ഇടനെഞ്ച് പൊട്ടുമ്പോഴും... തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ മലപ്പുറത്തെ കണ്ണീരിലാഴ്ത്തി നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി.പ്രകാശ് അന്തരിച്ചു; ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി കേവലം രണ്ടു ദിവസം മാത്രമാണുള്ളത്. അതിനിടെ മലപ്പുറത്തുകാരെ സങ്കടത്തിലാഴ്ത്തി ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.വി.പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5നായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍.
കെപിസിസി സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി, റീജനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ്, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ തീയതി അനൗദ്യോഗികമായി തീരുമാനിച്ചതായാണ് വാര്‍ത്ത. ഇരു മുന്നണികളുടെയും വിജയപ്രതീക്ഷയാണ് അതിലടങ്ങുന്നത്.
ജയത്തില്‍ കുറഞ്ഞ ഒരു വാര്‍ത്തയും അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. യുഡിഎഫും എല്‍ഡിഎഫും ഇന്നത്തെ നിലയില്‍ മത്സരിച്ചുതുടങ്ങിയ എണ്‍പതുകള്‍ തൊട്ടുള്ള ചരിത്രമെടുത്താല്‍, 2021 അവര്‍ക്ക് ഏറ്റവും നിര്‍ണായകമാണ്. മുന്നണികളുടെ ഘടനയെത്തന്നെ, ഞായറാഴ്ച പുറത്തുവരുന്ന ജനവിധി പൊളിച്ചെഴുതിത്തുടങ്ങിയേക്കാം.
മുന്നണിരാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണിക്കു വഴിയൊരുക്കുന്ന രാസമാറ്റങ്ങള്‍ യുഡിഎഫിലും എല്‍ഡിഎഫിലും സംഭവിച്ചുകഴിഞ്ഞു. സിപിഎമ്മും സിപിഐയും കഴിഞ്ഞാല്‍ എല്‍ഡിഎഫിലെ 9 പാര്‍ട്ടികള്‍ ജനാധിപത്യ ചേരിയില്‍പെടുത്താവുന്നവയാണ്. ബംഗാള്‍ ഇടതുമുന്നണിയിലുള്ള ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും ഇവിടെ യുഡിഎഫിലേക്കും ചേക്കേറി.
1957ലെ ഇഎംഎസ് സര്‍ക്കാരിന്റെ തുടര്‍ച്ചയായാണ് രാജ്യത്തെ ഇടത് ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരുകളെ സിപിഎം അഭിമാനപൂര്‍വം കണക്കാക്കി വരുന്നത്. 1957നു ശേഷം എക്കാലത്തും സിപിഎമ്മോ സിപിഐയോ ഏതെങ്കിലും സംസ്ഥാനത്തു ഭരണത്തിന്റെ ഭാഗമായിരുന്നു. കേരളത്തില്‍ പിണറായി സര്‍ക്കാരിനു തുടര്‍ഭരണം ഉണ്ടായില്ലെങ്കില്‍ ആ മഹിമ ഇന്ത്യന്‍ ഇടതുപക്ഷത്തിന് അവകാശപ്പെടാന്‍ കഴിയാതാകും. തുടര്‍ഭരണത്തെ 'ദേശീയ ആവശ്യമായി' സിപിഎം പൊളിറ്റ്ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും വിശേഷിപ്പിച്ചത് അതുകൊണ്ടാണ്.
കേരളത്തിലെ ഒരു തിരഞ്ഞെടുപ്പിന്റെ നിയന്ത്രണം ഇതാദ്യമായി എഐസിസി നേരിട്ട് ഏറ്റെടുത്തത് കോണ്‍ഗ്രസിനും തിരിച്ചുവരവ് ദേശീയ ആവശ്യം ആയതുകൊണ്ടു തന്നെ. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേക്കു നീങ്ങിയ സാഹചര്യമല്ല ഫലം പുറത്തു വരുമ്പോഴുള്ളത്.
കോവിഡ് കൈകാര്യം ചെയ്തതിലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത് രാജ്യത്തെ ഉന്നത നീതിന്യായ കോടതികളാണ്. 2014ല്‍ അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി ഏറ്റവും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഈ ഘട്ടത്തില്‍ ഒരു മടങ്ങിവരവിന്റെ ഉണര്‍ത്തുപാട്ടിനു കേരളത്തില്‍ കോണ്‍ഗ്രസിനു കഴിഞ്ഞാല്‍ അത് ഇന്ത്യയിലെ പ്രതിപക്ഷ ശബ്ദത്തെ ശക്തമാക്കും. തോല്‍വിയാണു സംഭവിക്കുന്നതെങ്കില്‍ അതു യുഡിഎഫിനെ വൈകാതെ ഛിന്നഭിന്നവുമാക്കാം. ഇന്നോളമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കേരളത്തിലെ മുന്നണികളുടെ നിലനില്‍പു സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടില്ല. ഇത്തവണ പക്ഷേ, തിരിച്ചടി സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും തന്നെ അരക്ഷിതാവസ്ഥയിലാക്കും. മറ്റു കക്ഷികളുടെ കാര്യം അപ്പോള്‍ പറയേണ്ട കാര്യമില്ല.
തോല്‍വി യുഡിഎഫിനോ എല്‍ഡിഎഫിനോ സൃഷ്ടിക്കാവുന്ന ക്ഷീണം മുതലെടുത്തു മുന്നോട്ടുവരാന്‍ ബിജെപിക്കു കഴിയുമോ എന്നത് അവരുടെ പ്രകടനത്തെയും ആഭ്യന്തര പ്രശ്‌നങ്ങളെയും ആശ്രയിച്ചിരിക്കുന്നു.
ബിജെപിയുടെ അധിനിവേശമല്ല, അഞ്ചുവര്‍ഷം കൂടി പ്രതിപക്ഷത്തിരിക്കാന്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ തയാറാകുമോ എന്നതാണ് തോറ്റാല്‍ യുഡിഎഫ് നേരിടുന്ന കാതലായ ചോദ്യം. കേന്ദ്രത്തിലോ കേരളത്തിലോ ഭരണത്തിന്റെ തണലില്ലാതെ 10 വര്‍ഷം പ്രതിപക്ഷത്ത് എന്നതു യുഡിഎഫിന്റെ സഹജശൈലിയുമായി ചേര്‍ന്നുപോകുന്നതല്ല.
"
https://www.facebook.com/Malayalivartha






















