മാരകമായ വൈറസ് വകഭേദം കേരളത്തിലുണ്ടെന്ന് ഈ മാസം ആദ്യം തന്നെ സർക്കാരിന് മനസിലായിട്ടും നടപടിയെടുത്തില്ല. മ്യൂട്ടേഷൻ സംഭവിച്ച വൈറസ് സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലും ഉണ്ടാകുമെന്ന റിപ്പോർട്ട് ഉണ്ടായിട്ടും സർക്കാർ എന്ത് ചെയ്തു? കേരള സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കെ.സുരേന്ദ്രൻ

കേരള സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കെ.സുരേന്ദ്രൻ. ഇന്ന് നടത്തിയ വെർച്ച്വൽ വാർത്താസമ്മേളനത്തിലാണ് ഈ കാര്യങ്ങൾ ഉന്നയിച്ചത്. കേരളത്തിൽ കൊവിഡ് പ്രതിരോധം പൂർണ്ണമായും തകർന്നു. മാരകമായ വൈറസ് വകഭേദം കേരളത്തിലുണ്ടെന്ന് ഈ മാസം ആദ്യം തന്നെ സർക്കാരിന് മനസിലായിട്ടും നടപടിയെടുത്തില്ല.
മ്യൂട്ടേഷൻ സംഭവിച്ച വൈറസ് സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലും ഉണ്ടാകുമെന്ന റിപ്പോർട്ട് ഉണ്ടായിട്ടും സർക്കാർ എന്ത് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പല സ്ഥലത്തും 25ൽ കൂടുതലാണ് . പ്രതിരോധത്തിനായി ഒരു വൈറ്റമിൻ ഗുളിക പോലും സർക്കാർ പൊതുജനങ്ങൾക്ക് നൽകുന്നില്ല.
കേരളത്തിൽ കൊവിഡ് രോഗികൾക്ക് ആംബുലൻസ് കിട്ടാനില്ല. ആംബുലൻസ് വിളിക്കുന്നവരോട് പിപിഇ കിറ്റിന്റെ പണം കൂടെ ആവശ്യപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ സഹായിക്കുന്നില്ല.
കൊവിഡ് രോഗികളെ ഐസൊലേഷൻ ചെയ്യാൻ സർക്കാർ നടപടിയെടുക്കാത്തത് കൊവിഡ് വ്യാപനം കൂട്ടുന്നു. ആർടിപിസിആർ ടെസ്റ്റ് റിസൽട്ട് വരാൻ 10 ദിവസം വൈകുന്ന സാഹചര്യം കൊവിഡ് വ്യാപനം കൂട്ടുന്നു.
നാലു മണിക്കൂർ ആംബുലൻസിൽ കിടന്ന് ചികിത്സ കിട്ടാതെ തൃശ്ശൂരിൽ വയോധിക മരിച്ച സംഭവം സർക്കാരിന്റെ പിടിപ്പുകേടാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വെന്റിലേറ്റർ സൗകര്യമുള്ള ഓക്സിജൻ സൗകര്യമുള്ള എത്ര കിടക്കകൾ ഉണ്ടെന്ന് പോലും സർക്കാരിന് അറിയില്ല. സംസ്ഥാന സർക്കാർ കൊവിഡ് പ്രതിരോധത്തിന് പണം ചിലവഴിക്കുന്നില്ല. ഇതുവരെ സംസ്ഥാന സർക്കാർ കൊവിഡ് പ്രതിരോധത്തിന് എത്ര പണം ചിലവഴിച്ചു? ഉപദേശവും തള്ളലും കൊണ്ട് മാത്രം കൊവിഡിനെ പ്രതിരോധിക്കാനാവില്ല.
തോമസ് ഐസക്ക് പ്രഖ്യാപിച്ച 20000 കോടിയുടെ സാമ്പത്തിക പാക്കേജിനെ പറ്റി ഇപ്പോൾ സർക്കാർ മിണ്ടുന്നില്ല . കൊവിഡ് വാക്സിൻ എപ്പോൾ കേരളത്തിൽ ലഭ്യമാക്കുമെന്ന് സർക്കാർ വ്യക്തമാക്കണം. മറ്റു സംസ്ഥാനങ്ങൾ വാക്സിൻ ബുക്ക് ചെയ്യുമ്പോൾ കേരളം ഇരുട്ടിൽ തപ്പുന്നു.
തുടർഭരണം ലഭിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണോ സർക്കാർ വാക്സിൻ വാങ്ങുന്നത് ചർച്ചയിൽ ഒതുക്കുന്നത്? വാക്സിന്റെ കൃത്യമായ വില നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ ചർച്ച തുടരുന്നതിന്റെ പ്രസക്തി എന്താണ്?
കേന്ദ്രം ഇതുവരെ 75 ലക്ഷം വാക്സിൻ കേരളത്തിന് നൽകി. സംസ്ഥാനത്തിന്റെ പക്കലുള്ള 3.5 ലക്ഷം വാക്സിൻ എന്താണ് വിതരണം ചെയ്യാത്തത്? ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്തവർക്ക് അടുത്ത ജില്ലയിലാണ് വാക്സിനേഷൻ സെന്ററെന്ന് മാത്യു ടി തോമസ് വരെ പറയുന്നു.
ഇത് സ്വകാര്യ മേഖലയെ സഹായിക്കാനാണ്. വാക്സിനേഷൻ ക്യാമ്പുകൾ രോഗ വ്യാപനത്തിന് കാരണമാവുന്നു. കേരളത്തിൽ മാത്രമാണ് കൊവിൻ പോർട്ടൽ കിട്ടാത്തത്. എല്ലാ പഞ്ചായത്തിലും പൊതുജനാരോഗ്യകേന്ദ്രമുണ്ടായിട്ടും സർക്കാർ സ്വകാര്യ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുകയാണ്.. കേരളത്തിൽ സ്വകാര്യ ആശുപത്രികൾക്ക് എത്ര ഡോസ് നൽകി, സർക്കാർ എത്ര വിതരണം ചെയ്തുവെന്ന് വ്യക്തമാക്കണം.
മുഖ്യമന്ത്രി കഴിഞ്ഞ ആഴ്ച സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ചർച്ച നടത്തി ചികിത്സാ ഫീസ് കുറയ്ക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. സ്വകാര്യ ആശുപത്രി ലോബികളുമായി ചേർന്ന് സർക്കാർ കള്ളക്കള്ളി നടത്തുന്നു. 1700 രൂപ മുടക്കി മലയാളികൾ ആർടിപിസിആർ നടത്തേണ്ടി വരുന്നു.
ആർടിപിസിആർ ടെസ്റ്റിന് കേരളത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ മൂന്നിരട്ടി പണം അധികം നൽകണം. കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ച ഓക്സിജൻ പ്ലാന്റുകൾ ഉടൻ പൂർത്തിയാക്കണം. ഇത്തരത്തിൽ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്.
https://www.facebook.com/Malayalivartha






















