വ്യാജ കണക്ഷനിൽ 33 ലക്ഷം രൂപയുടെ ഫോൺ വിളി: ബി എസ് എൻ എൽ എഞ്ചിനീയറക്കം 9 പ്രതികൾക്ക് ശിക്ഷ: ബി എസ് എൻ എൽ എഞ്ചിനീയറടക്കം 9 പ്രതികൾക്ക് 21 വർഷം തടവും 32.5 ലക്ഷം രൂപ പിഴയും : എഞ്ചിനീയറടക്കം 7 പ്രതികളെ സെൻട്രൽ ജയിലിടച്ചു. രണ്ട് വനിതകളെ ജാമ്യത്തിൽ വിട്ടു

വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ ബി എസ് എൻ എൽ എഞ്ചിനീയറടക്കം ഒമ്പത് പ്രതികൾക്ക് വിവിധ വകുപ്പുകളിലായി 21 വർഷം തടവും 32.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
തിരുവനന്തപുരം സി ബി ഐ കോടതി ജഡ്ജി കെ. സനിൽകുമാറാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം ഗവ: പ്രസ്സ് റോഡിലുള്ള ടെലഗ്രാഫ് ഓഫീസ് സബ്ഡിവിഷണൽ എഞ്ചിനീയർ ബി. രഘൂത്തമൻ നായർ , ബി എസ് എൻ എൽ സിം കാർഡ് അംഗീകൃത ഡീലർ ആയ ' അൻസാരി ഹാർഡ് വെയർ ' സ്ഥാപന ഉടമ എം.ഷിജു , കംപ്യൂട്ടറിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മഹേഷ് സിൻഹ , എൻ. ശ്രീകേഷ് , എസ്. മുബാറക്ക് , രേഖാ വേണുഗോപാൽ , കാർത്തിക സേതുനാഥ് , 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി നടത്തിയ ഹൈദരാബാദ് സ്വദേശികളായ ജി. ജീനത്ത് , രാജേന്ദ്ര പാൽ സിംഗെന്നും രജീന്ദ്രപാൽ സിംഗെന്നും അറിയപ്പെടുന്ന രാജേന്ദ്രർ എന്നിവരെയാണ് ശിക്ഷിച്ചത്.
ഒന്നാം പ്രതി എഞ്ചിനീയറെ വിവിധ വകുപ്പുകളിലായി 10 വർഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറഞ്ഞിട്ടുള്ളതിനാൽ ഫലത്തിൽ കൂടിയ കാലാവധിയായ 4 വർഷം തടവും 4 ലക്ഷം രൂപ പിഴയും ഒടുക്കണം.
രണ്ടാം പ്രതി ഷിജുവിന 21 വർഷം തടവിനും 21 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്.എന്നാൽ കൂടിയ കാലാവധിയായ 4 വർഷം തടവും 21 ലക്ഷം പിഴയും ഒടുക്കണം. 4 മുതൽ 6 വരെ പ്രതികളെ 12.5 വർഷം തടവിനും 5.5 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു.
എന്നാൽ കൂടിയ കാലാവധിയായ 4 വർഷം തടവും 5.5 ലക്ഷം പിഴയും ഒടുക്കണം. വനിതകളായ ഏഴും എട്ടും പ്രതികൾക്ക് 9 വർഷം തടവും 2 ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. ഫലത്തിൽ 2 വർഷം തടവും 2 ലക്ഷം രൂപ പിഴയും ഒടുക്കണം. 3 വർഷത്തിന് മേൽ ശിക്ഷിച്ചാൽ അതേ കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്തതിനാൽ 7 പ്രതികളെ ശിക്ഷയനുഭവിക്കാനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കോടതി ശിക്ഷാ വാറണ്ട് സഹിതം അയച്ചു. വനിതകളായ 2 പ്രതികളെ കോടതി ഒരു മാസത്തെ അപ്പീൽ ജാമ്യത്തിൽ വിട്ടയച്ചു.
കേസിലെ മൂന്നാം പ്രതിയും ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുമായ എസ് . സിമ്മി വിചാരണക്കിടെ മരണപ്പെട്ടു.
തങ്ങൾക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തി വിചാരണ നേരിടാൻ ആവശ്യപ്പെട്ടത്. പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതൽ ഹർജികൾ സി ബി ഐ കോടതി തള്ളിയത്.
2004 ഏപ്രിൽ - ജുലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ഗൂഢാലോചന നടത്തി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച് വ്യാജ പേരുകളിലും വ്യാജ വിലാസങ്ങളിലും 22 മൊബൈൽ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ നൽകി
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഫോൺ വിളി നടത്തി ബിൽ അടക്കാതെ കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തി ടെലികോം വകുപ്പിനെ വഞ്ചിച്ചുവെന്നാണ് സി ബി ഐ കേസ്. കോർപ്പറേറ്റ് കമ്പനികൾക്കുള്ള ഇളവ് ലഭിക്കാനായി കമ്പനികളുടെ പേരിലുള്ള വ്യാജ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ , ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ എന്നിവ നിർമ്മിച്ചതായും സിബിഐ കുറ്റപത്രത്തിലുണ്ട്.
45 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 246 രേഖകളും തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം സിബിഐ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















