പോലീസുകാരും അമ്പരന്നു... സനു മോഹനെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്തു; വൈഗ പറഞ്ഞതായി സനുമോഹന്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞുപോയി; കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നതായി സനുമോഹന്‍

ഒരിക്കലും പിടികിട്ടാത്ത ചോദ്യമായി സനുമോഹന്‍ മാറുകയാണ്. എന്തിനാണ് മകള്‍ വൈഗയെ കൊന്നതെന്ന ചോദ്യത്തിന് പൂര്‍ണമായും ഉത്തരം കിട്ടിയില്ല.
കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നതായാണ് വൈഗ കൊലക്കേസിലെ പ്രതി സനു മോഹന്റെ അവസാന മൊഴി. ഭാര്യ രമ്യ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായതിനാലാണ് ആത്മഹത്യാ പദ്ധതി വെളിപ്പെടുത്താതിരുന്നതെന്നും ഇന്നലെ വൈകിട്ടു ഭാര്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ സനു പറഞ്ഞു.
തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ പ്രത്യേക മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍. ജീവിക്കാനാകില്ലെന്ന് ഉറപ്പിച്ചതോടെയാണു ഭാര്യയെ രമ്യയെ ഒഴിവാക്കി മകളുമായി മരിക്കാന്‍ തീരുമാനിച്ചത്. മകളെ കൊന്ന ശേഷം ആത്മഹത്യയായിരുന്നു തീരുമാനമെന്നു സനു ആവര്‍ത്തിക്കുമ്പോഴും പൊലീസിന് ഇതു ബോധ്യപ്പെടുന്നില്ല.
മകള്‍ക്ക് ഫോണ്‍ നല്‍കിയതിനെ ചൊല്ലി ഭാര്യയുമായി തര്‍ക്കമുണ്ടായിരുന്നു. മകളെ കൊലപ്പെടുത്തുന്നതിനു 2 ദിവസം മുമ്പു തന്റെ ഫോണ്‍ 13,000 രൂപയ്ക്ക് കങ്ങരപ്പടിയില്‍ വിറ്റകാര്യം ഭാര്യയോടു പറഞ്ഞില്ല. ഫോണ്‍ നന്നാക്കാന്‍ കൊടുത്തെന്നാണ് പറഞ്ഞത്.
കുറേക്കാലമായി പ്രതിമാസം 60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ടു പോകാനാകു എന്നതായിരുന്നു അവസ്ഥ. മകളുടെ സ്‌കൂള്‍ ഫീസ്, കാര്‍ വായ്പ, മറ്റു വായ്പകളുടെ പലിശ, കുടുംബ ചെലവ് തുടങ്ങിയവ താങ്ങാനാകുമായിരുന്നില്ല. 5,65,000 രൂപയ്ക്കാണു കാര്‍ വാങ്ങിയത്.
1,45,000 രൂപ ഒരുമിച്ചു നല്‍കി. ബാക്കി തുക 9,000 രൂപ മാസ ഗഡുക്കളായി അടക്കേണ്ട വായ്പയായിരുന്നു. ഇതിനിടെ ഭാര്യക്കു പുതിയ സ്‌കൂട്ടറും വാങ്ങിയതായി സനുമോഹന്‍ മൊഴി നല്‍കി. ചോദ്യം ചെയ്യല്‍ രാത്രി അവസാനിച്ചു. കസ്റ്റഡി കാലാവധിക്കു ശേഷം സനു മോഹനെ ഇന്നു കോടതിയില്‍ തിരികെ ഹാജരാക്കും.
അതേസമയം സനുമോഹന്‍ ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്തിയത് ബന്ധുക്കളെ ഏറെ കരയിച്ചു. മകള്‍ വൈഗയെ കൊന്ന രീതി സനു മോഹന്‍ ഇന്നലെയും പൊലീസിനു മുന്നില്‍ ആവര്‍ത്തിച്ചു. 'നമുക്ക് മരിക്കാമെന്നു പറഞ്ഞപ്പോള്‍ വൈഗ എതിര്‍ത്തില്ല. അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം. സോഫയില്‍ ഇരുത്തിയാണു വൈഗയെ കൈലി കൊണ്ടു മൂടിപ്പുതച്ചു ചുറ്റി വരിഞ്ഞത്.
ശ്വാസം മുട്ടിയപ്പോള്‍ പിടഞ്ഞു ചാടിയെഴുന്നേറ്റു. ബലം പ്രയോഗിച്ചു സോഫയില്‍ തന്നെ ഇരുത്തി. 10 മിനിറ്റു കഴിഞ്ഞപ്പോള്‍ നിശ്ചലമായി. കൈലി അഴിച്ചു മാറ്റി തോളില്‍ എടുത്തു കിടത്തിയപ്പോഴാണ് മൂക്കില്‍ നിന്നു രക്തം വരുന്നത് ശ്രദ്ധിച്ചത്. മകളെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്‌ലാറ്റിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ മദ്യപിച്ചിരുന്നു.
മാമന്റെ വീട്ടില്‍ പോകാമെന്നു പറഞ്ഞാണ് മകളെ കൂടെ കൂട്ടിയത്. മാമനു കൊടുക്കാന്‍ എന്തെങ്കിലും വാങ്ങണ്ടേയെന്നു യാത്രക്കിടയില്‍ മകള്‍ ചോദിച്ചു. വൈറ്റില പാലത്തിലെത്തിയപ്പോഴാണു കങ്ങരപ്പടിയിലേക്കാണ് വരുന്നതെന്നു വൈഗയ്ക്കു മനസിലായത്'.
സനു മോഹന്‍ നല്‍കിയ മൊഴികള്‍ക്കതീതമായി മകളെ കൊലപ്പെടുത്തിയതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
കൊലപാതകം നടത്തിയതിന്റെ പ്രേരണയായി ഇയാള്‍ പറയുന്ന കാര്യങ്ങള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നത് പൊലീസിനെ സമ്മര്‍ദത്തിലാക്കുന്നു. അതുകൊണ്ടു തന്നെ കൊലപാതക കാരണം കൃത്യമായി തിരിച്ചറിയുന്നതിനാണ് കുട്ടിയുടെ ബന്ധുക്കളെ ഇരുത്തി ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha






















