ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി; വിഷയം പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്താൻ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം; ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ഹൈക്കോടതി വിധി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തും. നിയമപരമായ പരിശോധനയും വിദഗ്ദ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താനും യോഗത്തില്‍ ധാരണയായി.
ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അര്‍ത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചു.നിലവില്‍ സ്കോളര്‍ഷിപ്പ് ആനുകൂല്യം കിട്ടുന്നവര്‍ക്ക് അത് നഷ്ടമാകരുതെന്ന് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും മുസ്ലീം ലീഗും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളര്‍ഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താനാണ് മുഖ്യമന്ത്രി ഇന്ന് സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിശ്ചയിച്ചുളള സര്‍ക്കാര്‍ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
https://www.facebook.com/Malayalivartha