സംസ്ഥാനത്ത് അതിതീവ്ര മഴ; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്...നാടുകാണി ചുരത്തിൽ വിള്ളൽ..വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്റെ അറിയിപ്പ്
കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്നാണ് കേന്ദ്ര ജല കമ്മീഷൻ ശനിയാഴ്ച നൽകിയിരിക്കുന്ന അറിയിപ്പ്.
മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാടുകാണി ചുരത്തിൽ വിള്ളൽ കണ്ടെത്തി. 30 മീറ്റർ നീളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ഒന്നാം വളവിന് മുകളിൽ അത്തിക്കുറുക്കിലാണ് വിള്ളൽ രൂപപ്പെട്ടത്. അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ കരമനയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. നീരൊഴുക്ക് വർധിച്ചതിനാൽ ആരും നദിയിൽ ഇറങ്ങാൻ പാടില്ല എന്നും മുന്നറിയിപ്പ് നല്‍കി.
മഴയുടെ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റിയാടി നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയതായി രൂപം കൊണ്ട ന്യൂനമർദ്ദം ശക്തമാകുന്നതോടെ ഇന്ന് മുതൽ ബുധനാഴ്ച വരെ മധ്യ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായും മുന്നിറിയിപ്പുണ്ട്
ഇന്നലെ കോഴിക്കോട് വടകരയിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. 33 സെൻ്റീമീറ്റർ മഴയാണ് വടകരയില്‍ രേഖപ്പെടുത്തിയത്. മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3530 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവൻ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയർമാരുടെ കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങി.
തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്തു പള്ളത്തുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷനിലുമുള്ള കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഡാമുകളിൽ സാറ്റലൈറ്റ് ഫോണുകൾ ഉൾപ്പടെയുള്ള സമാന്തര വാർത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
https://www.facebook.com/Malayalivartha