കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാൻ ഒരുങ്ങി കേരളം; വ്യവസായ വകുപ്പിനു മുന്നിൽ പ്ലാനുമായി കെഎസ്ഡിപി, 400 കോടി രൂപ ചെലവു വരുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തത്

കേരളത്തിൽ കൊവിഡ് വാക്സിൻ നിര്‍മിക്കാനുള്ള സാധ്യത തേടുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകള്‍ നടപടികളിലേക്ക് നീങ്ങുന്നു. ആലപ്പുഴ കലവരൂലെ ഡ്രഗ്സ് ആൻ്റ് ഫാര്‍മസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാൻ കേരളം കേന്ദ്രത്തിൻ്റെ സഹായം തേടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 400 കോടി രൂപ ചെലവു വരുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്.
വാക്സിൻ നിര്‍മാണം സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് കെഎസ്ഡിപി വ്യവസായ വകുപ്പിന് സമര്‍പ്പിച്ചെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ സാഹചര്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അടുത്ത ദിവസം തന്നെ കെഎസ്ഡിപി സന്ദര്‍ശിക്കുമെന്നും വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. വാക്സിൻ പ്ലാൻ്റ് നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥലത്തുണ്ടെങ്കിലും വിദേശത്തു നിന്ന് എത്തിക്കേണ്ട സാമഗ്രികള്‍ക്കും സാങ്കേതികവിദ്യയ്ക്കും കേന്ദ്രസഹായം വേണ്ടിവരും.
പദ്ധതിയ്ക്ക് ആവശ്യമായ തുക കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. കൂടാതെ വാക്സിൻ നിര്‍മാണത്തിനും പരീക്ഷണങ്ങള്‍ക്കുമായുള്ള യന്ത്ര സാമഗ്രികള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ടവയാണ്. ഇതിന് കേന്ദ്രത്തിൽ നിന്നു നികുതിയിളവ് തേടേണ്ടതുണ്ട്.
സ്വന്തമായി വാക്സിൻ വികസിപ്പിക്കുന്നതിനു പകരം നിലവിൽ പേറ്റൻ്റുള്ള വാക്സിൻ തദ്ദേശീയമായി വ്യാവസായികാടിസ്ഥാനത്തിൽ നിര്‍മിക്കാനാണ് സാധ്യത തേടുന്നത്. ഇതിനായി പേറ്റൻ്റുള്ള വാക്സിൻ്റെ ഫോര്‍മുലയും ലഭ്യമാക്കേണ്ടതുണ്ട്. ഇതിനും കേന്ദ്രസഹായം വേണ്ടിവരും.
വാക്സിൻ പ്ലാൻ്റ് നിര്‍മിക്കാനുള്ള ഭൂമിയും വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും നിലവിൽ കെഎസ്ഡിപിയിലുണ്ട്. കൂടാതെ ബോയ്‍ലറുകളും ഫില്ലിങ് സ്റ്റേഷനുകളും ഇവിടെയുണ്ട്. എന്നാൽ വാക്സിൻ മൈനസ് 20 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാനുള്ള സ്റ്റോറേജ് സംവിധാനവും മൈനസ് താപനിലയിൽ വാക്സിൻ കൊണ്ടുപോകാനുള്ള ഗതാഗത സൗകര്യങ്ങളുമാണ് കൂടുതലായി ഒരുക്കേണ്ടത്.
വാക്സിൻ നിര്‍മാണത്തിന് കെഎസ്ഡിപി താത്പര്യം അറിയിച്ചതോടെ വ്യവസായ വകുപ്പുമായി ഇതുസംബന്ധിച്ച് ഓൺലൈനായി ചര്‍ച്ച നടന്നെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.
നിലവിൽ രാജ്യത്ത് വാക്സിൻ ഉത്പാദിപ്പിക്കാൻ അനുമതി നേടിയ ഏതെങ്കിലും കമ്പനിയുമായി കൈകോര്‍ക്കാനോ അതല്ലെങ്കിൽ സ്വതന്ത്രമായി ഉത്പാദിപ്പിക്കാനോ ആണ് ശ്രമം. നിലവിൽ ഇൻജെക്ഷൻ മരുന്നുകള്‍ വൻ തോതിൽ ഉത്പാദിപ്പിക്കാൻ കെഎസ്‍ഡിപിയ്ക്ക് ശേഷിയുണ്ട്.
ഇതിനായുള്ള നോൺ ബറ്റലാക്ടോം പ്ലാൻ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 1.3 കോടി ചെറു മരുന്നു കുപ്പികള്‍, 1.2 കോടി ഉയര്‍ന്ന അളവിലുള്ള മരുന്നു കുപ്പികള്‍, 88 ലക്ഷം തുള്ളി മരുന്നുകള്‍ എന്നിവ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഇവിടെയുള്ളത്. ഇതിൻ്റെ ഒരു ഭാഗം കൊവിഡ് വാക്സിൻ നിര്‍മാണത്തിനായി ഉപയോഗിക്കാനാണ് നീക്കം.
https://www.facebook.com/Malayalivartha






















