്. ഈ യാദൃശ്ചികതയ്ക്കപ്പുറം വേറേയും സമാനതകൾ ഇരുസംഭവങ്ങൾക്കുമുണ്ട്.
രണ്ടും എസ്റ്റേറ്റ് മേഖലയാണ്. പുത്തുമലയിൽ എച്ച്.എം.എല്ലിന്റെ എസ്റ്റേറ്റാണുള്ളത്. മരിച്ചവരിൽ തോട്ടം തൊഴിലാളികളും പുത്തുമലയിലേയും പച്ചക്കാട്ടിലേയും നാട്ടുകാരുമുണ്ട്. തൊഴിലാളികളുടെ പാഡി ഉൾപ്പെടെ മണ്ണിനടിയിലായി. പെട്ടിമുടിയിൽ മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളാണ്. നാല് ലയങ്ങളിലെ 30 വീടുകൾ തകർന്നു. കാന്റീനും ലേബർ ക്ലബ്ബും മണ്ണിനടിയിലായി.
പെട്ടിമുടിയിലെ മരണസംഖ്യ പുത്തുമലയേക്കാൾ വളരെ കൂടുതലാകാനാണ് സാധ്യത. പുത്തുമലയിൽ 17 പേരാണ് മരിച്ചത്. പെട്ടിമുടിയിൽ 15 മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. 51 പേരെ ഇനിയും കണ്ടെത്താനുണ്ട്.
https://www.facebook.com/Malayalivartha