'മദ്യത്തിന്റെ ഓൺലൈൻ വിൽപ്പന ഉടനില്ല'; മദ്യം ഹോം ഡെലിവറി വില്‍പന നടത്താനുള്ള ബിവറേജസ് കോര്‍പറേഷന്റെ നീക്കം തല്‍കാലം നടപ്പാകില്ലെന്ന് എക്‌സൈസ് മന്ത്രി

മദ്യം ഹോം ഡെലിവറി വില്‍പന നടത്താനുള്ള ബിവറേജസ് കോര്‍പറേഷന്റെ നീക്കം തല്‍കാലം നടപ്പാകില്ല. ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നു മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. സര്‍കാര്‍ തീരുമാനമനുസരിച്ച് മദ്യം ഹോം ഡെലിവറിയായി നല്‍കാനായിരുന്നു ബെവ്കോയുടെ ആലോചന.
ഇതിന്റെ ഭാഗമായി എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ ഓണ്‍ലൈന്‍ മുഖേനയുള്ള ഓര്‍ഡനനുസരിച്ച് വീടുകളിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതുസംബന്ധിച്ച് ബെവ് കോ എംഡി യോഗേഷ് ഗുപ്ത ഉടന്‍ സര്‍കാരിന് ശുപാര്‍ശ നല്‍കാന്‍ തയാറെടുക്കുന്നതിനിടെയാണു മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇത് സര്‍കാര്‍ നയത്തിന്റെ ഭാഗമായി തീരുമാനിക്കേണ്ട കാര്യമാണെന്നും മന്ത്രി അറിയിച്ചു. ബിവറേജസ് കോര്‍പറേഷന്റെ വൈബ്സൈറ്റ് പരിഷ്‌കരിച്ച് ഇതിലൂടെ ബുകിങ് സ്വീകരിച്ച് വീടുകളില്‍ മദ്യം എത്തിക്കാനായിരുന്നു ആലോചന. അതേസമയം, സംസ്ഥാനത്ത് പുതിയ സര്‍കാര്‍ അധികാരത്തിലെത്താനിരിക്കെ മദ്യം വീടുകളില്‍ എത്തിക്കുന്നതിനു അനുമതി നല്‍കാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍. ഹോം ഡെലിവറിക്കായി എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തണം.
നിലവില്‍ ഒരാള്‍ക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാണ്. ഹോം ഡെലിവറി പ്രാവര്‍ത്തികമാക്കാന്‍ വിതരണം ചെയ്യുന്നയാള്‍ക്കു കൂടുതല്‍ അളവ് മദ്യം കൈവശം വയ്ക്കേണ്ടിവരും. ഇതുകാരണം അബ്കാരി ഷോപ്പ് ഡിസ്പോസല്‍ റൂളിലും ഭേദഗതി വരുത്തണം.
അബ്കാരി ആക്ടില്‍ ഭേദഗതി വരുത്തി മന്ത്രിസഭായോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് തീരുമാനമെടുക്കണം. തുടര്‍ന്ന് ഗവര്‍ണറുടെ അനുമതി വാങ്ങണം. എന്നാല്‍ നിലവിലെ സര്‍കാര്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അധികാരത്തിലുള്ളത. മാത്രമല്ല, ഇത്തരം കാര്യങ്ങളില്‍ കാവല്‍ സര്‍കാരിനു നയപരമായി തീരുമാനെമടുക്കാനാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മദ്യത്തിന്റെ ഹോം ഡെലിവറിക്ക് ഒന്നര വര്‍ഷം മുന്‍പും ആലോചന നടന്നിരുന്നു. ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിക്കാനായിരുന്നു പദ്ധതി. ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിനു മുന്നിലെത്തിയെങ്കിലും തീരുമാനമെടുത്തിരുന്നില്ല. ഓണ്‍ലൈന്‍ മദ്യവിതരണത്തിനെതിരെ ചില കോണുകളില്‍ നിന്ന് അന്ന് കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേ എതിര്‍പ്പ് ഇപ്പോഴുമുണ്ട്. കേരളത്തിലെ വീടുകള്‍ ബാറാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ആവശ്യപ്പെട്ടു.
കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യവില്‍പനശാലകളും ബാറുകളും അടച്ചിട്ടിരുന്നു. പിന്നീട് ബെവ്ക്യു ആപ് ഏര്‍പെടുത്തിയായിരുന്നു മദ്യവിതരണം. മദ്യവില്‍പനശാലകളും ബാറുകളും വീണ്ടും തുറന്നതോടെ ബെവ്ക്യു ആപിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ആപ് വീണ്ടും കൊണ്ടുവരേണ്ടതില്ലെന്നാണു തീരുമാനം.
https://www.facebook.com/Malayalivartha






















