വ്യാജ കണക്ഷനില്‍ 33 ലക്ഷം രൂപയുടെ കുഴല്‍ ഫോണ്‍ വിളി: ബി എസ് എന്‍ എല്‍ എഞ്ചിനീയറടക്കം 9 പ്രതികളെ കോടതി ചോദ്യം ചെയ്തു :ഒരു സിമ്മിന് തനിക്ക് അമ്പതു രൂപ വച്ച് തരാമെന്ന് പ്രതി സിമ്മി വാഗ്ദാനം ചെയ്തതിനാലാണ് താന്‍ അനേകം പേരുടെ ഫോട്ടോയും ഐഡി കാര്‍ഡുകളും കൈമാറിയതെന്ന് ഐ ഡി കളക്ഷന്‍ ഏജന്റിന്റെ സാക്ഷിമൊഴി:

വ്യാജ തിരിച്ചറിയല്‍ രേഖകളില്‍ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ നല്‍കി വിദേശ രാജ്യങ്ങളിലടക്കം കുഴല്‍ ഫോണ്‍ വിളി നടത്തി കേന്ദ്ര സര്‍ക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസില്‍ ബി എസ് എന്‍ എല്‍ എഞ്ചിനീയറടക്കം ഒമ്പത് പ്രതികളെ കോടതി ചോദ്യം ചെയ്തു.
തിരുവനന്തപുരം സി ബി ഐ കോടതി ജഡ്ജി കെ. സനില്‍കുമാറാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് പ്രതികളെ ചോദ്യം ചെയ്തത്. കോടതി ഹാളിലെ പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ ജഡ്ജിയുടെ ഡയസിന് സമീപം വിളിച്ചു വരുത്തി ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്യുകയായിരുന്നു.
വിചാരണയില്‍ പ്രതികള്‍ക്കെതിരെ വന്ന വായ് മൊഴിതെളിവുകളുടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴിയെടുത്തത്.
തിരുവനന്തപുരം ഗവ: പ്രസ്സ് റോഡിലുള്ള ടെലഗ്രാഫ് ഓഫീസ് സബ്ഡിവിഷണല്‍ എഞ്ചിനീയര്‍ ബി. രഘൂത്തമന്‍ നായര്‍ , ബി എസ് എന്‍ എല്‍ സിം കാര്‍ഡ് അംഗീകൃത ഡീലര്‍ ആയ ' അന്‍സാരി ഹാര്‍ഡ് വെയര്‍ ' സ്ഥാപന ഉടമ എം.ഷിജു , കംപ്യൂട്ടറില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മഹേഷ് സിന്‍ഹ , എന്‍. ശ്രീകേഷ് , എസ്. മുബാറക്ക് , രേഖാ വേണുഗോപാല്‍ , കാര്‍ത്തിക സേതുനാഥ് , 33 ലക്ഷം രൂപയുടെ കുഴല്‍ ഫോണ്‍ വിളി നടത്തിയ ഹൈദരാബാദ് സ്വദേശികളായ ജി. ജീനത്ത് , രാജേന്ദ്ര പാല്‍ സിംഗെന്നും രജീന്ദ്രപാല്‍ സിംഗെന്നും അറിയപ്പെടുന്ന രാജേന്ദ്രര്‍ എന്നിവരാണ് കേസില്‍ നിലവിലുള്ള പ്രതികള്‍.
കേസിലെ മൂന്നാം പ്രതിയും ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുമായ എസ് . സിമ്മി വിചാരണക്കിടെ മരണപ്പെട്ടു. തങ്ങള്‍ക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാല്‍ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തി വിചാരണ നേരിടാന്‍ ആവശ്യപ്പെട്ടത്.
പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതല്‍ ഹര്‍ജികള്‍ സി ബി ഐ കോടതി തള്ളിയത്.
2004 ഏപ്രില്‍ - ജുലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ ഗൂഢാലോചന നടത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച് വ്യാജ പേരുകളിലും വ്യാജ വിലാസങ്ങളിലും 22 മൊബൈല്‍ പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ നല്‍കി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഫോണ്‍ വിളി നടത്തി ബില്‍ അടക്കാതെ കേന്ദ്ര സര്‍ക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തി ടെലികോം വകുപ്പിനെ വഞ്ചിച്ചുവെന്നാണ് സി ബി ഐ കേസ്.
കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുള്ള ഇളവ് ലഭിക്കാനായി കമ്പനികളുടെ പേരിലുള്ള വ്യാജ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ , ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ എന്നിവ നിര്‍മ്മിച്ചതായും സിബിഐ കുറ്റപത്രത്തിലുണ്ട്.
45 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 246 രേഖകളും തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം സിബിഐ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























