സുപ്രധാന നീക്കവുമായി സ്വപ്ന സുരേഷ്... കോടതി ഉത്തരവ് ചോദ്യം ചെയ്ത് നേരേ ഹൈക്കോടതിയിലേക്ക്...

നയതന്ത്ര സ്വർണക്കടത്ത് പുറംലോകമറിഞ്ഞിട്ട് തിങ്കളാഴ്ചത്തേക്ക് ഒരു വർഷം. 2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി എത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയത്. കേരളത്തിൽ സ്വർണകടത്ത് ഇപ്പോൾ ട്രെന്റിങ്ങായി മാറിയിരിക്കുകയാണ്.
ഇതിനൊക്കെ തുടക്കം കുറിച്ച, അല്ലെങ്കിൽ നടത്തിയ ഭീകര കള്ളക്കടത്തിൽ കൈയ്യോടെ പിടികൂടിയതായിരുന്നു കഴിഞ്ഞ വർഷത്തെ, ഒന്നാം പിണറായി സർക്കാരിനെ പിടിച്ചു കുലുക്കിയ സ്വപ്ന സുരേഷിന്റേയും സംഘത്തിന്റേയും കള്ളക്കടത്ത്.
ഇതിനു മാറ്റ് കൂട്ടും വിധത്തിലാണ് ഇപ്പോഴത്തെ കരിപ്പൂർ സ്വർണ്ണക്കടത്തും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിൽക്കുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.
നയതന്ത്രചാനൽ വഴി സ്വർണ്ണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുതിയൊരു വാർത്ത കൂടി പുറത്ത് വന്നിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു എന്നതാണ്.
ജാമ്യം നിഷേധിച്ച എൻഐഎ പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്തതാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. തനിക്കെതിരായ യുഎപിഎ കേസ് നിലനിൽക്കില്ലെന്നും സ്വർണ്ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്ന ജാമ്യാപേക്ഷയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
2020 ജൂലൈ 5 നായിരുന്നു നയതന്ത്ര ചാനൽ വഴി യുഎഇ കോൺസുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. കോൺസുലേറ്റിലെ മുൻ പിആർഒ സരിത് ആദ്യം അറസ്റ്റിലായി. സരിതിന്‍റെ മൊഴി സ്വപ്നയുടെയും സന്ദീപിന്‍റെ പങ്കിലും അന്വേഷണമെത്തിച്ചു. പിന്നാലെ ജൂലൈ 12 നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്.
സ്വപ്ന കസ്റ്റംസ് പിടിയിലായതോടെ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ അറസ്റ്റിലാകുന്നതിലേക്കുവരെ നീണ്ടു കാര്യങ്ങൾ. ലൈഫ് മിഷനെയും വിവാദത്തിലേക്ക് വലിച്ചിഴച്ച സ്വർണക്കടത്ത് കേസിന് അനുബന്ധമായി മറ്റു കേസുകളും പൊങ്ങിവന്നു. ഒരു കൊല്ലം പിന്നിടുമ്പോഴും എങ്ങുമെത്താത്ത അവസ്ഥയിലാണ് അന്വേഷണം.
അന്വേഷണത്തിനായി കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തേക്ക് എത്തിയതും വിവാദമായി. ഇതെല്ലാം സർക്കാരിനെതിരേ പ്രതിപക്ഷവും ബി.ജെ.പിയും ആയുധമാക്കി. മുൻമന്ത്രി കെ.ടി. ജലീലിലും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ചോദ്യം ചെയ്യലിന് വിധേയരായി. അങ്ങനെ ഒട്ടനവധി കോലാഹലങ്ങൾക്ക് കളമൊരുക്കിയതായിരുന്നു സ്വർണക്കടത്ത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്നാ സുരേഷ്, സരിത്, സന്ദീപ് നായർ, എം. ശിവശങ്കർ എന്നിവർ ഉൾപ്പെടെ 26 പ്രതികളാണുള്ളത്. അനുബന്ധ പ്രതികളായി 27 പേരുമുണ്ട്. കേസിൽ കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി 53 പേർക്കും കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്.
യു.എ.ഇ. കോൺസൽ ജനറൽ, അറ്റാഷെ തുടങ്ങിയവർ ഉൾപ്പെടെയാണിത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ നാലുപേരെയാണ് പ്രതികളാക്കിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഉൾപ്പെടെയുള്ളവർക്കെതിരേ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha
























